കോട്ടയം : മൺമറഞ്ഞ ഫുട്ബോൾ നായകൻ വി. പി. സത്യന്റെ ഭാര്യയ്ക്ക് അർഹതപ്പെട്ട സ്ഥാനക്കയറ്റം മനപൂർവം നിഷേധിക്കുന്നതായി ആരോപണമുയർന്നു. വഴിവിട്ട രീതിയിൽ മറ്റൊരു ജീവനക്കാരിക്ക് പ്രൊമോഷൻ നൽകാനാണ് സ്പോർട്സ് കൗൺസിലിന്റെ നീക്കം.
ജലവിഭവ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പോകാനായി സ്ഥാനമൊഴിയുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രമോഷന് രഹസ്യനീക്കം നടത്തുന്നത്. പുതിയ കായിക മന്ത്രിയും സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മറ്റിയും അറിയാതെയാണ് യു.ഡി.ക്ലാർക്ക് തസ്തികയിൽ ഉദ്യോഗക്കയറ്റം നടത്താൻ രഹസ്യമായി ഫയൽ നീക്കങ്ങൾ നടത്തിയത്. നിലവിൽ കൗൺസിലിൽ യു ഡി ക്ളാർക്ക് തസ്തിക സർക്കാർ അനുവദിച്ചിട്ടില്ല. ഇല്ലാത്ത തസ്തികയിൽ അഞ്ചു പേരാണ് യു.ഡി.ക്ലാർക്കായി ജോലി ചെയ്യുന്നത്. ഇതിൽ ഒരാൾക്ക് സെക്രട്ടറി സൂപ്രണ്ടായി സ്ഥാനക്കയറ്റം നൽകി. ഇതും സെക്രട്ടറി അല്ലാതെ മറ്റാരും അറിഞ്ഞില്ല. പ്രമോഷനും പ്രബേഷനും ഡിക്ലയർ ചെയ്യുമ്പോൾ കൗൺസിൽ ഭരണ സമിതിയെ അറിയിക്കുകയും അക്കൗണ്ട് വിഭാഗത്തിൽ ഫയൽ നൽകി അഭിപ്രായം രേഖപ്പെടത്തി സർക്കാരിനെ അറിയിച്ച് അനുമതി നേടണമെന്നുമാണ് ചട്ടം. ഇതിനൊന്നും തയാറാകാതെയാണ് സ്ഥാനമൊഴിയും മുൻപായി അർഹതയില്ലാത്ത എൽ.ഡി. ക്ളാർക്കിന് പ്രമോഷൻ നൽകാൻ സെക്രട്ടറി രഹസ്യ നീക്കം നടത്തിയത്.
വി.പി.സത്യന്റെ അകാല മരണത്തെത്തുടർന്ന് ഭാര്യ അനിത സത്യന് എൽ ഡി ക്ലാർക്കായി 2007-ൽ സർക്കാർ ജോലി നൽകിയിരുന്നു. 14 വർഷ സർവീസ് ആകുമ്പോഴും അനിതയ്ക്ക് അർഹതപ്പെട്ട പ്രമോഷൻ നൽകിയിട്ടില്ല. 2018-ൽ യു.ഡി.ക്ലാർക്കായി പ്രമോഷൻ ലഭിക്കേണ്ട അനിതയുടെ ഫയൽ ചുവപ്പുനാടയിൽ കുടുങ്ങി കിടപ്പാണ്. തിങ്കളാഴ്ചയാണ് സെക്രട്ടറി സ്ഥാനമൊഴിയുന്നത്. അതിനു മുൻപായി പ്രമോഷൻ ഉത്തരവിറക്കാനുള്ള ശ്രമത്തിലാണ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി.