Image

കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

പി പി ചെറിയാന്‍ Published on 12 May, 2021
കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാര്‍ത്ഥന , ബിഷപ്പ് ഡോ. സി.വി മാത്യു

ഹൂസ്റ്റണ്‍ : കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകജനത അതിഭയാനക അനുഭവത്തിലൂടെ കടന്നു പോകുകയും ചെയുന്ന അവസ്ഥയില്‍ നമ്മില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥനകള്‍ വെറും ചടങ്ങുകളായി മാറാതെ കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവത്തോടു കൂടെയുള്ളതായിരിക്കണമെന്ന്  സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് ഡോ. സി. വി മാത്യു ഉദ്ബോധിപ്പിച്ചു .
മെയ് 11 ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് .

ദിനവൃത്താന്ത പുസ്തകത്തില്‍ നിന്നും എട്ടാമത്തെ വയസ്സില്‍ രാജാവായി 31 വര്‍ഷം  രാജഭരണം നടത്തിയ യേശിയാവിന്റെയും, വിലാപങ്ങളുടെ പുസ്തകത്തില്‍ നിന്നും വലിയ പ്രവാചകന്‍ , വിലപിക്കുന്ന , കരയുന്ന പ്രവാചകനായ യിരെമ്യാവിന്റെയും കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നു പോയത്തിന്റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളില്‍ നിന്നും വിടുവിച്ച് ശരിയായ പാതയിലേക്ക് അവരെ നയിക്കുന്നതിന്  ഇരുവരും നടത്തിയ ഉള്ളുരുകിയ പ്രാര്‍ത്ഥനക്ക് മറുപടി ലഭിച്ചുവെങ്കില്‍ മഹാമാരിയുടെ ദുരന്തഫലങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിന് നാം നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് സ്വയ ശോധന ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ബിഷപ്പ് പറഞ്ഞു , പ്രാര്‍ത്ഥനയുടെ പൊരുള്‍ നാം തിരിച്ചറിയണമെന്നും ബിഷപ്പ് പറഞ്ഞു .

2014 മെയ് 13 ന് ഭാഗ്യ സ്മരണീയനായ കാലം  ചെയ്ത ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത പ്രാര്‍ത്ഥിച്ച് അനുഗ്രഹിച്ച ആദി കൂട്ടായ്മയില്‍ 24 പേരാണ് ആദ്യം പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറില്‍  പരം അംഗങ്ങള്‍ ഐ .പി.എല്ലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ചൊവാഴ്ചകളിലും നടത്തിവരുന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ സി വി സാമുവല്‍ ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി . തുടര്‍ന്ന് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു . ഹൂസ്റ്റണില്‍ നിന്നുള്ള കോഡിനേറ്റര്‍ റ്റി.എ മാത്യു , ടെന്നിസ്സിയില്‍ നിന്നുള്ള അലസ്‌ക് തോമസ്, ആലീസ് വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു . നിശ്ചയിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ് (ഫിലാഡല്‍ഫിയാ) 
ഡോ.അന്നമ്മാ സാബു (ചിക്കാഗോ) എന്നിവര്‍ വായിച്ചു . ടി.എ മാത്യുവിന്റെ മദ്ധ്യസ്ഥ പ്രാര്‍ഥനക്കും, നന്ദി പ്രകാശനത്തോടും യോഗം പര്യവസാനിച്ചു . 


പി പി ചെറിയാന്‍ 









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക