കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങൾ മാസ്ക് ധരിക്കുന്നത് ശീലമാക്കിയതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളും, ശ്വാസകോശസംബന്ധമായ അസുഖങ്ങളും രാജ്യത്ത് ഗണ്യമായി കുറഞ്ഞെന്ന് മുതിർന്ന പകർച്ചവ്യാധി വിദഗ്ദ്ധനായ ഡോ.ആന്റോണി ഫൗച്ചി ചൂണ്ടിക്കാട്ടി. വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ, 'ഫ്ലൂ' പോലെ കാലാവസ്ഥാധിഷ്ഠിതമായി വായുവിലൂടെ ചില വൈറസുകൾ മുഖേന പടരുന്ന പല രോഗങ്ങൾ തടയാൻ കോവിഡിന് ശേഷവും, ആളുകൾ 'സീസണലായി' മാസ്ക് ഒരു മുൻകരുതൽ എന്ന നിലയിൽ ധരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂരിഭാഗം അമേരിക്കക്കാരും ഉടൻ വാക്സിൻ സ്വീകരിച്ചാൽ കോവിഡ് കേസുകളിൽ മറ്റൊരു കുതിപ്പിനുള്ള സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം പ്രവചിച്ചു.
വാക്സിനുകൾ അക്ഷരാർത്ഥത്തിൽ രാജ്യത്തിന്റെ ഗതി തിരിച്ചുവിടുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് ഫൗച്ചി വ്യക്തമാക്കി.
ജൂലൈ 4 - നുള്ളിൽ അമേരിക്കയിലെ 70 ശതമാനം ആളുകൾക്ക് വാക്സിനേഷൻ നൽകുക എന്ന പ്രസിഡന്റിന്റെ ലക്ഷ്യം നിറവേറിയാൽ, ശൈത്യകാലം തുടങ്ങിയാലും കോവിഡിന്റെ വ്യാപനം ക്രമാതീതമാകാനുള്ള സാധ്യത കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കുന്നതിന്റെ നിരക്ക് കുറയുന്നതിനാൽ, സ്വാഭാവിക പ്രതിരോധശേഷി കൈവരിക്കാൻ കഴിയാതെ വരുന്നത് അപകടമാകുമെന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഫൗച്ചി വിശദീകരിച്ചു.
ജനസംഖ്യയുടെ വലിയൊരു ഭാഗം, വാക്സിൻ സ്വീകരിച്ചാൽ മാത്രമേ സ്വാഭാവിക പ്രതിരോധത്തിലേക്ക് രാജ്യം എത്തുകയുള്ളൂ എന്നും, വരാനിരിക്കുന്ന ഏത് സീസണിലും മറ്റൊരു കോവിഡ് കുതിപ്പ് ഉണ്ടാകുമോ എന്ന് ആശങ്കപ്പെടാതിരിക്കാൻ കൂടുതൽ പേർ കുത്തിവയ്പ്പ് സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കൗമാരക്കാരിൽ ഫൈസർ വാക്സിന് എഫ്ഡിഎ-യുടെ അടിയന്തിര ഉപയോഗ അനുമതി ലഭിച്ചു
ഷിക്കാഗോ: 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവരിൽ നടത്തിയ പരീക്ഷണത്തിന്റെ ഫലം വിലയിരുത്തിക്കൊണ്ട് ഫൈസർ-ബിയോൺടെക്ക് സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിൻ കൗമാരക്കാർക്കും കുത്തിവയ്ക്കുന്നതിനുള്ള അടിയന്തര ഉപയോഗാനുമതി എഫ്ഡിഎ പുറപ്പെടുവിച്ചു.അമേരിക്കയിൽ നിന്നുള്ള 2,260 കൗമാരക്കാർ ട്രയലിൽ പങ്കെടുത്തു.ഇതിൽ 1,131 പേർക്ക് വാക്സിനും, 1,129 പേർക്ക് പ്ലസീബോയും നല്കിക്കൊണ്ടായിരുന്നു പരീക്ഷണം. പങ്കെടുത്തവരിൽ പകുതിയിലധികം പേർക്കും രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കുറഞ്ഞത് രണ്ട് മാസമെങ്കിലും സുരക്ഷിതരായിരുന്നെന്ന് ഡാറ്റ സൂചിപ്പിക്കുന്നു.
വേദന, ക്ഷീണം, തലവേദന, ഛർദ്ദി, പേശി വേദന, പനി, സന്ധി വേദന എന്നിവയാണ് ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തവരിൽ സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങൾ. 16 വയസും അതിൽ കൂടുതലുള്ളവരിലും ഇത്തരം നിസാര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
വാക്സിനിലെ ഏതെങ്കിലും ഘടകങ്ങളോട് അനാഫിലക്സിസ് റിയാക്ഷൻ പോലെ കഠിനമായ അലർജി മുൻപ് വന്നിട്ടുള്ള ആരും തന്നെ ഫൈസർ വാക്സിൻ സ്വീകരിക്കരുതെന്നും എഫ്ഡിഎ ഊന്നിപ്പറഞ്ഞു.
വാക്സിൻ സ്വീകരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യും : കോമോ
ന്യൂയോർക്ക്:പൂർണ്ണമായും ഓൺലൈൻ അല്ലെങ്കിൽ വിദൂര പഠനം നടത്തുന്നവർ ഒഴികെ എല്ലാ വിദ്യാർത്ഥികളെയും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്ന് ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ അഭിപ്രായപ്പെട്ടു. മതപരമായ കാരണങ്ങൾ കൊണ്ടോ ശാരീരിക അസ്വസ്ഥകൾ മൂലമോ വാക്സിൻ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇളവുകൾ അനുവദിക്കാൻ വഴിയൊരുക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.
അടുത്ത സെമസ്റ്ററിന് മുന്നോടിയായി കോവിഡ് -19 വാക്സിൻ സ്വീകരിക്കുന്ന ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്ന് അഡെൽഫി സർവകലാശാല തിങ്കളാഴ്ച അറിയിച്ചു. എന്നാൽ, വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കോവിഡ് -19 കേസുകളുടെ നിരക്ക് കുറയുന്നുണ്ടെങ്കിലും വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണവും കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നതായി കോമോ പറഞ്ഞു.
ജോലി ചെയ്യാൻ കഴിവുള്ള ആളുകൾ ജോലി എടുക്കണം : ബൈഡൻ
ബിസിനസ്സ് പുനഃസ്ഥാപിച്ചപ്പോൾ തൊഴിലാളികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നുള്ള ഉടമകളുടെ പരാതി വ്യാപകമായിട്ടുണ്ടെന്ന് പ്രസിഡന്റ് ബൈഡൻ തിങ്കളാഴ്ച പറഞ്ഞു.
തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ സംബന്ധിച്ച നിയമം വ്യക്തമാക്കിക്കൊണ്ടാണ് ബൈഡൻ സംസാരിച്ചത്. അനുയോജ്യമായ ജോലി വാഗ്ദാനം ചെയ്തിട്ടും, ആ ജോലി നിരസിക്കുന്ന പക്ഷം ,തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ നേടാൻ ആ വ്യക്തിക്ക് യോഗ്യത ഉണ്ടായിരിക്കില്ലെന്ന് പ്രസിഡന്റ് വിശദീകരിച്ചു.
നിയമം വച്ച് കളിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവ പാലിക്കണമെന്നത് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ,നിലവിലെ നിയമങ്ങൾ എങ്ങനെ കൂടുതൽ കർശനമായി നടപ്പാക്കാമെന്ന് ബൈഡൻ വ്യക്തമാക്കിയില്ല.
ആനുകൂല്യങ്ങൾ നൽകുന്നത് ഭക്ഷണത്തിന് പോലും വഴി ഇല്ലാത്തവരെയും സ്വന്തമായി വീടുപോലുമില്ലാതെ കഷ്ടപ്പെടുന്നവരെയും പിന്തുണയ്ക്കുക എന്ന ഉദ്ദേശത്തോടെ ആണെന്നും ജോലി കിട്ടാൻ സാഹചര്യവും ആരോഗ്യവും ഉള്ളവർ അത് കൈപ്പറ്റുന്നത് ഉചിതമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്
കോവിഡിനെതിരായ പോരാട്ടത്തിൽ പുരോഗതി തുടരുന്നു. ന്യൂയോർക്കുകാരിലേക്ക് വാക്സിൻ നേരിട്ട് എത്തിക്കുന്നതിന് പുതിയ നടപടി സ്വീകരിക്കുകയാണ്. മെയ് 12 മുതൽ മെയ് 16 വരെ ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, മിഡ്-ഹഡ്‌സൺ തുടങ്ങിയ മേഖലകളിലെ എംടിഎ സ്റ്റേഷനുകളിൽ, പുതിയ എട്ട് പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ തുറന്നു പ്രവർത്തിക്കും. ഈ പോപ്പ്-അപ്പ് സൈറ്റുകളിൽ നിന്ന് ഡോസ് ലഭിക്കുന്നവർക്ക് ഏഴ് ദിവസത്തെ സൗജന്യ മെട്രോകാർഡ് / സൗജന്യ റൗണ്ട്-ട്രിപ്പ് ലോംഗ് ഐലന്റ് റെയിൽ റോഡ് പാസ് / മെട്രോ-നോർത്ത് ടിക്കറ്റ് എന്നിങ്ങനെ ഏതെങ്കിലും വൗച്ചർ ലഭിക്കും. കൂടുതൽ ന്യൂയോർക്കുകാർ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചാൽ,നമ്മുടെ സംസ്ഥാനത്ത് എല്ലാവരും സുരക്ഷിതരാകും. പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും ഒരുക്കുന്നുണ്ട്. ജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
* ആശുപത്രികളിൽ ചികിത്സ തേടിയെത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,016 ആയി കുറഞ്ഞു.
110,541 ടെസ്റ്റുകളിൽ 1,580 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 1.43 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് 1.40 ശതമാനമായിരുന്നു. ഐസിയുവിൽ ഇന്നലെ 493 രോഗികളുണ്ടായിരുന്നു, മരണസംഖ്യ :27 .
* ന്യൂയോർക്കിലെ പ്രായപൂർത്തിയായ ജനങ്ങളിൽ 60.2 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ് പൂർത്തിയാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 112,510 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ ആകെ 16,826,409 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 48.9 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി.
* മെയ് 19 ന് ആരംഭിക്കുന്ന ന്യൂയോർക്ക് ഐലൻഡേഴ്സ് പ്ലേ ഓഫ് ഗെയിമുകൾക്കായി നാസോ കൊളസീയമിൽ പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ച ആരാധകർക്കായിരിക്കും പ്രവേശനം അനുവദിക്കുക. പ്ലേ ഓഫ് ടിക്കറ്റുകൾ മെയ് 11 മുതൽ വിൽപ്പനയ്‌ക്കെത്തും.
4. എല്ലാ SUNY,CUNY സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കും. ചില മതവിഭാഗത്തിന് ഇളവുകൾ നൽകും. പ്രത്യേക രോഗാവസ്ഥയുള്ളവർക്കും ഇളവ് അനുവദിക്കും. എല്ലാ സ്വകാര്യ കോളജുകളും യൂണിവേഴ്സിറ്റികളും പ്രതിരോധ കുത്തിവയ്പ്പുകൾ നിർബന്ധമാക്കുന്നത് വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും