Image

ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)

Published on 06 May, 2021
ക്രിസോസ്റ്റം പിതാവിന്റെ കൂടെ ഇത്തിരി നേരം (ടോമി ഈപ്പൻ വാളക്കുഴി)
നൂറ്റിനാലിന്റെ നിറവിൽ എത്തിയ നർമത്തിന്റെ നല്ല ഇടയന്റെ കൂടെ ഇത്തിരി നേരം ചിലവഴിക്കാൻ കഴിഞ്ഞത് എന്റെ എഴുപത്തി നാലു വർഷത്തിലെ ഏറ്റം അവിസ്മരണീയ അനുഭവ സമ്പത്തു തന്നെ. ഓർമ്മ ചെപ്പിലെ മാണിക്യ മുത്തായി എന്നും കാക്കുന്നു.
     നാട്ടിലെ പേരെടുത്ത ക്രിമിനൽ വക്കിലുമായുള്ള സുഹൃബന്ധം പിതാവിനെ ആലപ്പുഴയിൽ എത്തിച്ചു പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ്. വക്കിൽ പ്രസിഡന്റായ റോട്ടറി ക്ലബ്ബിന്റെ ആഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായി പിതാവ് പങ്കെടുത്തു. വലിയ തിരുമേനിയെ സദസിനു പരിചയ പ്പെടുത്തുന്ന ചുമതല എനിക്കായിരുന്നു. നേരത്തെ തന്നെ ഞാൻ മീറ്റിംഗ് വേദിയിൽ എത്തിയിരുന്നു. ആശ്ചര്യം എന്ന് പറയട്ടെ, പിതാവും നേരത്തെ എത്തിയിരിക്കുന്നു. എന്നെ കണ്ട ഉടനെ പ്രസിഡന്റ്‌, പിതാവ് വിശ്രമിക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി.
    
ഞാൻ ഞെട്ടിപ്പോയി..? ആ മുറിയിൽ മറ്റൊരു വി. ഐ. പി കൂടെ ഉണ്ടായിരുന്നു. ക്ലബ്‌ സംഘടിപ്പിക്കുന്ന
" വൊക്കേഷണൽ എക്സല്ലെൻസ് അവാർഡിന് " അർഹനായ മലയാള സിനിമയുടെ പ്രിയ ഗാന രചിയിതാവ് അനിൽ പനച്ചൂരാൻ. "വ്യത്യസ്തനാം ബാർബർ.. " എന്ന ഒറ്റ പാട്ടുകൊണ്ട് മലയാള സിനിമയെ പാട്ടിലാക്കി, പിന്നെ അനശ്വരതയെ പുൽകിയ കവി. അവാർഡ് സ്വീകർത്താവായ അദ്ദേഹവും അവിടെ ഇരിക്കുന്നു, രണ്ടുപേരും രണ്ടറ്റത്തു അപരിചിതരായി. കൂടാതെ പനച്ചൂരാൻ നിറവെള്ളത്തിൽ സോഡാ ഒഴിച്ചു കുടിക്കുന്നുമുണ്ട്. പിതാവ് ചെറു ചൂടുള്ള ചായയും. എന്നെ പരിചയപ്പെടുത്തി. വർഷങ്ങൾക്കു മുൻപ് ദിവംഗധനായ എന്റെ പിതൃ സഹോദരനായ  മെത്രാ പോലിത്തയെ പറ്റി പറഞ്ഞപ്പോൾ, പിതാവ് വാചാലനായി. കാരണം വ്യത്യസ്ത സഭയിലെ മെത്രാൻ എങ്കിലും വലിയ തിരുമേനി എന്റെ ഉപ്പാപ്പനെ പറ്റി കേട്ടിട്ടുണ്ടായിരുന്നു.
       
ഒരു സൗഹൃദ സംഭാഷണത്തിന്റെ മൂഡിൽ അല്ലായിരുന്നു പനച്ചൂരാൻ. എന്തൊക്കെയോ മനനം ചെയ്യുന്നുണ്ടായിരിക്കും, അദ്ദേഹം.

