Image

ഉഗു (കഥ: അശോക് കുമാർ.കെ.)

Published on 17 May, 2021
ഉഗു (കഥ: അശോക് കുമാർ.കെ.)
ഒന്ന്
-------

ചക്ക വീണു മുയൽ ചത്തു എന്ന കഥ, മുയല് വീണു ചക്ക ചത്തു എന്ന് മാറ്റിപ്പറഞ്ഞ്  ഫലിപ്പിക്കാൻ ശേഷിയുള്ള നാവായിരുന്നു , വീരാന്റത് .
കുമാരേട്ടനാണ്.
ഞങ്ങളേക്കാൾ വളരെ പ്രായമൂപ്പുണ്ട് കുമാരേട്ടന് .
വീരൻ, വീരാൻ  എന്നൊക്കെ പലരും  പലതും വിളിച്ചു പോന്നു , കുമാരേട്ടനെ
ഏതു കാര്യവും ഒരു വീര സ്വഭാവത്തോടെ നേരിടാനുള്ള വീരാന്റെ മന:ശ്ശക്തി എല്ലാവരും അംഗീകരിച്ചിട്ടുള്ളതാണ്.  വള്ളക്കടവിന് അഭിമുഖമായാണ് , വീരാന്റെ കട . കടത്തുവഞ്ചികളും മീൻ വലക്കാരും മുറയ്ക്ക് വന്നടുക്കുന്ന വള്ളക്കടവ്.
ചായയും പലഹാരവും പേനയും ബുക്കും ,  മുറുക്കാനും ബീഡിയുമെല്ലാം കിട്ടുന്ന ഒരു കൊച്ചു കട.
കട, ട്രെയിന്റെ ഒരു ബോഗി പോലെയുണ്ട്.
അടച്ചിട്ടാൽ നിർത്തിയിട്ട ഒരു ട്രെയിൻ ബോഗി .
കട തുറന്നുവച്ചാൽ ഓടുന്ന ടെയിന്റെ ഒരു ബോഗി .
ബോഗിയുടെ ഒരു ജാലകപ്പക നീക്കിയാൽ കാണാം,വീരാനെ .
നീട്ടി വളർത്തിയ മുടിയിൽ കരിമുക്കി, വളർന്നിറങ്ങിയ മീശ രോമങ്ങൾ നിറയെ മുറുക്കാൻ പത പൂശി, ആടുന്ന വയ്പ് പല്ല്  നാവു കൊണ്ടൊന്നു താങ്ങി വീരാൻ ചോദിക്കും :
" മഹേഷേ, നിനക്ക് കഴിയ്ക്കാനെന്താണ് വേണ്ടത്?"
മഹേഷ് എന്റെ ആത്മ മിത്രം.
ഞങ്ങൾ ഒരുമിച്ചാണ് മിക്കപ്പോഴും വീരാന്റെ കടയിലെത്തുന്നത്.
മഹേഷ് പറയും :
" എനിയ്ക്കൊരു വട,
 സന്തോഷിനൊരു ഉഗു .

ഉഗു, വീരാന്റെ കടയിൽ മാത്രം കിട്ടുന്ന ഒരു പലഹാരമായിരുന്നു. ഉഗു എന്ന് നാമകരണം ചെയ്ത് കുത്തകയായി മാറ്റപ്പെട്ട പലഹാരം.
ഉഗുവിന് വീരാന്റെ വക നിർവചനവുമുണ്ട്...
ഉണ്ണിയപ്പത്തിന്റെ (ഉ) രുചിയോടു കൂടിയതും, ഗുണ്ടിന്റെ(ഗു)രൂപത്തോടും കൂടിയ സ്വാദിഷ്ടമായ എണ്ണ പലഹാരം'

         പലഹാരം നൽകിക്കഴിഞ്ഞാൽ പിന്നെ , വാചക കസർത്തിന്റെ ഒരു മൈക്ക് തീർക്കും , വീരൻ .
കവികൂടിയായ വീരാൻ പാട്ടെഴുതി, തെരുവുകളിൽ പാട്ടു പാടി, ബുക്ക് കച്ചവടം ചെയ്തിരുന്ന ആ പഴയ കാല ചരിത്രം ഉടൻ വിളമ്പും.
 
"തിരുവനന്തപുരത്ത് സംഭവിച്ച ഒരു കൊലപാതകം പാട്ടു പുസ്തമാക്കി. ചന്ദ്രികയെന്ന സ്ത്രീയെ ആരോ ഒരാൾ കൊന്നു.
ഞാൻ അതിന്റെ ഉത്തരവാദിത്വം അവളുടെ ഭർത്താവിൽ ചാർത്തി മനോഹരമായ ഒരു പാട്ടു പുസ്തകം ഉണ്ടാക്കി.
പല തൊങ്ങലും ഭംഗിയും ചേർത്ത്, അവളുടെ നാട്ടിൽ ഈണത്തിൽ  പാടി, ധാരാളം പുസ്തകങ്ങൾ വിൽക്കുകയും അതിനു ശേഷം അവിടം വിട്ടുപോരികയും ചെയ്തു.
സവിസ്തരം പറഞ്ഞ ആ കൊലപാതക കഥയ്ക്ക്
പെട്ടെന്നൊരു മാറ്റം വന്നിരുന്നു.
ചന്ദ്രിക, പക്ഷേ, മരിച്ചിരുന്നില്ല. ആരോ അവളെ തട്ടിക്കൊണ്ടുപോയതായിരുന്നു. തട്ടിക്കൊണ്ടുപോയ അവളെ കണ്ടെത്താനും കഴിഞ്ഞില്ല..
ഒന്നുമറിയാത്ത എന്നെ പോലീസ് പൊക്കി. ഭർത്താവ് ഉപേക്ഷിച്ച ചന്ദ്രിക, എന്റെ തലയിലായി......"

     ഒരു പാത്രം നിറയെ, പുതു വെളിച്ചെണ്ണയിൽ മൊരിഞ്ഞ ഉഗുവുമായി, കണ്ണാടി പെട്ടിയിൽ നിറയ്ക്കുവാനായി ചന്ദ്രിക ചേച്ചി കടയ്ക്കുള്ളിലേക്ക് കയറി വന്നു....

ഞങ്ങൾ കടയിൽ നിന്നിറങ്ങുമ്പോൾ വീരാന്റെ പാട്ട് ഉറക്കെ കേൾക്കാമായിരുന്നു ......
 
" കോന്തലമുക്കിലെ പെണ്ണേ .....
നിന്റെ ഉമ്മറപ്പടിയിലുണ്ടെന്റെ കണ്ണ് .....
നിന്റെ കണ്ണേറു കിട്ടുവാൻ
കാത്തു നിൽക്കുന്നു ഞാൻ
എന്റെ കണ്ണേ ...........

രണ്ട്
"''''''''''''''''"

ഉഗു കഴിക്കുവാനായി ഞങ്ങൾ വീണ്ടും വീരാന്റെ കടയിലെത്തിയത് ഒരു ഞായറാഴ്ച വൈകിട്ടായിരുന്നു.
ഞങ്ങൾ വരുമ്പോൾ, കടവിൽ കെട്ടിയിരുന്ന ഒരു കൊച്ചു വള്ളത്തിന്റെ അമരത്ത്  കൈ മടക്കി തലയണച്ച് കിടക്കുകയായിരുന്നു, വീരാൻ .
ലഹരി കലക്കിയ കണ്ണുകൾ കൊണ്ട് ഞങ്ങളെ വഞ്ചിയിലേക്ക് ക്ഷണിച്ചു.
ചന്ദ്രിക ചേച്ചി ഞങ്ങൾക്ക് ഉഗു കൊണ്ടുവന്നു തന്നപ്പോൾ വീരാൻ ഉറക്കെ പറഞ്ഞു.
" ഉഗു വിനെ എനിക്കു കൂടി..."
ഉഗുവിനെ പിടിച്ചു കൊണ്ട് വീരാൻ ഒന്നുയർന്നിരുന്നു.
" കഥ വല്ലതും പറയാനുള്ള പുറപ്പാടാണോ"
എന്റെ ചെവിയിൽ മഹേഷ് സംശയം പറഞ്ഞു
അതു ശരിയായിരുന്നു ,
പെട്ടെന്ന് വീരാന്റെ മൈക്ക്
ഓണായി.

" നിങ്ങൾക്കറിയില്ലേ
ഞാൻ മരുന്നു കച്ചവടം ചെയ്ത ഒരു കാലമുണ്ടായിരുന്നു. പത്തുപതിനഞ്ചു വർഷം മുൻപാണ്,
തിരുവനന്തപുരം മെഡിക്കൽ കോളജിന് മുമ്പിൽ.
ഒരു ഡോക്ടർപറയും പോലെയായിരുന്നു  രോഗവിവരങ്ങളും മരുന്നു കാര്യങ്ങളും ഞാൻ ഉറക്കെ വിശദീകരിച്ചു കൊണ്ടിരുന്നത്.

 ഡോക്ടറന്മാരും രോഗികളും മറ്റുള്ളവരുമെല്ലാം എന്റെ മുന്നിലൂടെ യായിരുന്നു മെഡിക്കൽ കോളജിന് അകത്തേക്കും പുറത്തേക്കും പൊയ്ക്കൊണ്ടിരുന്നത്.
ഞാൻ നിരത്തിവച്ച മരുന്നുകൾ വെയിലു കൊണ്ട് രോഗികളേയും കാത്തിരുന്നു.
ചിലപ്പോൾ, ഞാൻ, പാട്ടു പാടി ആളുകളെ ആകർഷിച്ചിരുന്നു...."

വീരാന്റെ വാചക കസർത്തിനിടയിൽ കയറി
ഞാൻ ചോദിച്ചു:
"അങ്ങനെയുള്ള പാട്ടിന്റെ ഏതെങ്കിലും വരികൾ ഇപ്പോൾ ഓർമയുണ്ടോ?"
പെട്ടെന്നായിരുന്നു, വീരാൻ, സ്പീക്കർ തുറന്നതുപോലെ ഉറക്കെ പാടിയത്.

" മരുന്നുകൾ
മരുന്നുകൾ
മാറാത്ത ദീനത്തിനു
മാത്രം മരുന്നുകൾ ....
കഞ്ഞു വരാനും മരുന്നുകൾ
കുഞ്ഞു പോകുവാനും
മരുന്നുകൾ
വരു,വരൂ ....
എല്ലാവരും വന്നീ
സൗഭാഗ്യമറിഞ്ഞേ പോ......'

വീരാന്റെ തൊണ്ട ഞരമ്പുകൾ നന്നായി വികസിക്കുന്നുണ്ടായിരുന്നു..
"ഈ പാട്ടൊക്കെ ഇപ്പോഴായിരുന്നെങ്കിൽ വീരാൻ അകത്തായേനെ"
മഹേഷാണ് പറഞ്ഞത്.
എത്ര തവണ അകത്തു കിടന്നിട്ടുള്ളവനാണെന്ന ഭാവം കാട്ടി വീരാൻ കഥ തുടർന്നു.
ഗുണവതീ, ചികിത്സയ്ക്കുള്ള സൗകര്യം വീട്ടിൽ നൽകണം. കഷായങ്ങളും മരുന്നു കൂട്ടുകളും അവിടെ വച്ചുണ്ടാക്കി ഉടനുടൻ നൽകേണ്ടതാണ്.

" ഞങ്ങൾക്ക് ചെറിയ സൗകര്യങ്ങളേയുള്ളു. ഉള്ള സൗകര്യമെല്ലാം നൽകാം."
ഉൽപ്പലാക്ഷനാണ് പറഞ്ഞത്. ശരിയായ ദിവസം ചികിത്സയാരംഭിച്ച്, ദിവസങ്ങൾക്കുള്ളിൽ അവ പൂർത്തിയാക്കി , ബാക്കി വന്ന കറുത്ത കഷായങ്ങളുമേൽപ്പിച്ച് ഞാനടുത്ത സ്ഥലം നോക്കി പോയിരുന്നു.
പിന്നീട് കാര്യങ്ങളെല്ലാം അറിയുന്നത് അണ്ണാച്ചി വഴിയായിരുന്നു."

" ഈ അണ്ണാച്ചിയാരാണ്?"
ഇടയ്ക്ക് കയറി മഹേഷ് ചോദിച്ചു.
" അണ്ണാച്ചി തമിഴ് നാട്ടിൽ നിന്നും അലൂമിനിയം പാത്രങ്ങൾ വാങ്ങി തലച്ച മടിൽ കൊണ്ടു നടന്നു വില്ക്കുന്നയാളായിരുന്നു. അയാൾ ഉൽപലാക്ഷന്റെ വീട്ടിനടുത്തായിരുന്നു താമസം. അണ്ണാച്ചിയാണ് , ഗുണവതി ഗർഭിണിയാണെന്ന കാര്യം പറഞ്ഞത്.
അതിന്റെ ഒരു കള്ളുകുടി പാർട്ടി ഉൽപലാക്ഷൻ അണ്ണാച്ചിയുമായി നടത്തിയത്രേ ....
അണ്ണാച്ചി പിന്നീട് വന്നത് മാസങ്ങൾ കഴിഞ്ഞാണ് . അന്ന് അവൻ തലച്ചുമടിലെ പാത്ര കെട്ടിൽ നിന്നും ഒരു കൊച്ചു ഡപ്പ എന്നിക്കു തന്നു .അതിൽ കുറച്ചു മിഠായികളായിരുന്നു. ഗുണവതി കൊടുത്തുവിട്ടത്'
അവൾ പെറ്റു
ഒരു കരുമാടികൂട്ടനെ .
വെളുത്ത ദമ്പതികളുടെ കറുത്ത കുട്ടി.
ഉൽപലാക്ഷന്റെയും
ഗുണവതിയുടെയും പുത്രൻ.
ഉൽപലാക്ഷൻ പല ചോദ്യങ്ങളും പലയിടത്തു നിന്നും നേരിട്ടു.
വെളുത്ത ദമ്പതികളുടെ കറുത്ത കുട്ടി !
കറുത്ത കഷായ ചികിത്സ നടത്തിയതു
കൊണ്ടാണ് കുട്ടി
കറുത്തിരിക്കുന്നതെന്ന് എല്ലായിടത്തും ഉൽപലാക്ഷൻ ഉത്തരം നൽകി.
എന്റെ കഷായത്തെ ഓർത്തു ഞാൻ അഭിമാനിച്ചു."
ഞങ്ങൾക്കിടപെടാൻ പോലുമിടം തരാതെ വീരാന്റെ പ്രസംഗം ആവേശം കൊള്ളുന്നതു കണ്ടു.
സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. വീരാൻ അണിയത്തൊന്നു ചാഞ്ഞു.
ഞങ്ങൾ വള്ളത്തിൽ നിന്നുമിറങ്ങുമ്പോൾ വീരാന്റെ കലങ്ങിയ കണ്ണുകളിൽ ഉറക്കം തലോടുന്നുണ്ടായിരുന്നു.
നിലാവുള്ള ആകാശത്തിന്റെ അമ്പിളി
വീരാന്റെ കറു കറുത്ത മുഖത്ത് പ്രകാശം ചൊരിയുന്നുണ്ടായിരുന്നു.......

മൂന്ന്
---------

നാലഞ്ചു വർഷങ്ങൾ കൂടി വലിയ മാറ്റങ്ങളൊന്നും കൂടാതെ കടന്നുപോയി.
വീരാന്റെ കടയിൽ ചില വിഭവങ്ങൾ അധികമുണ്ടായെങ്കിലും ഉഗു
കൂടുതൽ രുചിയും ഭംഗിയും വച്ചു വളർന്നുകൊണ്ടിരുന്നു...
ഞങ്ങളുടെ സന്ദർശനത്തിനു് വലിയ മുടക്കമൊന്നുമുണ്ടായട്ടില്ല. പതിവ് പോലെ കടയിലെത്തിയപ്പോൾ കിണറ്റുകരയിൽ വീരാനും കൊച്ചണ്ണാച്ചിയും കൂടി സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കാണുന്നത്. സ്ഥിരമായി വന്നു കൊണ്ടിരുന്ന ബുധനാഴ്ച അണ്ണാച്ചിയുടെ മകനാണ് കൊച്ചണ്ണാച്ചി.
മഹേഷാണ് പെട്ടെന്ന് ശ്രദ്ധിച്ചു പറഞ്ഞത് :
'ദേ സന്തോഷ്, വീരാനെ നോക്കിയേ, കരയുന്നുണ്ട്.'
അണ്ണാച്ചി കൊണ്ടുവരുന്ന പാത്രക്കെട്ടിൽ ഒളുപ്പിച്ചു വച്ചിരുന്ന ചാരായ കുപ്പി കാലിയാക്കിയട്ടുണ്ടാകും. പക്ഷേ, കഴിച്ചാൽ ഒരിക്കലും വീരാൻ കരയാറില്ല. വാചക കസർത്ത് കൊണ്ട് ചുറ്റും ഇളക്കുകയാണ് പതിവ്. അതിനു വിപരീതമായി ഇപ്പോൾ മാത്രം വീരാന്റെ കണ്ണൂ നിറയുന്നതു കണ്ടു.
ഞാൻ മഹേഷിനോട് പറഞ്ഞു:' എന്തോ പന്തികേടുണ്ട്. വീരാനാകെ വിഷണ്ണനാണ്.
കരയാത്ത വീരാൻ ചുവന്ന കണ്ണൂകളുമായി ഞങ്ങളുടെ അടുത്തെത്തി. മഹേഷിന്റെ തോളിലാണ് ഒന്നു താങ്ങിയത്.
വീരാൻ പറഞ്ഞു:" എന്റെ മോൻ മരിച്ചു. പെരുന്തലമുക്കിലെ ആ പൊന്നു മോൻ. അണ്ണാച്ചിയാണ് പറഞ്ഞത്. പേവിഷബാധയാണ്.
കഴിഞ്ഞ തവണ ഞാൻ കൊടുത്തുവിട്ട ഉഗു അവനു കഴിക്കാനായില്ല."

ചിരി മാഞ്ഞ് കാണാത്ത, വീരാന്റെ മീശ രോമങ്ങൾ വെളുത്ത് വിളറി പിടിച്ചതുപോലെ കാണപ്പെട്ടു.
മുഴു നീളൻ കുപ്പായത്തിന്റെ ബട്ടനുകൾ അയാൾ വലിച്ചു പൊട്ടിക്കുന്നുണ്ടായിരുന്നു..
വീരാൻ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു :
" അവൻ എന്റെ പാട്ടുകൾ പാടുമായിരുന്നു. ഒരിക്കൽ ഞാനെഴുതി കൊടുത്ത പാട്ട് പാടി ഒന്നാം സ്ഥാനം നേടിയിരുന്നു. അണ്ണാച്ചിയാണ് പറഞ്ഞത്......

" നീ ചിരിക്കുമ്പോളതെന്റെ
ചുണ്ടുകൾ...
നീയെഴുതുമ്പോളതന്റെ
വിരലുകൾ .....
നീ ചുറ്റിലും നോക്കുവാൻ
മലരുകൾ പൂക്കുന്ന
കണ്ണുകൾ...
ആ മനോഹര ഗാനമാണ് അവൻ പാടിയത്...'
ഞങ്ങൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.വീരാനെ ഇങ്ങനെ ഒരിക്കലും ഞങ്ങൾ കണ്ടില്ല.
ഉഗുനിറഞ്ഞ കണ്ണാടി പെട്ടിയിൽ മുഖമമർത്തി വീരാൻ വിങ്ങുന്നുണ്ടായിരുന്നു...

നാല്
""'''''''''''''''
പിറ്റേന്നത്തെ പ്രഭാതം വല്ലാതെ മൂടിക്കെട്ടിയിരുന്നു.
കടവിലടുത്ത വഞ്ചിയിൽ നിന്നും ഞാനിറങ്ങി. വീരാന്റെ കട ഞാനൊന്നു ശ്രദ്ധിച്ചു.
കടയുടെ ഒരു പലകപ്പാളി മാത്രമേ തുറന്നിരുന്നുള്ളു.
അവിടെ ചോക്കുകൊണ്ടെഴുതിയ ഒരു ബോർഡ് തൂക്കിയിരുന്നു ....

'' ഇനി ഇവിടെ
ഉഗു
ഉണ്ടായിരിക്കുന്നതല്ല''.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക