ന്യൂയോർക്കുകാർ കോവിഡിനെതിരായ പോരാട്ടത്തിൽ ദിവസവും വിജയം തുടരുകയാണ്. കൊറോണ ബാധിതരുടെ എണ്ണം കുറയുന്നതിനാൽ, നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും സാധാരണ ജീവിതത്തിലേക്ക് സംസ്ഥാനത്തിന് വേഗം മടങ്ങാനും കഴിയും. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്കിലും ഇടിവ് തുടരുന്നുണ്ട്, എല്ലാ പ്രദേശങ്ങളിലെയും പോസിറ്റിവിറ്റി നിരക്ക് 1.50 ശതമാനത്തിൽ താഴെയാണ് എന്നത് ഏറെ ആശ്വാസകരമാണ്. സെപ്റ്റംബർ 25 ന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ലഭിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളെയും അയൽക്കാരെയും വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് നിങ്ങൾക്കും സംസ്ഥാനത്തെ സഹായിക്കാനാകും.
* കോവിഡ് ബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം 1,032 ആയി. 50,528 ടെസ്റ്റുകളിൽ 391പേരുടെ ഫലം ഓസിറ്റീവായി.പോസിറ്റിവിറ്റി നിരക്ക്: 0.77 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമായിരുന്നു. ഐസിയുവിൽ 255 രോഗികളുണ്ടായിരുന്നു.മരണസംഖ്യ: 8.
*ന്യൂയോർക്കിലെ പ്രായപൂർത്തിയായവരിൽ 65.3 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 36,552 ഡോസുകൾ നൽകി. ഇന്നുവരെ,സംസ്ഥാനത്ത് ആകെ 19,081,184 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 57.1 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.
* മഹാമാരിയുടെ ഫലമായി സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വാടകക്കാർക്കും ചെറുകിട ബിസിനസുകൾക്കും സംസ്ഥാനം 3.5 ബില്യൺ ഡോളർ സഹായം നൽകും.
ജൂൺ 1 മുതൽ പ്രോഗ്രാമിലേക്കുള്ള അപേക്ഷ സ്വീകരിക്കും.
* ന്യൂയോർക്കിലെ 'വാക്സ് & സ്ക്രാച്ച്' പ്രോഗ്രാം ജൂൺ 4 വരെ നീട്ടി. സംസ്ഥാനത്തെ 10 വാക്സിനേഷൻ സൈറ്റുകളിൽ ഏതിൽ നിന്നെങ്കിലും വാക്സിനേഷൻ എടുക്കുന്നവർക്ക് സൗജന്യ എൻവൈഎസ് ലോട്ടറി സ്ക്രാച്ച് ഓഫ് ടിക്കറ്റ് ലഭിക്കും. 5 മില്യൺ ഡോളറാണ് സമ്മാനത്തുക . പങ്കെടുക്കാൻ 18 വയസോ അതിൽ കൂടുതലോ ആയിരിക്കണം.
* ഇൻഡോർ ഡൈനിംഗിൽ അർദ്ധരാത്രി ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി.ന്യൂയോർക്കിലുടനീളമുള്ള ബാറുകൾക്കും റെസ്റ്റോറന്റുകൾക്കുമായി ഇൻഡോർ ഡൈനിംഗിനായി ഏർപ്പെടുത്തിയിരുന്ന കർഫ്യൂവാണ് നീക്കം ചെയ്തത്.
*ന്യൂയോർക്ക് സ്റ്റേറ്റ്, ബഫല്ലോ ബൈസൺസ്, എറിക് കൗണ്ടി മെഡിക്കൽ സെന്റർ എന്നിവയുമായി സഹകരിച്ച്, ഈ മേഖലയിലെ ഒരു പുതിയ വാക്സിനേഷൻ സൈറ്റിൽ നിന്ന് വാക്സിനേഷൻ എടുക്കുന്നവർക്ക് സൗജന്യമായി ബൈസൺ ടിക്കറ്റ് വൗച്ചറുകൾ ലഭിക്കും.മറ്റ് സമ്മാനങ്ങൾക്കായുള്ള റാഫിളിൽ പങ്കെടുക്കുകയും ചെയ്യാം.
ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി മറികടക്കാൻ എച്ച് എ എഫിന്റെ ഐക്യദാർഢ്യം
കോവിഡിന്റെ വിനാശകരമായ രണ്ടാം തരംഗം ഇന്ത്യൻ ജനതയെ പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്. രോഗം ബാധിച്ച് ആയിരങ്ങളാണ് ജീവനുവേണ്ടി മല്ലിടുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ ജനതയോട് ഐക്യദാർഢ്യവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയാണ് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച് എ എഫ്). ' യു എസ് -ഇന്ത്യ കോവിഡ് റിലീഫ് ആൻഡ് സോളിഡാരിറ്റി ആക്ട്' എന്ന പ്രമേയം ഇന്നുവരെയുള്ള വിജയകരമായ ശ്രമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഇരു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികൾ പരസ്പരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് ലക്ഷ്യം.
മേയ് 19 ന് ഹൗസ് ഫോറിൻ അഫെയേഴ്സ് കമ്മിറ്റിയിൽ അംഗീകാരം നേടിയ ഈ പ്രമേയം ഹൗസ് പ്രതിനിധികളുടെ വോട്ടിനായി ജൂൺ 14 ന് സമർപ്പിക്കും. എല്ലാ പ്രതിനിധികളുമായും ബന്ധപ്പെട്ട് യു എസ്-ഇന്ത്യ സഖ്യം ശക്തമാക്കുന്ന തരത്തിൽ അനുകൂലമായ വോട്ട് രേഖപ്പെടുത്താൻ എച്ച് എ എഫ് ശ്രമിക്കുന്നതായി അറിയിച്ചു.
ഓക്സിജൻ ജനറേറ്ററുകൾ, കോൺസെൻട്രേറ്ററുകൾ, വാക്സിൻ അസംസ്കൃത വസ്തുക്കൾ, പിപിഇ കിറ്റുകൾ, എന്നിങ്ങനെ സാധ്യമായ എല്ലാതരത്തിലെയും വൈദ്യസഹായങ്ങളും സുപ്രധാന മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ തന്ത്രപരമായ പങ്കാളിത്തം നൽക്കിക്കൊണ്ട് സഹായിക്കാൻ സഖ്യകക്ഷിയായ അമേരിക്ക മുന്നോട്ട് വന്നിരിക്കുകയാണ്. ആ ശ്രമത്തിന്റെ ഭാഗമായി, യുഎസിന്റെ സഹായം സുഗമമാക്കുന്നതിനും യുഎസ് - ഇന്ത്യൻ ഗവൺമെന്റുകൾ തമ്മിൽ സുപ്രധാന സപ്ലൈകൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സഹായം ഉറപ്പാക്കുന്നതിൽ സജീവ പങ്കുവഹിക്കാൻ എച്ച്‌എഎഫ് കോൺഗ്രസുമായും ഹൗസ് ഇന്ത്യ കോക്കസുമായും പ്രവർത്തിക്കും.