Image

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

Published on 03 May, 2021
രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ ഒരു പ്രവാസി വീട്ടമ്മയെ പരിചയപ്പെടാം. ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ, ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഓർണമെന്റ്സ് എന്നീ ക്യാറ്റഗറികളിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ബർ ദുബൈയിലെ മലയാളി വീട്ടമ്മയായ ആഷ മനോജിന്റെ പേരിലുള്ളത്. പതിനാല് കൊല്ലമായി ദുബൈയിലാണ് ആഷ. വീട്ടിലിരുന്ന് വെറുതെ സമയം കളയുന്നു എന്ന് കരുതുന്നവർക്ക് ഉത്തമ മാതൃകയാണ് ഇവർ. ആഷയുടെ വാക്കുകൾ ഇങ്ങനെ:' 2007 ൽ ദുബൈയിൽ വന്ന ശേഷമാണ് ക്രോഷെ, നിറ്റിങ് എന്നതിനെ കുറിച്ച് അറിയുന്നത്. മോൻ സ്കൂളിൽ പോയി തുടങ്ങിയ ശേഷം, ഒരുപാട് ഫ്രീ ടൈം കിട്ടി. അങ്ങനെ  ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.. അതിൽ വന്ന കമെന്റ്സാണ് പ്രചോദനം. ആദ്യം വെറുതെ ചെയ്ത് നോക്കി. നിറ്റിങ് ആയിരുന്നു തുടക്കത്തിൽ ചെയ്തത്. ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടം കൂടി കൂടി വന്നു. ഓരോ പ്രാവശ്യവും പുതിയ പുതിയ സ്റ്റിച്ചുകൾ പരീക്ഷിച്ചു. വേറെ വേറെ പാറ്റേൺസ് ചെയ്തു. കുട്ടികളുടെ ഫ്രോക്ക് സെറ്റ് ചെയ്തു. ഇപ്പൊ അഡിക്ട് ആയി.. ആദ്യം തന്നെ ഒരു ഷാൾ ആണ് ചെയ്തത്.. നിറ്റിങ്ങിൽ. പിന്നെ ഉടുപ്പുകൾ. സ്വെറ്ററുകൾ ഒക്കെ ചെയ്തു. വളരെ എക്സൈറ്റഡ് ആയിരുന്നു. എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞു. അപ്പോൾ പിന്നെ ഇത് തുടരാം എന്ന് കരുതി. പതിയെ ക്രോഷെയിലേക്ക് തിരിഞ്ഞു. അവിടെയും ഒരുപാട് വർക്കുകൾക്ക് നല്ല അഭിപ്രായങ്ങൾ കിട്ടി. ഏത് വർക്ക് ആണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ, പേർസണൽ ഫേവറൈറ്റ്  ഇല്ല ശരിക്ക്.. എല്ലാം ഇഷ്ടമാണ്. കാരണം റിപ്പീറ്റല്ല ഒരു വർക്കും. ഓരോ തവണയും ഓരോ പാറ്റേൺ ആണ്. ഡിഫറെന്റ് സ്റ്റിച്ച് ആണ്. മദർ ഇന്ത്യ ക്രോഷെ ക്വീൻസ് എന്നൊരു ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് ക്രോഷെ പോലൊരു ആർട്ടിന് ഒരു സംഘടനാ ബലം വരുന്നത്. അതിന്റെ കീഴിൽ രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടാൻ സാധിച്ചു. ഒന്ന് ഏറ്റവും കൂടുതൽ ക്രോഷെ സ്‌കൾപ്ചറുകൾ എന്ന കാറ്റഗറിയിൽ ആയിരുന്നു. രണ്ടാമത്തേത് ഏറ്റവും കൂടുതൽ ക്രോഷെ ക്രിസ്മസ് ഓർണമെന്റ്സ് എന്ന കാറ്റഗറിയിലും. ചിലരൊക്കെ ഇതൊന്നും അത്ര വലിയ കാര്യമല്ല എന്ന രീതിയിൽ സംസാരിക്കാറുണ്ട്. എന്നാൽ, എന്നെ പോലെ ഒരു വീട്ടമ്മയ്ക്ക് ഗിന്നസ് ബുക്കിൽ കയറി പറ്റാൻ കഴിയുക എന്നത് തന്നെ വലിയ കാര്യമായാണ് ഞാൻ കാണുന്നത്. അത്‌ തരുന്ന ഒരു കോൺഫിഡൻസ് വളരെ വലുതാണ്.. ഒപ്പം നമുക്ക് സ്വയം തോന്നുന്ന ഒരു മതിപ്പും. കൂടുതൽ കാര്യങ്ങൾ പഠിക്കാനും ചെയ്യാനും നല്ല ഊർജ്ജം കിട്ടും. എന്നെ പോലെ വീട്ടിൽ ഇരിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ഏറ്റവും വല്യ ലക്‌ഷ്യം. നമ്മുടെ നാട്ടിൽ അധികവും പുറത്തു നിന്നാണ് സ്വെറ്ററുകൾ അല്ലെങ്കിൽ ഇതുപോലെ ഉള്ള മെറ്റീരിയൽസ് ഒക്കെ വരുന്നത്. ക്രോഷെയുടെ ബേസിക്സ് പഠിച്ചു കഴിഞ്ഞാൽ ഇതൊരു നല്ല വരുമാന മാർഗ്ഗമാണ്. ഡിസൈനിങ്ങിലൊക്കെ താല്പര്യം ഉള്ളവർക്ക് സ്വന്തമായി ഡിസൈൻസ് ഒക്കെ ഉണ്ടാക്കി എടുക്കാവുന്നതാണ്. അങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
ഞാൻ വളർന്നതും പഠിച്ചതുമൊക്കെ വയനാടും കണ്ണുരുമായാണ്. നഴ്സിംഗ് പഠനം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ ജോലി ചെയ്തു. പല പല കാരണങ്ങളാൽ മുന്നോട്ട് പഠിക്കാനും മറ്റും സാധിച്ചില്ല. പിന്നെ ദുബൈയിൽ വന്നു. വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഇല്ലായിരുന്നു. നഴ്സിംഗ് ആവുമ്പോൾ എനിക്ക് അത്ര ഡെഡിക്കേഷനോട് കൂടെ വർക്ക് ചെയ്യാൻ പറ്റുമോ എന്നതും സംശയമായിരുന്നു. പിന്നെ ഷിഫ്റ്റ് ഡ്യൂട്ടി.. എന്റെ അച്ഛനും അമ്മയും ജോലിക്കാരായിരുന്നു. അതിനാൽ ഞങ്ങളുടെ ചെറുപ്പകാലത്ത് അവരെ നന്നായി മിസ് ചെയ്തിരുന്നു. അതിനാൽ ഫാമിലി ലൈഫിനെ ബാധിക്കാത്ത ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചിരുന്നു. അങ്ങനെയാണ് ക്രോഷെ ഒരു ചെറിയ ബിസിനസ്സ് എന്ന രീതിയിലേക്ക് സീരിയസ് ആയി എടുക്കുന്നത്. വരുമാനം എന്നതിനുപരി എനിക്ക് ഇത് തരുന്ന സന്തോഷവും സംതൃപ്തിയും വളരെ വലുതാണ്. ഓരോ പ്രാവശ്യവും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കുന്നു.'

ഒഴിവു സമയങ്ങളിൽ ക്രോഷെ ചെയ്യുന്നതിന് പുറമെ m3db എന്ന സൈറ്റിനു വേണ്ടിയും വർക്ക് ചെയ്യുന്നു. യാതൊരു പ്രതിഫലവും ഇല്ലാതെ മലയാളത്തിലെ സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കുക എന്ന മഹത്തായ കാര്യമാണ് ആഷയും കൂട്ടുകാരും ഇവിടെ ചെയ്യുന്നത്. ക്രോഷെക്ക് പുറമെ നിറ്റിങ്, ലൂം നിറ്റിങ്, ഡികൂപ്പജ്, ബോട്ടിൽ ആർട്ട് എന്നീ രംഗത്തും കഴിവ് തെളിയിച്ചു.  തന്റെതായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ് ആഷ. വയനാട്ടിലെ വൈത്തിരി ആണ് ആഷയുടെ സ്വന്തം സ്ഥലം.ഭർത്താവ് മനോജ് ആഷയുടെ നേട്ടങ്ങൾക്ക് എന്നും ഒപ്പമുണ്ട്. കൂടെ ഒരു പറ്റം നല്ല സുഹൃത്തുക്കളും. മനോജ് ദുബൈയിൽ അൽ മുല്ല ഗ്രൂപ്പിന്റെ എച്ച്. ആർ. മാനേജറാണ്. മകൻ ഇഷാൻ ആദിത്യ ഏഴാം ക്ലാസിൽ പഠിക്കുന്നു. മകൾ നേവ ആഷിയ ഒന്നാം ക്ലാസിലും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക