കറവക്കാരനും കൊറോണ ഡബിൾ മാസ്ക് കെട്ടിയ പശു രാവിലെ കൃത്യം അഞ്ചരമണിക്ക് കവലമുക്കിലെ സൊസൈറ്റിയിലെത്തി അകിടിൽ നിന്ന് നേരിട്ടളന്നു നൽകി അകലം പാലിച്ച് പുരയിലേക്ക് മടങ്ങി
ശേഷം തൊഴുത്തിൽ കിടന്ന് അത് അയവിറക്കുകയുണ്ടായി അത്യന്താധുനികമായ ഒരു കടങ്കഥ :
ജംബുഖണ്ഡത്തിൽ കൊയെ കുത്തിക്കൊല്ലാൻ കൊ മാത്രം
രണ്ട്
പറക്കും കൂറ പറക്കും തവളയോട് പറഞ്ഞു : മച്ചുനിയാ സൂക്ഷിക്കണം; ഈ വീട്ടിൽ ഒരാൾ പോസിറ്റീവാ. സംസർഗ്ഗം മൂലം!
മൂന്ന്
നാലാം വാർഡ് കണ്ടൈൻമെൻറ് സോണിലെ അഞ്ചാം നമ്പർ വീട്ടിലെ പൂങ്കോഴിച്ചാത്തൻറെ കൂവലിൽ കേൾക്കാം വൈകി വന്ന ഒരു വകഭേദം :
ഗൊ ഗൊ കൊറോണാ ഗോ
വേദനയുടെ പദാവലികളിൽ നിന്ന് നിസ്സഹായതയോടെയും രോഷത്തോടെയും ചാത്തൻ ചികഞ്ഞെടുത്ത ഒരു ദോഹ :
ഓണത്തിന് കോടി ശവക്കോടി വിഷുവിനു കണി ശവക്കണി
നാല്
കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് പാറി നടന്നു നരരക്തം ഊറ്റുമ്പോഴും പഞ്ചറായ ശ്വാസകോശങ്ങൾ കോർത്തു പൂമാല കെട്ടിക്കളിക്കുമ്പോഴും ഒരു കാര്യം സുവ്യക്തമാണ് : ജൈവികായുധമായ എന്റെ അന്ത്യം വളരെ അകലെയല്ല
അവതാരകാലം ഒടുങ്ങും മുമ്പ് മനസ്സിൽ ഒരു പൂതി ഒരന്ത്യാഭിലാഷം : ലാബിലെ കുടത്തിൽ നിന്ന് എന്നെ ഇറക്കി വിട്ട ആ മരമണ്ടൻ വൈറോളജിസ്റ്റിന്റെ ശ്വാസകോശം ഉടച്ചു ഉപ്പും കുരുമുളകും ചേർത്ത് സൂര്യകാന്തിയെണ്ണയിൽ മൊരിച്ചെടുത്ത് സ്വാദറിഞ്ഞു അശിക്കണം - ചൈനീസ് തീറ്റശൈലിയിൽത്തന്നെ !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല