Image

ഒറ്റക്കരിമ്പന (കഥ: വി. കെ റീന)

Published on 04 June, 2021
ഒറ്റക്കരിമ്പന (കഥ: വി. കെ റീന)
ജാലകപ്പഴുതിലൂടെ അവൾ പുറത്തേക്ക് നോക്കി.
മഴതകർത്തു പെയ്യുകയാണ് കുന്നിറങ്ങി, താഴേക്ക് കുതിക്കുന്ന വെള്ളച്ചാലിനു ചെഞ്ചോരനിറം.
ഒറ്റകരിമ്പനയുടെ ഭീമാകാരമായ ഇലത്തുമ്പിലൂടെ മഴ തന്റെ വലിയതുള്ളികളെ നിലത്തേക്കു  പതിപ്പിക്കുന്നു. പനയുടെ കൂർത്ത ഇലകളേക്കാൾ മൂർച്ചയോടെ മനസ്സിൽ ആഴ്നിറങ്ങിയ അന്ധവിശ്വാസത്തിന്റെ മുറിവിൽ അവളൊന്നു പിടഞ്ഞു.  മരിച്ചുപോയ മുത്തശ്ശി പറയാറുണ്ടായിരുന്ന, കരിമ്പനച്ചുവട്ടിൽ യക്ഷിയോടൊത്തു ആദ്യസമാഗമം നടത്തി, അപ്രത്യക്ഷരായ ചെറുപ്പക്കാരുടെ കഥകൾ അവൾക്കോർമ്മ വന്നു.
താഴിട്ടുപൂട്ടിയ ലോകത്തിനു മുന്നിൽ കാല്പനികതയുടേയും ഗൃഹാതുരത്വത്തിന്റേയും ചിഹ്നമായി,  കൊടുംമഴയിലും ആ വൃക്ഷം തലയുയർത്തിനിന്നു. ഇരുട്ടിൽ, അതിന്റെ പട്ടകൾ തലയാട്ടി.
 പെൺകുട്ടി ജനാല അടച്ചില്ല. അവൾ മൊബൈലിൽ അയാളുടെ നമ്പറിനുനേരേ പച്ചവെളിച്ചം തെളിയുന്നുണ്ടോയെന്നു  പരതികൊണ്ടിരുന്നു. അവൾക്ക് എന്നത്തേയുംപോലെ അയാളോട് സംസാരിക്കണമായിരുന്നു. അയാൾ സംസാരിക്കുമ്പോൾ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും നൈർമ്മല്യത്തിലേക്കവൾ സ്വയം ഊർന്നുപോകും. സൂര്യനുകീഴിലുള്ള സകല ചരാചരങ്ങളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വർഷമായി അവർ സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും അവർക്ക് പറയാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു. ആമസോൺ പ്രൈമിൽ കണ്ട ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയെക്കുറിച്ചു,, മരിച്ചുപോയ അമ്മയുടെ സ്വത്തു വിറ്റുകിട്ടിയ മുഴുവൻ തുകയുമെടുത്തു അച്ഛനും അവരുടെ ഭാര്യയും അവളറിയാതെ ചെലവാക്കിയതിനെക്കുറിച്ച്, ശങ്കരമ്മാമൻ കൊണ്ടുവന്ന ചോക്കോബാർ അവളുടെ കുഞ്ഞനിയത്തിക്ക് മാത്രം കൊടുത്തതിനെക്കുറിച്ച്, അയാൾ രാത്രികളിൽ  നൽകിയ ചുംബനഇമോജികളെല്ലാം അവൾ ഡിലീറ്റ് ചെയ്തതിനെക്കുറിച്ച്,കോവിഡ് വന്നുമരിച്ച ബന്ധുക്കളെക്കുറിച്ച്, അവളുടെ പുതിയ കവിതക്ക് സമ്മാനം ലഭിച്ചതിനെക്കുറിച്ചു, ഒക്കെ അയാളോട് പറയാൻ അവൾക്കു തിടുക്കമായി.
ഒരു മാളിലെ നീലവെളിച്ചത്തിലെ തിരക്കിനിടയിൽവെച്ചാണ് ആദ്യം അയാളെ കണ്ടത്. അമ്മയുടെ ഒരു ശിഷ്യനാണ് എന്നുപറഞ്ഞു പരിചയപ്പെടുത്തിയത് അച്ഛനാണ്. അച്ഛനോടപ്പമുള്ള സ്ത്രീയേയും കുഞ്ഞിനേയും നോക്കി അയാൾ അത്ഭുതപ്പെട്ടു. ഞാനറിഞ്ഞിരുന്നില്ല എന്ന് നിഷ്‌കളങ്കമായി ചിരിച്ചു.
"ഫുഡ്‌സെക്ഷൻ തേർഡ്ഫ്ലോറിലാണ് അങ്ങോട്ടുപോകാം." അച്ഛൻ ക്ഷണിച്ചപ്പോൾ അയാൾ തിരക്കുണ്ടെന്ന് പറഞ്ഞൊഴിഞ്ഞു..എസ്ക്കലേറ്ററിൽ കയറാൻ മടിച്ചുനിന്ന അവളെ ഗൗനിക്കാതെ ആ സ്ത്രീ കുഞ്ഞിനോടൊപ്പം അതിൽ കയറി.
"അപ്പുറത്ത് കോമൺസ്റ്റേർകേസുണ്ട് അതിലൂടെ കയറിവരൂ എന്നുപറഞ്ഞു അച്ഛനും അവരോടൊപ്പം കൂടി.
താഴെപകച്ചുനിന്ന അവളോട് അയാൾ സ്നേഹത്തോടെ പറഞ്ഞു.
"വരൂ , ഞാൻ കൂടെവന്നു കാണിച്ചുതരാം.
പിന്നെ പലതവണ അയാൾ അവളുടെ രക്ഷകനായി.
അയാളുടെ കൈ മുറുകെപിടിച്ചു മൂവിങ് സ്റ്റേർകേസ് കയറുന്നവിദ്യ അവൾ പഠിച്ചു.
പറമ്പിൽ, കാലത്തോളം മുളച്ചുപൊന്തിയ വേരുകൾ മണ്ണിലാണ്ട ഒറ്റക്കരിമ്പന  അത്ഭുതത്തോടെ നോക്കിയിട്ട് അയാൾ പറഞ്ഞു "ഇതിപ്പോ നാട്ടിലൊന്നും കാണാനില്ല. കഥകളിലല്ലാതെ ".
അന്നുരാത്രി അവൾക്കയാൾ വാട്സ്സാപ്പിൽ ഒരു സന്ദേശമയച്ചു. അത് കരിമ്പനയെക്കുറിച്ച്, ഖസാക്കിന്റ ഇതിഹാസത്തിൽ ഒ വി വിജയൻ കുറിച്ചിട്ട വരികളായിരുന്നു.
" പണ്ട്, പറന്നു പറന്ന് ചിറകുകടയുന്ന നാഗത്താന്മാർ പനക്കുരലിൽ മാണിക്ക്യമിറക്കിവെച്ചു ക്ഷീണം തീർക്കാറുണ്ടായിരുന്നു നാഗത്താന്മാർക്കായി പനകേറ്റക്കാരൻ കള്ള് നേർന്നുവെച്ചു. പനഞ്ചോട്ടിലാകട്ടെ അവൻ കുലദൈവങ്ങൾക്ക് തെച്ചിപ്പൂ നേർന്നിട്ടു. ദൈവങ്ങളേയും പിതൃക്കളേയും ഷെയ്ഖ് തമ്പുരാനേയും സ്‌മരിച്ചേ പന കേറുകയുള്ളൂ. കാരണം പിടിനിലയില്ലാത്ത ആകാശത്തിലേക്കാണ് കേറിപോകുന്നത് പനമ്പട്ടകളിൽ ഇടിമിന്നലും കാറ്റുമുണ്ട്. പനയുടെ കൂർത്ത ചിതമ്പലുകളിലാണെങ്കിൽ തേളുകളുണ്ട് ആ ചിതമ്പലുകളിലുരഞ്ഞു പനകേറ്റക്കാരന്റെ കൈയും മാറും തഴമ്പു കെട്ടും.
ആ തഴമ്പുകൾ കണ്ടാണ് പെണ്ണുങ്ങൾ ആണിനെയറിഞ്ഞത് "
അവൾ മറുപടി എഴുതിയില്ല.
"കരിമ്പനക്ക് എല്ലാം കാണാൻ കഴിയും പോലും എല്ലാം അറിയും പോലും. "അവൻ വീണ്ടും എഴുതി.
അതെന്തിനാണ് ഇവിടെ എഴുതിയതെന്ന് അവൾ തിരിച്ചു ചോദിച്ചു.
"നമ്മൾ തമ്മിൽ പ്രണയമാണെന്ന് നിന്റെ ജനാലക്കയ്പ്പുറത്തെ ഒറ്റപ്പന പറഞ്ഞു തരും "
അവന്റെ സ്നിഗ്ധവും നിഷ്‌കളങ്കവുമായ പ്രണയം,  കരിമ്പനയുടെ വേരുകൾ മണ്ണിലെന്നപോലെ അവളുടെ മനസ്സിൽ ആഴ്ന്നുനിന്നു.
രണ്ടുനാൾ തുടർച്ചയായി മെസ്സേജ്കളൊന്നും വരാതിരുന്നപ്പോൾ അവൾ പരിഭ്രമിച്ചു.വിഷാദം ഒരു വിഷസർപ്പത്തെപോലെ പൊതിഞ്ഞുപിടിക്കാൻ തുടങ്ങിയപ്പോൾ അവൾ തളർന്നുതുടങ്ങി.
മൂന്നാം നാൾ കോവിഡ് കൂട്ടികൊണ്ടുപോയ ചെറുപ്പക്കാരുടെ കൂട്ടത്തിൽ, ചെമന്ന റോസാപ്പൂവുകൾക്കും ആദരാഞ്ജലികൾൾക്കും ഇടയിൽ അവന്റെ പടവും ഉണ്ടായിരുന്നു. പക്ഷേ അത് ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞില്ല.
കാലംതെറ്റിപെയ്യുന്ന, രാഗവും താളവുമില്ലാത്ത രാത്രിമഴയിൽ,  ഇരുട്ടിലാ ടുന്ന,  കാറ്റുപിടിച്ചകരിമ്പനപട്ടകൾ നോക്കി അവളിരുന്നു.  ഒരു ശ്വാസത്തിനായി പിടയുന്ന അനേകം ആത്മാക്കൾ   പനന്തട്ടയുടെ കൂർത്തചിതമ്പലുകളിൽ പതിയിരിക്കുന്നതായി അപ്പോഴവൾക്കു  തോന്നി.
ഒറ്റക്കരിമ്പന (കഥ: വി. കെ റീന)
Join WhatsApp News
Megha 2021-06-04 11:53:49
😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക