Image

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

ജോബിന്‍സ് തോമസ് Published on 14 May, 2021
സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍
കോവിഡ് ചികിത്സയ്‌ക്കെത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രികള്‍ കൊള്ളയടിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് നിരക്കുകള്‍ ഏകോപിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ ഈ ഉത്തരവിലും സ്വകാര്യ ആശുപത്രികള്‍ക്ക് കൂടുതല്‍ പണം രോഗികളില്‍ നിന്നും വാങ്ങാന്‍ പഴുതുകളുണ്ടെന്നാണ് ആരോപണം.

എന്‍എബിഎച്ച് ഹോസ്പിറ്റലുകളിലേയും സാധാരണ ഹോസ്പിറ്റലുകളിലേയും ജനറല്‍ വാര്‍ഡുകളിലെ നിരക്കായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റൂമുകളിലെ നിരക്ക് സര്‍ക്കാര്‍ പറയാത്തതിനാല്‍ ഇപ്പോഴും കൂടിയ നിരക്ക് ഈടാക്കുന്നുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഇതു സംബന്ധിച്ച് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വ്യക്തത നല്‍കിയില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം. 

റൂമുകളില്‍ ഒരു ദിവസം എത്ര പിപിഇ കിറ്റ് ഉപയോഗിക്കണം. മറ്റു ചാര്‍ജുകള്‍ എന്നിവയും ഉത്തരവിലില്ല. മാത്രമല്ല സര്‍ക്കാര്‍ വില നിശ്ചയിച്ച ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും പുറത്തുള്ളവയ്ക്ക് എംആര്‍പി വില ഈടാക്കുന്നതായും ആരോപണമുണ്ട് . മാര്‍ക്കറ്റില്‍ എംആര്‍പിയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇവ ലഭിക്കുമെന്നിരിക്കെ മാര്‍ക്കറ്റ് നിരക്ക് ഈടാക്കാതെ പരമാവധി നില ഈടാക്കുന്നതും രോഗികള്‍ക്ക് ബുദ്ധിമുട്ടാണ്. 

ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ കോവിഡിന്റെ പേരിലെ കൊള്ള സംസ്ഥാനത്ത് ഇനിയും പല സ്വകാര്യ ആശുപത്രികളും തുടര്‍ന്നേക്കും. അവിശ്വസനീയമായ ഫീസുകളായിരുന്നു ജനറല്‍ വാര്‍ഡില്‍ പോലും സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നതിനു മുമ്പ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക