Image

പ്രസ്താവന വളച്ചൊടിച്ച് ശത്രുത വളര്‍ത്താനുള്ള ശ്രമം ഉണ്ടാകരുതായിരുന്നു; ജി.സുകുമാരന്‍ നായര്‍

Published on 04 May, 2021
പ്രസ്താവന വളച്ചൊടിച്ച് ശത്രുത വളര്‍ത്താനുള്ള ശ്രമം ഉണ്ടാകരുതായിരുന്നു; ജി.സുകുമാരന്‍ നായര്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യ വിരുദ്ധമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. തന്റെ പ്രസ്താവന വളച്ചൊടിച്ച് എന്‍.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളര്‍ത്താന്‍ ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്രക്കുറിപ്പിലാണ് സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശനത്തിനെതിരേ അഭിപ്രായം പ്രകടിപ്പിച്ചത്.

''നന്നേ കാലത്ത് വോട്ടുചെയ്ത് എല്‍.ഡി.എഫിന്റെ തുടര്‍ഭരണം പാടില്ലെന്ന് വിരലുയര്‍ത്തി പറയുമ്പോള്‍, നിങ്ങളുടെ വിരല്‍ എല്‍.ഡി.എഫിനെതിരെയാണ് പ്രസ് ചെയ്യേണ്ടത് എന്ന സന്ദേശം അണികളില്‍ എത്തിക്കാനാണ് സുകുമാരന്‍നായര്‍ ശ്രമിച്ചത്'' എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തികച്ചും സത്യവിരുദ്ധമാണ്. അന്നത്തെ ലൈവ് ടെലികാസ്റ്റ് കണ്ടവര്‍ക്ക് അത് ബോധ്യമാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

 ''മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, വിശ്വാസം - ഈ മൂല്യങ്ങള്‍ സംരക്ഷിക്കും എന്ന് ഉറപ്പുള്ള ആളുകള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. കാരണം, ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി, ജനങ്ങള്‍ക്ക് സമാധാനവും സൈ്വര്യവും നല്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിനു മുമ്പും ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത്. ഇവിടെ പ്രധാനമായ മൂല്യങ്ങള്‍ ഞാന്‍ പറഞ്ഞല്ലോ, അവ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് എന്റെ പ്രതീക്ഷ. ഈ ഇലക്ഷന്‍ അതിന് ഉപകരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. വിശ്വാസികളുടെ പ്രതിഷേധം നേരത്തെ മുതല്‍ ഉണ്ടല്ലോ. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് എന്തെങ്കിലും സംഭവിച്ചുകാണണമെന്ന് ആരും ആഗ്രഹിച്ചിട്ടുമില്ല. അതിഅതിന്റെ പ്രതികരണം തീര്‍ച്ചയായും ഉണ്ടാകും. ഭരണമാറ്റം ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അത് ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ. അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല.''

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയുടെ യഥാര്‍ത്ഥരൂപമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. ഇതൊരു പ്രസ്താവന ആയിരുന്നില്ല, ചോദ്യങ്ങള്‍ക്കുള്‍ക്കുള്ള മറുപടി മാത്രമായിരുന്നു. ഈ നിലപാടില്‍ ഞാന്‍ ഇപ്പോഴും ഉറച്ചുനില്ക്കുന്നുവെന്നും സുകുമാരന്‍ നായര്‍ കുറിപ്പില്‍ വ്യക്തമാക്കി.   ഇതിനെ വളച്ചൊടിച്ചും രാഷ്ട്രീയവല്ക്കരിച്ചും ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും എന്‍.എസ്.എസ്സിനോടും അതിന്റെ നേതൃത്വത്തിനോടും ശത്രുത വളര്‍ത്താനും ഉള്ള ശ്രമം ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


വിശ്വാസത്തിന്റെ കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ ഇപ്പോഴത്തെ നിലപാട് തുടരുകതന്നെ ചെയ്യും, അതില്‍ മതമോ രാഷ്ട്രീയമോ കാണുന്നില്ല. ഏതു മുന്നണി ഭരിച്ചാലും തങ്ങള്‍ക്കുള്ള അഭിപ്രായം തുറന്നുപറയാനുള്ള അവകാശം എന്‍.എസ്.എസ്സിനുണ്ട്, അത് ഇന്നേവരെ ചെയ്തിട്ടുണ്ട്, അത് നാളെയും തുടരുമെന്നും ജി. സുകുമാരന്‍നായര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക