Image

യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

Published on 05 May, 2021
 യൂറോപ്യന്‍ യൂണിയന്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു


ബ്രസല്‍സ്:പുതിയ എമര്‍ജന്‍സി ബ്രേക്ക് സംവിധാനത്തിലൂടെ വേരിയന്റുകളുടെ നിയന്ത്രണം കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. സമ്മര്‍കാലം യൂറോപ്പിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ സൂചിപ്പിയ്ക്കുന്നത്.

ഭാവിയില്‍ മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്പിലേയ്ക്കു വരാന്‍ കഴിയുമെന്ന് ബ്രസല്‍സ് അതോറിറ്റി പറഞ്ഞു. അംഗരാജ്യങ്ങള്‍ക്കായുള്ള ഒരു നിര്‍ദ്ദേശമനുസരിച്ച് ഒരു മുന്‍വ്യവസ്ഥ എന്നോണം നല്ല എപ്പിഡെമോളജിക്കല്‍ സാഹചര്യം ഉള്ള ഒരു രാജ്യത്ത് നിന്ന് വരാന്‍ സാധിക്കുന്നവരാണങ്കില്‍ അങ്ങനെയുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് പറയുന്നത്. ഇതുകൂടാതെ, യൂറോപ്യന്‍ യൂണിയനില്‍ അംഗീകരിച്ച ഒരു വാക്‌സിന്‍ ഉപയോഗിച്ച് വ്യക്തിക്ക് പൂര്‍ണ്ണമായ പ്രതിരോധം ഉണ്ടാവുമെന്നുള്ളതിനാല്‍ അനുവാദം ലഭിച്ചിരിയ്ക്കുമെന്നും പറയുന്നു.

അവധിക്കാല യാത്രകള്‍ ജൂണ്‍ മുതല്‍ വീണ്ടും സാധ്യമാക്കുമെന്നാണ് സൂചന. ഇയു രാജ്യങ്ങളുടെ ടൂറിസം കമ്മീഷണര്‍മാരുടെ വ്യക്തമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിന്റെ പ്രഖ്യാപനം ഉണ്ടാവുകയുള്ള. വരും ദിവസങ്ങളില്‍ ഇതുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മറ്റ് 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 27 അംഗ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരവും അനിവാര്യവുമായ യാത്ര അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നിലവില്‍ ശുപാര്‍ശ ചെയ്യുന്നു. കൂടുതല്‍ രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്ന പ്രതീക്ഷയിലാണന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് നടത്തിയതായും കോവിഡില്‍ നിന്ന് മുക്തി നേടിയതായും അതിനാല്‍ ആന്റി ബോഡികളുണ്ടെന്നും അല്ലെങ്കില്‍ യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് പരീക്ഷിച്ചതായും തെളിയിക്കേണ്ടതുണ്ട്.കമ്മീഷന്റെ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ കൗണ്‍സില്‍ പിന്തുണ നല്‍കണം.തുടര്‍ന്ന് അംഗരാജ്യങ്ങള്‍ നടപടികള്‍ നടപ്പിലാക്കും എന്നും ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ജര്‍മനി

ജര്‍മനിയില്‍ വാക്‌സിനേഷന്‍ ലഭിച്ചവര്‍ക്ക് ഈയാഴ്ച അവസാനം മുതല്‍ കൊറോണ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് മെര്‍ക്കലിന്റെ വിശാലമുന്നണി സര്‍ക്കാര്‍ സൂചിപ്പിച്ചു. വാക്‌സിനേഷന്‍ നടത്തിയവര്‍ക്കുള്ള കൊറോണ നിയമങ്ങളില്‍ ഇളവ് വരുത്താനാണ് മഹാസഖ്യം സമ്മതിച്ചിരിക്കുന്നത്. ഫെഡറല്‍ കാബിനറ്റില്‍ ബുധനാഴ്ച പ്രമേയം കൊണ്ടുവന്ന് വ്യാഴാഴ്ച പാര്‍ലമെന്റില്‍ വോട്ടിനിട്ട് പാസാക്കി വെള്ളിയാഴ്ച ബുണ്ടസ്‌റാറ്റിന്റെ അനുമതിയോടെ വാരാന്ത്യത്തില്‍ പ്രാബല്യത്തില്‍ വരുത്താനാണ് ഇപ്പോഴത്തെ നീക്കം.

ജര്‍മനിയില്‍ കോവിഡ് വ്യാപനം പിന്നോട്ടെന്ന് രാജ്യത്തെ ആരോഗ്യ ഏജന്‍സിയായ റോബര്‍ട്ട് കോച്ച് ഇന്‍സ്‌ററിറ്റിയൂട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,160 പുതിയ കേസുകളും 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സംഭവ നിരക്ക് 146.9 ആണ്. ആകെ രോഗബാധിതരുടെ എണ്ണം 34,05,610 ആണ്. ആകെ മരണം 83,678 ല്‍ എത്തി.

ഒക്ടോബര്‍ ഫെസ്‌ററ് റദ്ദാക്കി

മ്യൂണിക്കില്‍ വര്‍ഷം തോറും നടക്കുന്ന ബീയര്‍മേളയായ ഒക്ടോബര്‍ ഫെസ്‌ററ് ഇക്കൊല്ലവും റദ്ദാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകപ്രശസ്തമായ ബീയര്‍മേള ഇത് രണ്ടാം വര്‍ഷമാണ് റദ്ദാക്കുന്നത്. മ്യൂണിക്ക് മേയര്‍ ഡീറ്റര്‍ റെയിറ്റര്‍ ബവേറിയന്‍ മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡര്‍ എന്നിവര്‍ മ്യൂണിക്കില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഫെസ്‌ററ് റദ്ദാക്കിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫ്രാന്‍സ്

മെയ് മൂന്നു മുതല്‍ ഫ്രാന്‍സ് യാത്രാ നിയന്ത്രണം നീക്കിയതിനാല്‍ പുതിയ വിലകുറഞ്ഞ ട്രെയിന്‍ ടിക്കറ്റുകള്‍ ഈ വേനല്‍കാലത്ത് ഉപയോഗിയ്ക്കാന്‍ പുറത്തിറക്കി.
വിനോദത്തിനും ടൂറിസം ആവശ്യങ്ങള്‍ക്കുമുള്ള യാത്ര പരിമിതപ്പെടുത്തുന്ന നിയമങ്ങള്‍ ഫ്രാന്‍സ് എടുത്തുകളഞ്ഞു. ദേശീയ റെയില്‍ കമ്പനിയായ എസ്എന്‍സിഎഫ് ആണ് 39 യൂറോ വരെ വിലയ്ക്ക് 5 ദശലക്ഷം റെയില്‍ ടിക്കറ്റുകള്‍ പുറത്തിറക്കി സമ്മര്‍ സെയില്‍ കാമ്പയിന്‍ ആരംഭിച്ചത്.

ബ്രിട്ടന്‍

മെയ് 17 ന് വിദേശ യാത്രകള്‍ക്കുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.എന്നാല്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.ഇംഗ്‌ളണ്ടില്‍ അന്താരാഷ്ട്ര യാത്രകള്‍ എപ്പോള്‍, എങ്ങനെ പുനരാരംഭിക്കുമെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിശദാംശങ്ങള്‍ ഈ ആഴ്ചതന്നെ പ്രഖ്യാപിക്കുമെന്നാണ് ബോറിസിന്റെ വെളിപ്പെടുത്തല്‍.ജൂണ്‍ 21 ന് സാമൂഹ്യ അകലം പാലിക്കുന്ന നിയമവും റദ്ദാക്കാനും ഒരുക്കമെന്ന് ബോറിസ് വെളിപ്പെടുത്തി. എന്നാല്‍ ഇന്‍ഡ്യന്‍ യാത്രകളെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞതേയിlla. 50 ദശലക്ഷം aalukalkku കൊറോണ വൈറസ് വാക്‌സിന്‍ ഡോസ് ഇപ്പോള്‍ യുകെയിലുടനീളം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് സ്ഥിരീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക