ഇത്തവണ കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ പരാജയങ്ങളിലൊന്നാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ പിസി ജോര്‍ജിന്റേത്. കഴിഞ്ഞ തവണ മൂന്നു മുന്നണികളേയും പരാജയപ്പെടുത്തി വിജയിച്ച് വന്ന പിസി ഇത്തവണയും അത്തരമൊരു വിജയം സ്പനം കണ്ടാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഫലം മറിച്ചായിരുന്നു പതിനാറായിരത്തിലധികം വോട്ടിനണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഇവിടെ നിന്നും വിജയിച്ചു കയറിയത്. താന്‍ ഇനിയും പൂഞ്ഞാറില്‍ത്തന്നെ കാണുമെന്നും ചന്തകള്‍ക്കുമുമ്പില്‍ മുഴു ചന്തയാകുമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് സ്വന്തം ശൈലിയില്‍ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളും ഭീഷണികളും പുഛത്തോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുസ്ലീം സമുദായത്തിനെതിരാണെന്നുള്ള പ്രചരണമാണ് തോല്‍വിക്ക് കാരണമായതെന്നും എന്നാല്‍ ഇരാറ്റുപേട്ടയിലെ ചില വര്‍ഗ്ഗീയവാദികളെ മാത്രമാണ് താന്‍ എതിര്‍ത്തതെന്നും പിസി പറഞ്ഞു. എന്‍ഡിഎയുടെ വോട്ടുകള്‍ തനിക്കു
ലഭിച്ചെന്നും എന്നാല്‍ മൂന്നു സ്ഥാനാര്‍ത്ഥികളും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നായതിനാല്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ വിഭജിച്ചു പോയെന്നും പിസി പറഞ്ഞു. അതോടൊപ്പം ജനപക്ഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമെന്നും പിസി കൂട്ടി ചേര്‍ത്തു.
ദൈവമനുഗ്രഹിച്ചാല്‍ വീണ്ടും പൂഞ്ഞാറില്‍ മത്സരിക്കുമെന്നും . തന്നെ യുഡിഎഫില്‍ എടുക്കുന്നതിന് എതിരു നിന്നത് ആന്റോ ആന്റണിയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന ധാരണയില്‍ യുഡിഎഫ് അനുകൂല മേഖലയില്‍ പ്രചാരണമാരംഭിക്കാന്‍ താമസിച്ചെന്നും യുഡിഎഫില്‍ എടുക്കാതെ വന്നതോടെ ഈ നീക്കം പാളിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ എടുത്തിരുന്നെങ്കില്‍ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും യുഡിഎഫ് വിജയിക്കുമായിരുന്നെന്നും പിസി കൂട്ടിച്ചേര്‍ത്തു.
പാലായില്‍ തന്റെ ആളുകള്‍ മാണി സി കാപ്പനാണ് വോട്ടു ചെയ്തതെന്നു പറഞ്ഞ ജോര്‍ജ് അടുത്ത തവണ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞില്ല. രാഷ്ട്രീയത്തില്‍ ഒന്നിനോടും നോ പറയില്ലെന്നും യാഥാര്‍ത്ഥ പ്രതിപക്ഷമായി താന്‍ ഇവിടെത്തന്നെ ഉണ്ടാവുമെന്നും പി.സി ജോര്‍ജ് പറഞ്ഞു