Image

കോവിഡ് ഇതുവരെ കവര്‍ന്നെടുത്തത് 1742 കുരുന്നുകളുടെ സ്‌നേഹത്തണല്‍

ജോബിന്‍സ് തോമസ് Published on 02 June, 2021
കോവിഡ് ഇതുവരെ കവര്‍ന്നെടുത്തത് 1742 കുരുന്നുകളുടെ സ്‌നേഹത്തണല്‍
രാജ്യത്ത് കോവിഡില്‍ ഇതുവരെ 1742 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്ടമായി. ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്കുകളാണിത്. 49 കുട്ടികള്‍ക്കാണ് കേരളത്തില്‍ തങ്ങളുടെ മാതാപിതാക്കളെ നഷ്ടമായത്. അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സുപ്രീംകോടതി കേരളമുള്‍പ്പെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

രാജ്യത്ത് 7,464 കുട്ടികള്‍ക്കാണ് മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടമായത്. കോവിഡ് കാലത്ത് ഉറ്റവര്‍ ഉപേക്ഷിച്ചത് 140 കുട്ടികളെയാണ്. 4486 പെണ്‍കുട്ടികളും 4860 ആണ്‍കുട്ടികളുമാണ് രാജ്യത്ത് സംരക്ഷണം ആവശ്യമായവര്‍. കേരളത്തില്‍ 895 കുട്ടികള്‍ക്കാണ് അഛനമ്മമാരില്‍ ഒരാളെ നഷ്ടമായത്. കേരളത്തില്‍ സംരക്ഷണം ആവശ്യമുള്ളത് 952 കുട്ടികള്‍ക്കാണ് ഇവരില്‍ 8 കുട്ടികള്‍ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. 

രാജ്യത്ത് അതിരൂക്ഷമായി ആഞ്ഞടിച്ച കോവിഡിന്റെ രണ്ടാം തരംഗത്തിലാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടത്. ഏറെ യാതന അനുഭവിക്കുന്ന ഈ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കും എന്ന് നേരത്തെ തന്നെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം ഈ കുരുന്നുകള്‍ക്ക് ഏറെ ആശ്വാസമായിരുന്നു. ഇതിനു പിന്നാലെയാണ് കോടതിയും കുട്ടികള്‍ക്കായി ഇടപെടുന്നത്. ഈ വിഷയതതില്‍ കോടതി അമിക്കസ്‌ക്യൂറിയേയും നിയമിച്ചിട്ടുണ്ട്. ഗൗരവ് അഗര്‍വാളാണ് അമിക്കസ് ക്യൂറി. ഇദ്ദേഹത്തിന് കൃത്യമായ വിവരങ്ങല്‍ നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക