Image

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

Published on 16 May, 2021
നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)
മെയ് 12 ദൈവത്തിന്റെ മാലാഖമാരുടെ ദിനമാണ് .ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഈ ദിനം ഇന്ന് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയെങ്കിൽ അതിന്റെ പിന്നിലെ കാരണം മറ്റൊന്നുമല്ല ,ദൈവത്തിന്റെ മുഖമുള്ള വെള്ളയുടുപ്പു ധരിച്ച മാലാഖമാരുടെ സഹനവും സമർപ്പണവും ചാലിച്ച സ്നേഹത്തിന്റെ കരുതൽ നാം ഇന്ന് ആവോളം അനുഭവിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ കൊണ്ട് മാത്രമാണ് .നഴ്സുമാരുടെ ശുശ്രൂഷ എന്ന് പറയുന്നത് ഒരു ദൈവ വിളിയാണെന്ന് പലരും പറഞ് വിശഷിപ്പിച്ചു കേട്ടിട്ടുണ്ട് .പക്ഷേ ഈ ദൈവവിളിയിൽ ഏറ്റവും താത്പര്യത്തോടെ ,ആഴമായി ,ആത്മാർത്ഥതയോടെ മുഴുകി ജോലി ചെയ്തിട്ടുള്ള എത്ര പേരെയാണ് നാം ഓർത്തിരിക്കുന്നത്?എത്ര പേരെയാണ് നാം ഇന്ന് ആദരവോടെ വണങ്ങുന്നത് ?

അൾത്താരയുടെ വണക്കത്തിന് യോഗ്യയായ ആദ്യത്തെ അത്മായ നഴ്‌സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്‌ക എന്ന പോളണ്ടുകാരി .2018 ഏപ്രിൽ 28 ന് ഒരു ചരിത്രം പിറക്കുകയായിരുന്നു .അന്നാണ് കത്തോലിക്കാസഭയിൽ ഔദ്യോഗികമായി രെജിസ്റ്റർ ചെയ്യപ്പെട്ട അത്മായയായ ഒരു നഴ്സിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് .ഒരു പ്രൊഫഷണൽ ഓർഗനൈസഷൻ ,അവരുടെ അംഗങ്ങളിലൊരാളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തണമെന്ന് സഭയോട് അഭ്യർത്ഥിച്ചതും ഇതാദ്യമായിരുന്നു .പോളണ്ടിലെ ക്രിക്കോവിലാണ് നഴ്‌സിംങ്ങു ശുശ്രുഷയും നഴ്‌സിംങ്ങു വിദ്യാഭ്യാസത്തിനുമായി ക്രിസ്‌നോവിസ്‌ക തന്റെ ജീവിതം സമർപ്പിച്ചത് .ആരോഗ്യ പരിപാലന മേഖല പലപ്പോഴും അവഗണിച്ചിരുന്ന രോഗികളുടെ വീട്ടിലുള്ള പരിചരണത്തിന് ഹന്ന ഹെലീന നൽകിയ സംഭാവനകൾ അനന്യമാണ്‌ .രോഗികളേയും ദരിദ്രരെയും യഥാർത്ഥത്തിൽ ശുശ്രുഷിക്കുവാൻ “സ്വയം പിൻവാങ്ങുകയും സ്നേഹത്തിന്റെ വിശാലമായ തടാകത്തിലേക്ക് യാത്ര ചെയ്‌യുകയും വേണം “എന്ന് ക്രിസ്‌നോവസ്‌ക നിരന്തരം മറ്റുള്ളവരെ ഓർമ്മപ്പെടുത്തിയിരുന്നു.

യൂണിവേഴ്സിറ്റി അദ്ധ്യാപകനായിരുന്ന ഇഗ്നസി കാർസാനോവിസ്കിയുടെയും (Ignacy Chrzanowski)വാണ്ട സ്ലെൻസ്കിയറുടെയും (Wanda Szlenkier)മകളായി 1902 ഒക്ടോബർ മാസം ഏഴാം തീയതി പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിലാണ്  (Warsaw)ഹന്ന ഹെലീന ക്രിസ്‌നോവിസ്‌കയുടെ ജനനം .വലിയ വ്യവസായ ശൃഖലയും ഭൂസ്വത്തും ഉണ്ടായിരുന്ന കുടുംബം .ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തത്പരരായിരുന്നുവെങ്കിലും മതപരമായ കാര്യങ്ങളിൽ അത്ര സജീവമായിരുന്നില്ല .ഉർസുലിൻ ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ ,ഒന്നാം ലോക മഹായുദ്ധത്തിൽ മുറിവേറ്റവരെ ക്രാക്കോവ റെയിൽവേ സ്റ്റേഷനിൽ ശുശ്രുഷിക്കുന്ന സംഘടനയുടെ ഭാഗമായി ,1920ൽ വാർസോയിലെ സ്കൂൾ ഓഫ് നഴ്സിങ്ങിൽ പഠനം ആരംഭിച്ചു .1925 ൽ ഒരു സ്കോളർഷിപ് ലഭിച്ചതിനെ തുടർന്ന് ഫ്രാൻ‌സിൽ ഉന്നത പരിശീലനം നടത്തി .അമേരിക്കൻ റെഡ്ക്രോസ് അംഗങ്ങളുടെ കൂടെ പ്രവർത്തിക്കുകയും ചെയ്തു .1926 മുതൽ 1929 വരെ ക്രാക്കോവിലെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് നഴ്‌സ്‌ ആൻഡ് ഹൈജീനിസ്റ്റിൽ അധ്യാപികയായ ഹന്ന 1929 മുതൽ 1939 വരെ നഴ്‌സ്‌ പോളണ്ട് (Nurse Poland)എന്ന ആരോഗ്യ മാസികയുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു .

1937ൽ പോളിഷ് നഴ്സുമാരുടെ കത്തോലിക്ക അസോസിയേഷൻ രൂപീകരിക്കുന്നതിന് ഹന്ന ക്രിസനോവ്സ്‌ക മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു .1939 ൽ രണ്ടാം ലോകമഹായുദ്ധo പോളണ്ടിൽ പൊട്ടിപുറപെട്ടപ്പോൾ തന്റെ സമൂഹത്തിലെ രോഗികളേയും മുറിവേറ്റവരെയും പരിചരിക്കുന്നതിനായി നഴ്സുമാരെ സംഘടിപ്പിക്കുവാൻ ഹന്ന മുന്നിട്ടിറങ്ങി .1940ൽ രണ്ടാം ലോകമഹായുദ്ധ സമയത്തു പിതാവിനെയും സഹോദരനെയും അവൾക്ക് നഷ്ടമായി .യുദ്ധാനന്തരo ക്രാക്കോവിൽ ഒരു യൂണിവേഴ്സിറ്റി ഓഫ് മറ്റേർണിറ്റി ആൻഡ് നഴ്‌സിംങ്ങു തുറന്നപ്പോൾ ഹോം ഡിപ്പാർട്ടുമെന്റിന്റെ അധ്യക്ഷയായി ഹന്നയെ നിയമിച്ചു .പിന്നീട് ,കോബിയേഴ്‌സിലെ സ്കൂൾ ഓഫ് സൈക്കിയാട്രിക് നഴ്‌സിംഗിൽ ഡയറക്ടറായും ജോലി ചെയ്യ്തു .ബെനെഡിക്റ്റിൻ ആധ്യാത്മികയതിൽ താത്‌പര്യമുണ്ടായിരുന്ന ഹന്ന ,1956 മുതൽ അത്മായർക്കുള്ള ബെനെഡിക്ടൻ ഒബ്ലേറ്റിൽ അംഗമായിരുന്നു .കമ്മ്യൂണിസ്റ്റ് സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്നു ഔദ്യോഗിക ജോലിയിൽ നിന്ന് നേരെത്തെ വിരമിച്ച ഹന്ന ഹെലീന,ക്രൊക്കോവിലുടനീളം ദരിദ്രർക്കായി ഇടവകാധിഷ്ഠിത ഗാർഹിക പരിചരണശൃഖoലയ്‌ക്ക്‌  രൂപം നൽകാനുള്ള ആഗ്രഹം കരോൾ വോയ്റ്റില പുരോഹിതനെ അറിയിച്ചു .അവർ ഇരുവരുടെയും നേതൃത്വത്തിൽ ഹോം നഴ്‌സിംഗ് ശുശ്രൂഷ ക്രോക്കോവിൽ സജീവമായി .

പ്രൊഫഷണൽ നഴ്സുമാരുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന് വൈദികർ ,കന്യാസ്ത്രീകൾ ,സന്നദ്ധപ്രവർത്തകർ ,വിദ്യാർഥികൾ ,കുടുംബാംഗങ്ങൾ ,അയൽക്കാർ തുടങ്ങി സമൂഹത്തിൽ എല്ലാവരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിച്ചു .ഹന്നയുടെ നഴ്‌സിംഗ് രംഗത്തെ സംഭാവനകളെ  ആദരിച്ചു പ്രോ എക്ലസ്യ ഏത് പൊന്തിഫീച്ചേ മെഡൽ 1965ലും ,ഓർഡർ ഓഫ്‌ പൊളോണിയ റെസ്റ്റിറ്റുട്ട അംഗീകാരം 1971ലും തേടിയെത്തി .1966 വേദനകളുടെ ആരംഭമായിരുന്നു .ആ വർഷം ഹന്നയ്ക്ക് അർബുദം സ്ഥിതീകരിച്ചു .ഒടുവിൽ 1973 ഏപ്രിൽ 29 ന് മരണത്തിന് കീഴടങ്ങുന്നത് വരെ അവൾ പോരാടി .റാക്കോവിക്കി സെമിത്തേരിയിൽ നടന്ന മൃതസംസ്കാര ശുശ്രുഷകൾക്കു മുഖ്യകാർമ്മികത്വം വഹിച്ചത് പഴയ സഹപ്രവർത്തകനായിരുന്ന കർദിനാൾ കരോൾ വോയിറ്റിലാണ് .

“പ്രിയ ഹന്ന ,ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതിനു നിനക്ക് നന്ദി .കരുണയുള്ളവർ ഭാഗ്യവാന്മാർ എന്ന യേശുവിന്റെ മലയിലെ പ്രസംഗഭാഗത്തിന് നീ ജീവിതo കൊണ്ട് സാക്ഷ്യം നൽകി .ഹന്നയെ അടുത്തറിയാവുന്നവർക്കറിയാം ,ദൈവത്തെയും അയൽക്കാരേയും പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുക എന്ന വലിയ കല്പനയ്ക്ക് എത്ര വീരോചിതമായ രീതിയിലാണ് അവൾ സാക്ഷ്യം നൽകിയതെന്ന് “-ചരമ പ്രസംഗത്തിൽ ഭാവി മാർപ്പാപ്പയായ കർദിനാൾ വോയ്‌റ്റില കൂട്ടിച്ചേർത്തു .1995 ൽ കത്തോലിക്ക നഴ്‌സുമാരുടെയും മിഡ്‌വൈഫുകളുടെയും സംഘടന(Catholic association of nurses and midwives)ഹന്നയുടെ നാമകരണ നടപടികൾ തുറക്കാൻ അന്നത്തെ ക്രോക്കോവ് ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ഫ്രാൻസിസ്റ്റെക്‌ മച്ചാർസ്‌കിക്ക്‌ ഒരു നിവേദനം സമർപ്പിച്ചു .ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു പ്രൊഫഷണൽ കൂട്ടായ്മ അവരുടെ ഒരംഗത്തെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നാമകരണ നടപടി ആരംഭിക്കണമെന്ന് ഔദ്യോഗികകമായി കത്തോലിക്കാ സഭയോട് ആവശ്യപ്പെടുന്നത് .1998നവംബർ മൂന്നിന് ഹന്നയുടെ നാമകരണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു .2015ൽ ഹന്നയെ ധന്യയായി പ്രഖ്യാപിച്ചു .2017ൽ ജൂലൈ 7 ന് ഹന്നയുടെ മധ്യസ്ഥതയിലൂടെ നടന്ന അത്ഭുദം വത്തിക്കാൻ അംഗീകരിച്ചു .2018 ഏപ്രിൽ 28ന് ക്രോക്കോവിലെ ദൈവകരുണയുടെ ബസലിക്കയിൽ നടന്ന ചടങ്ങിൽ കർദിനാൾ ആഞ്ചലോ അമാത്ത,ഹന്ന ഹെലീന ക്രിസനോവ്സ്‌കയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി .

നഴ്സുമാരുടെ സ്വർഗ്ഗീയ മധ്യസ്ഥയുടെ വാഴ്ത്തപ്പെട്ട ഹന്നായോട് എല്ലാ നഴ്സുമാർക്ക് വേണ്ടിയും നമ്മുക്കു മാധ്യസ്ഥം യാചിക്കാം .വി .അഗസ്റ്റിൻ ഇപ്രകാരം പറയുണ്ട് “മാലാഖ മാലാഖയാകുന്നത് അതിന്റെ തനതായ സ്വഭാവം കൊണ്ടല്ല മറിച്ചു,ദൈവത്തിന്റെ ഇഷ്ടവും പേറി ദൈവത്താൽ അയക്കപെടുമ്പോഴാണ് “എന്ന് .ദൈവത്തിന്റെ ഇഷ്ടവുംപേറി അയക്കപ്പെട്ട ഈ മാലാഖമാർ സന്ദേശ വാഹകർ മാത്രമല്ല ലോകത്തിനുള്ള സന്ദേശം കൂടിയാണ് .”അഹത്തെ വെടിഞ്ഞു അപരനെ അനുഗമിക്കണം എന്നതാണ് ആ വലിയ സന്ദേശം .ആ അപരൻ അപ്പനാകാം,അമ്മയാകാം ,അയൽക്കാരനാകാം ഒരുപക്ഷേ നിന്റെ അരുമല്ലാതിരിക്കാം -സ്വന്തമായി കണ്ട് മാറോടണയ്ക്കാൻ മറക്കരുത് .ദൈവത്തിന്റെ മാലാഖമാർ ഒരു ഓർമ്മപ്പെടുത്തലാണ് .ആരുമില്ലെങ്കിലും അഭയമായി കൂടെയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ .കുരിശിലെ സ്നേഹത്തിന്റെ യഥാർത്ഥ മാതൃക .


നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക