ഗംഗേ..നീയൊരു പുണ്യനദി...
സർഗ്ഗപ്രവാഹമായൊഴുകും സ്വർഗവാഹിനി...
ഭാരത സംസ്കൃതിയായൊഴുകും പുണ്യവതി...
മന്വന്തരങ്ങൾക്കപ്പുറം ഭഗീരഥൻ
ശ്രീ പരമേശ്വര തിരുജഡയിൽ നിന്നും
ഭൂവിലേക്കാനയിച്ച
പവിത്ര ഗംഗേ...
ഇന്നു നിൻ മാറിൽ
കർമ്മാകർമ്മങ്ങൾ തൻ
മോക്ഷ വിശുദ്ധി തേടി
കബന്ധങ്ങളലയുന്നു...
അന്ധകാരത്തിന്നഗാധഗർത്തങ്ങളിൽ,
നീരാർച്ചനാ മന്ത്രങ്ങളുമായ്,
പിണങ്ങളൊഴുകുന്നു...
എത്ര കഷ്ടമീ കാഴ്ചകൾ....
ധൂപങ്ങൾ,പുഷ്പമാല്യങ്ങൾ
ഉടലാകെ വാരി വിതറി നീ..
മലിനയായി,
കളങ്കിതയായി
കണ്ണുനീരായൊഴുക്കുന്നു...
നിൻ ദുഃഖമാരറിയാൻ...
കത്തിക്കരിഞ്ഞ കബന്ധങ്ങളാൽ സുവർണ
തീരങ്ങളിൽ
ചിതാഗ്നി കുണ്ഡങ്ങളെരിയുന്നു...
ആത്മാക്കളുന്മാദനൃത്തം ചവിട്ടുന്നു.'
മൃതിദംശനമേറ്റ് വിലപിക്കും ജoരമോഹങ്ങളിൽ'
നൽകാം ഒരു കൈക്കുമ്പിൾ ബലിതർപ്പണം...
മദംപൂണ്ട മനുഷ്യർ ആർത്തലറുമീ മണ്ണിൽ
മഹാവ്യാധികൾ പെരുകുന്നു...
അർദ്ധ സുഷുപ്തിയിൽ മയങ്ങാതെ
മടങ്ങുക,
വാസഭൂവിലേക്ക് സ്വസ്ഥം....
ഗംഗേ മടങ്ങുക...
അഗ്നിപ്രവേശത്തിനൊരുങ്ങുകയാണീ ഭൂമി....
അത്രമേൽ കരുണയറ്റ മർത്യജന്മങ്ങൾതൻ
ക്രൂരതകളേറെയല്ലോ...
ഗംഗേ മടങ്ങുക നീ
കാലവൈരിതൻ തുരുജഡയിലേക്ക്...
നിൻ പുണ്യമെന്നും നിറഞ്ഞു നിൽക്കട്ടെ...