ന്യൂയോർക്കിൽ നിന്നുള്ള പുരോഗമന ഡെമോക്രാറ്റിക് കോൺഗ്രസംഗം അലക്‌സാൻഡ്രിയ ഒകാസിയോ കോർട്ടസ് (എ.ഓ.സി) കഴിഞ്ഞ ദിവസം അവരുടെ മുത്തശ്ശി താമസിക്കുന്ന പോർട്ടോറിക്കയിലെ വീട് തകർന്നനിലയിൽ കാണപ്പെടുന്ന ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
പോർട്ടോ റിക്കോയിക്ക് അർഹതപ്പെട്ട ധനസഹായം ട്രംപ് ഭരണകൂടം നിർത്തിവച്ചതിനാൽ 2017 ലെ ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഇനിയും കരകയറാൻ കഴിഞ്ഞിട്ടില്ലെന്ന സന്ദേശമാണ് ചിത്രത്തിലൂടെ കോർട്ടസ് പങ്കുവയ്ക്കാൻ ഉദ്ദേശിച്ചത്.
എന്നാൽ, സ്വന്തം മുത്തശ്ശിയെ ആ അവസ്ഥയിലും സഹായിക്കാൻ കൂട്ടാക്കാതെ ആഡംബരജീവിതം നയിക്കുന്ന പേരക്കുട്ടി എന്ന രീതിയിൽ കൺസെർവേറ്റിവ് കമന്റേറ്റർ മാറ്റ് വാൽഷ് അടക്കമുള്ളവർ കോർട്ടസിനെതിരെ വിമർശന ശരം തൊടുത്തു.
രസകരമായ വസ്തുത എന്താണെന്ന് വച്ചാൽ, വാൽഷ് 'ഗോഫണ്ട് മി' വഴി കോർട്സിന്റെ മുത്തശ്ശിയെ സഹായിക്കാൻ ധനസമാഹാരം തുടങ്ങുകയും ഒരു ലക്ഷത്തിൽ പരം ഡോളർ സമാഹരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ വീട് പുനർനിർമ്മിക്കാൻ എത്ര തുക വേണമെന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും കോർട്ടസ് അടുത്തിടെ സ്വന്തമാക്കിയ ടെസ്ല മോഡൽ 3 യുടെ വിലയ്ക്ക് നല്ലൊരു ശതമാനം പണിപൂർത്തീകരിക്കാമായിരുന്നെന്നും വാൽഷ് പരിഹസിച്ചുകൊണ്ട് പറഞ്ഞു.
തന്റെ മുത്തശ്ശി സുഖമായി തന്നെയാണ് കഴിയുന്നതെന്നും ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥത വെളിപ്പെടുത്താൻ വേണ്ടിയും സാമ്പത്തിക സഹായം ലഭിക്കാത്ത തദ്ദേശവാസികൾക്ക് അത് എത്തിച്ചേരണമെന്ന ഉദ്ദേശത്തോടെയുമാണ് വീട് തകർന്ന ചിത്രം പങ്കുവച്ചതെന്നുമായിരുന്നു കോർട്ടസിന്റെ പ്രതികരണം. തന്റെ മുത്തശ്ശി മാത്രമല്ല എല്ലാവരും സഹായം അർഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലേറ്റസ്റ്റ് എന്താണെന്ന് വച്ചാൽ ആ തുക തങ്ങൾ സ്വീകരിക്കില്ലെന്ന് എ.ഓ.സിയുടെ വീട്ടുകാർ ഗോ ഫണ്ട് മി യെ അറിയിച്ചു. അതോടെ ഫണ്ട് സമാഹരണം നിർത്തി. പണം കൊടുത്തവർക്ക് അത് തിരിച്ചു കൊടുത്തേക്കും.