 കൃത്യ സമയത്തു തന്നെ വളരെ ഗംഭീരമായ മീറ്റിംഗ് ആരംഭിച്ചു, നഗരത്തിലെ മുന്തിയ ഹോട്ടൽ സമൂച്ച യത്തിൽ. വേദിയിൽ ഉണ്ടായിരുന്ന ശ്രീ എം. എ. ബേബി, തന്റെ പ്രസംഗത്തിൽ താൻ ഒരിക്കൽ പിതാവിനെ കാണാൻ പോയ കഥ വിവരിച്ചു. തന്റെ കൊച്ചുമകളും കൂടെ ഉണ്ടായിരുന്നു. അവളോട് തിരുമേനി കുശലം ചോദിച്ചു,
" മോളെ നി ഏതു ക്ലാസ്സിലാ പഠിക്കുന്നത്? ". അവൾ പറഞ്ഞു,
"ആറിൽ ". ഉടനെ പിതാവ് ചോദിച്ചു "ആറിൽ എന്താ നീന്തൽ പഠിക്കുകയാണോ...". സദസ്യർ ഇളകി ചിരിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു.
     
ഇനി എന്റെ ഊഴമായിരുന്നു., പിതാവിനെ സദസ്യർക്ക് പരിചയപ്പെടുത്തുക. ഞാൻ തുടങ്ങി ഈ ചന്ദ്ര ഗോളത്തെ പരിചയപ്പെടുത്താൻ എന്റെ കൈയിൽ ഒരു കൊച്ചു ടോർച്ചു മാത്രമേ ഉള്ളു. പിന്നെ സ്വസിദ്ധമായ ശൈലിയിൽ, എനിക്ക് അനുവദിച്ചു അഞ്ചു മിനിറ്റിൽ ഞാൻ പിതാവിന്റെ  അപധാനങ്ങളെ നിരത്തി. നല്ല കൈയടിയും എനിക്ക് കിട്ടി.
     
ഹോ, പിന്നെ പിതാവിന്റെ ചിരി വിരുന്നായിരുന്നു. നർമം മാത്രമേ ആ പൊൻ വായിൽ നിന്നും വന്നുള്ളൂ. സദസ്
ആകെ ഇളകി മറിഞ്ഞു. പുരോഹിതന്മാരും കന്ന്യാസ്ത്രീകളും ഒക്കെ കഥാ പാത്രങ്ങളായി. ചിരിയുടെ മലപ്പടക്കം തന്നെ.
      
അരമണിക്കൂർ ഞങ്ങൾ ചിരി ലോകത്തായിരുന്നു. അവിടുന്ന് അവസാനിപ്പിക്കുന്നതിനു മുൻപ് പറഞ്ഞു : " എനിക്ക് ഇനി ഒരു കാര്യം കൂടി പറയാനുണ്ട്., അത് എന്നെ പരിചയപ്പെടുത്തിയ ഈപ്പച്ചനോടാണ് ". മുൻ നിരയിൽ ഇരുന്ന എന്നെ ചൂണ്ടി പിതാവ് പറഞ്ഞു: " എന്നെ പറ്റി പറഞ്ഞതെല്ലാം എഴുതിയ ആ കടലാസ് എനിക്ക് വേണം. എന്തിനെന്നോ., ഞാൻ മരിക്കുമ്പോൾ എന്റെ പെട്ടിയിൽ ആ കടലാസ് വയ്ക്കണം. അങ്ങ് മുകളിൽ ചെല്ലുമ്പോൾ  സ്വർഗ്ഗ കാവടത്തിൽ തമ്പുരാൻ ചോദിക്കും, നീ ഈ ലോകത്തു എന്ത് നന്മ ചെയ്തിട്ടുണ്ടെന്നു. അപ്പോൾ ഈ കടലാസ് ഞാൻ എടുത്തു കൊടുക്കും. തമ്പുരാൻ അത് വായിച്ചിട്ടു എന്നെ നേരെ സ്വർഗത്തിലേക്കു കടത്തി വിടും. ഇങ്ങു തരണെ, ഈപ്പച്ചാ... ". ജനം എഴുന്നേറ്റു നിന്നു കൈയടിച്ചു ചിരിയുടെ വലിയ മെത്രാപ്പോലീത്തക്ക് മംഗളം നേർന്നു. അവിസ്മരണീയ അനുഭവം ബാക്കി നിന്നു, എന്നും താലോലിക്കാൻ.
Join WhatsApp News
Ponmelil Abraham 2021-05-06 14:02:01
Congratulations, you too are following his footsteps to please and attract others thru joks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക