ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ഫ്ലോറിഡയിലേക്ക് താമസം മാറുന്നതിനു പിന്നിൽ?
പല ഘടകങ്ങൾ പരിഗണിച്ചാണ് ആളുകൾ തങ്ങളുടെ താമസം എവിടെ വേണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ജോലി സ്ഥലത്തേക്ക് പോകാനുള്ള സൗകര്യം, കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതശൈലി, കാലാവസ്ഥ, എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് താമസസ്ഥലം നിശ്ചയിക്കുന്നത്.
കാലങ്ങളായി താമസിച്ചുവരുന്ന സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ജീവിതം പറിച്ചുനടണമെങ്കിൽ അതിന് പിന്നിൽ അത്രമേൽ പ്രാധാന്യം അർഹിക്കുന്ന കാരണം കാണും. 2019 മുതൽ 2021 വരെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഫ്ലോറിഡയിലേക്ക് ആളുകളുടെ ഒഴുക്ക് കൂടിയതായി കണക്കുകൾ സൂചിപ്പിക്കുമ്പോൾ അതിന്റെ പ്രധാന കാരണം കോവിഡ് തന്നെയാണ്.
ന്യൂയോർക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ കാലയളവിൽ ഫ്ലോറിഡയിലേക്ക് ജീവിതം പറിച്ചുനട്ടത്. 1,04,940 ന്യൂയോർക്കുകാർ. ന്യൂജേഴ്സി (53,901 പേർ), ജോർജിയ (48,143 പേർ ), ഇല്ലിനോയി (46,042 പേർ ), കാലിഫോർണിയ (43,801 പേർ) എന്നീ സംസ്ഥാനക്കാരും യഥാക്രമം തൊട്ടുപിന്നിലുണ്ടെന്നാണ് കണക്ക്.
ഓൺലൈൻ വിദ്യാഭ്യാസത്തിന് പകരം കുട്ടികൾക്ക് സ്കൂളിലെത്തി പഠിക്കാൻ അവസരം ഒരുക്കുന്നു എന്നത് തന്നെയാണ് ഫ്ലോറിഡയിലേക്ക് കൂടുതൽ പേർ ആകൃഷ്ടരാകുന്നതിന് ഒരു കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു.
സെപ്റ്റംബർ 2020 നും മാർച്ച് 2021 നും ഇടയിൽ 33,565 പേരാണ് തങ്ങളുടെ ന്യൂയോർക്ക് ഡ്രൈവിംഗ് ലൈസൻസ് ഫ്ളോറിഡയിലേക്ക് മാറ്റിയിരിക്കുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 32 % വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ജനസാന്ദ്രത കൂടിയ നഗരപ്രദേശങ്ങൾ വിട്ട് ശാന്തസുന്ദരവും സ്വച്ഛവുമായ താമസസ്ഥലത്തിനാണ് ഇപ്പോൾ ആളുകൾ മുൻഗണന കൊടുക്കുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രവണത വരും കാലങ്ങളിലും തുടരുമെന്നാണ് ഗവേഷകരുടെ അനുമാനം. ഫ്ലോറിഡയിൽ തരിശു ഭൂമിക്കു പോലും ചോദിക്കുന്ന വില കിട്ടുമെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.
ഹൂസ്റ്റണിൽ കാണാതായ കടുവയെ കണ്ടുകിട്ടി
കഴിഞ്ഞയാഴ്ച, ഹൂസ്റ്റണിൽ നിന്ന് കാണാതായ ബംഗാൾ കടുവയെ കണ്ടുകിട്ടിയെന്ന് പോലീസ് കമാൻഡർ റോൺ ബോർസ ശനിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.' ഇന്ത്യ' എന്നു പേരുള്ള 9 മാസം പ്രായവും 175 പൗണ്ട് ഭാരവുമുള്ള കടുവയുടെ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു അന്വേഷണം നടന്നത്. മേയ് 9 ന് പ്രദേശവാസിയും കടുവയുടെ ഉടമസ്ഥൻ വിക്ടറിന്റെ (26) ഭാര്യാസുഹൃത്തുമായ ജിയയാണ് 'ഇന്ത്യ'യെ കണ്ടെത്തിയതും വിവരം മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചതും.
പൂർണ്ണവളർച്ച എത്തുമ്പോൾ 600 പൗണ്ട് വരെ ഭാരവും അപകടകാരിയും ആയേക്കാവുന്നതിനാൽ ബംഗാൾ കടുവയെ വീട്ടിൽ വളർത്തുന്നത് ഉചിതമല്ലെന്ന് ഉടമസ്ഥരെ അധികൃതർ ഉപദേശിച്ചു. ഇവരുടെ പേരിൽ കേസ് എടുത്തില്ല. അടുത്ത ദിവസം കടുവയെ മൃഗസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.