പണ്ടായിരുന്നത് പണ്ടുപണ്ടോര്‍മ്മതന്‍-
തുമ്പകള്‍ പൂവിട്ട ഗ്രാമാന്തരങ്ങളില്‍,
ചോന്നവാകപ്പൂ വിരിച്ച സ്‌കൂള്‍മുറ്റത്ത്,
തൂവെയില്‍ തുള്ളിക്കളിച്ച പാടങ്ങളില്‍
തുമ്പികള്‍ക്കും, വെണ്‍പിറാവ് പോല്‍ നീങ്ങുന്ന
വെള്ളിമേഘത്തിനും കൂട്ടായിരുന്നൊരാള്‍
സൂര്യനെ കൈവിരല്‍ത്തുമ്പിലായ് തൊട്ടവള്‍
മേഘങ്ങളെ മുടിത്തുമ്പിലായ് ചൂടിയോള്‍;
കാറ്റിന്റെ ഹാര്‍മോണിയം തേടി നീങ്ങിയോള്‍
പാട്ടുപാടും തിരക്കൈകള്‍ പുണര്‍ന്നവള്‍
കണ്ണിലെ സ്വപ്നത്തരിക്കുള്ളിലായിരം
കണ്ണാടിദീപങ്ങള്‍ കത്തിച്ച് വച്ചവള്‍.
നാട്ടുപച്ചയ്ക്കുള്ളിലായിരം പൂക്കളില്‍
കാറ്റിനോടോപ്പം ചിരിച്ചുല്ലസിച്ചവള്‍
ഉച്ചയ്ക്ക് കത്തിപ്പിടഞ്ഞ് വീഴും നിഴല്‍-
ച്ചിത്രങ്ങളില്‍ തണല്‍വൃക്ഷങ്ങള്‍ നട്ടവള്‍
സായാഹ്നസൂര്യന്റെ തീ പൂത്ത വാനത്ത്,
പാരിജാതങ്ങള്‍ പൊഴിഞ്ഞോരു സന്ധ്യയില്‍,
പാതിരാപ്പൂവിന്റെ നക്ഷത്രലോകത്ത്
പാല്‍നിലാപ്പൂവിന്റെ സ്വപ്നാടനങ്ങളില്‍
പാദുകം തേടുന്ന രാജകുമാരന്റെ
പാവാടയിട്ടൊരു സിന്‍ഡ്രല്ലയായവള്‍...
കല്ലിലായ് തട്ടിത്തടഞ്ഞ് നീങ്ങുമ്പോഴും
സിന്‍ഡ്രല്ലയെന്ന് പറഞ്ഞാശ്വസിച്ചവള്‍.
കിന്നരിപ്പൂക്കള്‍ വിരിച്ച സ്വപന്ങ്ങളില്‍
സ്വര്‍ണ്ണച്ചെരിപ്പിട്ട് മാലാഖയായവള്‍
ചേമ്പിലയ്ക്കുള്ളില്‍ മഴത്തുള്ളി വീഴുന്ന
നേര്‍ത്തസംഗീതവും കേട്ടങ്ങിരുന്നവള്‍
കാത്തിരുന്നിട്ടും വരാത്തൊരാള്‍ക്കെന്നപോല്‍
കാഴ്ച്ചകള്‍ കണ്ണിലാമ്പല്‍പ്പൂക്കളാക്കിയോള്‍
പണ്ടായിരുന്നത്, പണ്ട്, പണ്ടോര്‍മ്മ തന്‍
ശംഖുകള്‍ സൂക്ഷിച്ച ബാല്യം അതേ! പണ്ട്-
പണ്ടായിരുന്നു, ചിരിച്ചോടി മാമ്പൂക്കള്‍
മണ്‍സുഗന്ധത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചത്.
പണ്ടായിരുന്നൊരു പൊട്ടിയ പാരഗണ്‍-
സിന്‍ഡ്രല്ലയെപ്പോലെടുത്ത് സൂക്ഷിച്ചത്.
ഓര്‍മ്മകള്‍ മുന്നില്‍ മുഖം മൂടിയിട്ടു-
പേമാരിയില്‍ മുന്നില്‍ കൊഴിഞ്ഞ് പോയീടവെ;
നാലുകെട്ടില്‍ പണ്ട് പാദുകം സൂക്ഷിച്ച
പാവാടയിട്ടൊരു സിന്‍ഡ്രല്ല മുന്നില്‍-
വന്നൂഞ്ഞാലിലാടിപ്പറന്ന് പോയീടുന്നു....
മേഘങ്ങള്‍ ചുംബിച്ച് മുന്നില്‍ വന്നീടുന്നു;
പര്‍വ്വതങ്ങള്‍ക്കും, ഋതുക്കള്‍ക്കുമൊന്നിച്ച്
വര്‍ണ്ണങ്ങളെ മഴവില്ലില്‍ കുരുക്കിയോള്‍,
കണ്ണിലായ് നക്ഷത്രമുള്ളവള്‍, സൂര്യനെ-
മിന്നാമിനുങ്ങായൊളിച്ച് സൂക്ഷിച്ചവള്‍.