Image

കെപിസിസി പ്രസിഡന്റ് : സോഷ്യല്‍ മീഡിയയിലും കൊടിക്കുന്നിലിനു തിരിച്ചടി

ജോബിന്‍സ് തോമസ് Published on 06 June, 2021
കെപിസിസി പ്രസിഡന്റ് : സോഷ്യല്‍ മീഡിയയിലും കൊടിക്കുന്നിലിനു തിരിച്ചടി
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പറഞ്ഞു കേള്‍ക്കുന്ന രണ്ട് പേരുകളാണ് ഒന്ന് കെ.സുധാകരന്റേയും മറ്റൊന്ന് കൊടിക്കുന്നില്‍ സുരേഷിന്റേയും. ഇതില്‍ ഗ്രൂപ്പുകളുടെ ശക്തമായ പിന്തുണയാണ് കൊടിക്കുന്നിലിനുള്ളത്. എന്നാല്‍ ഗ്രൂപ്പിതര നേതാക്കളുടേയും അണികളുടേയും പിന്തുണ കെ. സുധാകരന് തന്നെയാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. 

ഈ പോസ്റ്റിന് വന്നിരിക്കുന്ന ഏകദേശം രണ്ടായിരത്തോളം കമന്റുകളില്‍ 90 ശതമാനവും പറയുന്നത് കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റാവട്ടെ ഇപ്പോള്‍ അതാണ് നല്ലതെന്നാണ്. ഇതില്‍ ചില കമന്റുകള്‍ക്ക് കൊടിക്കുന്നില്‍ തന്നെ നേരിട്ട് മറുപടിയും കൊടുക്കുന്നുണ്ട്. അതില്‍ ഒരു കമന്റ് ഇങ്ങനെയായിരുന്നു

'നിങ്ങളൊക്കെ KPCC പ്രസിഡന്റ് ആയാല്‍ പിന്നെ ഈ പാര്‍ട്ടിയെ തിരഞ്ഞു നോക്കണ്ട അതിന്റെ കഥ കഴിഞ്ഞു.... ഇപ്പോള്‍ ഊര്‍ജ്ജസ്വലനായ അണികള്‍ക്ക് ആവേശമായ കെ സുധാകരന്‍ വരുന്നതാണ് പാര്‍ട്ടിക്ക് നല്ലത് അല്ലാതെ ആര് വന്നാലും സ്വാഹാ...'

സോഷ്യല്‍ മീഡിയ അല്ല കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കുന്നതെന്നായിരുന്നു ഇതിന് മറുപടിയായി കൊടിക്കുന്നില്‍ പറഞ്ഞത്. ഇങ്ങനെ നിരവധി കമന്റുകളാണ് കൊടിക്കുന്നില്‍ സുരേഷിന്റെ പേജില്‍ തന്നെ അദ്ദേഹത്തിനെതിരായി വരുന്നത്. 

കൊടിക്കുന്നില്‍ സുരേഷിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഞാന്‍ കെപിസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ടു എന്ന തരത്തില്‍ പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആദ്യം തന്നെ പറയട്ടെ ആരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതെന്നും, എന്താണ് കൊടിക്കുന്നില്‍ സുരേഷിന്റെ അയോഗ്യതയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രസിഡന്റിനെ തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും ഞാന്‍ അടക്കമുള്ള പലനേതാക്കളും പലരീതിയില്‍ യോഗ്യതകള്‍ ഉള്ളവരാണെന്നും പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ ഭാഗീകമായി അവതരിപ്പിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്തെങ്കിലും ചുമതല ആരെങ്കിലും പത്രസമ്മേളനം നടത്തി തീരുമാനം എടുക്കാന്‍ കഴിയും എന്ന് കരുതുന്നവരല്ല ഞാന്‍ അടക്കമുള്ള ഒരു കോണ്‍ഗ്രസ്സുകാരനും.
സമൂഹത്തിന്റെ കീഴ്തട്ടില്‍ നിന്ന് സാധാരണ പ്രവര്‍ത്തകനായി ഉയര്‍ന്നു വന്ന ആളാണ് ഞാന്‍. പാര്‍ട്ടി എന്നെ പല ഉത്തരവാദിത്വങ്ങളും ഏല്‍പ്പിക്കുകയും അതൊക്കെ ഞാന്‍ സന്തോഷത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സമയത്ത് തമിഴ്‌നാട് ഇലക്ഷനിലെ സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റിയെ നയിച്ചു കൊണ്ട് വലിയ വിജയം  കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കാനായത് വരെ സംതൃപ്തിയോടെ ഓര്‍ക്കുന്നു. ഇക്കാലമത്രയും പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള വിവേചനം ഞാന്‍ അനുഭവിച്ചിട്ടില്ലെന്ന് മാത്രമല്ല, വിയോജിപ്പുകള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ക്കും സംവാദാത്മകമായ ഇടം   ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണെന്ന പൂര്‍ണബോധ്യവും എനിക്കുണ്ട്. ഒരുപാട് ഉത്തരവാദിത്വങ്ങളും അധികാരസ്ഥാനങ്ങളും തുടര്‍ച്ചയായി എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതും, മുമ്പ് പല തവണയും ഈ തവണയും കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചതും കോണ്‍ഗ്രസ് തന്നെയാണ്.
എനിക്ക് പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരോട്, ഉത്തരവാദിത്വപ്പെട്ട കോണ്‍ഗ്രസ്‌കാരന്‍ എന്ന നിലയില്‍ സ്‌നേഹത്തിന്റെ ഭാഷയില്‍ ഓര്‍മിപ്പിക്കാനുള്ളത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ജനാധിപത്യപരമായ പല സംവാദങ്ങളും നടക്കും. അതില്‍ ഏതെങ്കിലും പക്ഷത്തോട് യോജിപ്പൊ വിയോജിപ്പോ തോന്നുന്നതും സ്വാഭാവികമാണ്. പക്ഷെ അതൊരു അമാന്യമായ സോഷ്യല്‍ മീഡിയ ചേരിപ്പോരിലേക്ക് പോയാല്‍ നമുക്ക് തന്നെയാണ് ആത്യന്തികമായ നഷ്ടം.  വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ വിശാലമായ പാര്‍ട്ടിയുടേയും നാടിന്റേയും താല്‍പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞാനും നിങ്ങളും മൂല്യം കല്‍പ്പിക്കേണ്ടത്.
മറ്റൊരു കാര്യം എന്നോടുള്ള താല്‍പര്യം കൊണ്ട് വൈകാരികമായി സോഷ്യല്‍ മീഡിയകളില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ്‌കാരും അല്ലാത്തവരും ദയവായി അത്തരം പ്രവണതകളില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണ്. ഒപ്പം എന്താണ് യോഗ്യത എന്ന് ചോദിക്കുന്നവരോട് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഏല്‍പ്പിച്ച സംഘടനാപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ഭംഗിയായി നിര്‍വഹിച്ചതും, മുന്‍പും ഇതേസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതും , നിലവിലുള്ള വര്‍ക്കിംഗ് പ്രസിഡന്റ് എന്നതും പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യത തന്നെയാണ്. അതിലാരും അസഹിഷ്ണുത കാണിക്കേണ്ടതില്ല. യോഗ്യത അയോഗ്യതകള്‍ക്കപ്പുറം പാര്‍ട്ടി കാലോചിതമായ തീരുമാനം എടുക്കും. പാര്‍ട്ടിയുടെ തീരുമാനം എന്ത് തന്നെ ആയാലും അതിന് വേണ്ടി നിലകൊള്ളുക തന്നെ ചെയ്യും.
നാളെ പാര്‍ലമെന്ററി പൊളിറ്റിക്സില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ജീവിതത്തില്‍ എന്ത് മാറ്റമുണ്ടാകും എന്ന് എന്നോട് ചോദിച്ചാല്‍ ഒന്നുമുണ്ടാവില്ല എന്ന് പറയാന്‍ കഴിയും എന്നതാണ് എന്റെ ഏറ്റവും വലിയ ആത്മവിശ്വാസം. കാരണം ഞാനിപ്പോഴും പോസ്റ്ററൊട്ടിക്കുകയും വാര്‍ഡിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിക്കുകയും യൂണിറ്റ് സമ്മേളനങ്ങള്‍ക്ക്  കഴിയുന്നത്ര ആളെ കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ്. അത് തന്നെയാണ് ഇപ്പോഴും എപ്പോഴും എന്റെ മേല്‍വിലാസം.

കെപിസിസി പ്രസിഡന്റ് : സോഷ്യല്‍ മീഡിയയിലും കൊടിക്കുന്നിലിനു തിരിച്ചടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക