തൃശൂര്‍ : തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് പൂരവിളംബരം. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി, ചടങ്ങുകള്‍ മാത്രമായി പൂരവിളംബരം നടത്തുന്നതിന്റെ ഭാഗമായി വളരെക്കുറച്ചാളുകള്‍ മാത്രമാണ് പങ്കെടുത്തത്.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്ബേറ്റിയത് ഗജരാജന്‍ എറണാകുളം ശിവകുമാര്‍ ആയിരുന്നു.
രാവിലെ എട്ടരയോടെയാണ് നെയ്തലക്കാവിലമ്മ വടക്കും നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയിലെത്തിയ ശേഷം വടക്കും നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. വടക്കും നാഥനെ വലംവെച്ച് അനുവാദം ചോദിച്ചശേഷം തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തി.
കുടമാറ്റം പ്രതീകാത്മകമായി മാറ്റുന്നതിനാല്‍ തിരുവമ്ബാടി, പാറമ്മേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ചയായിരിക്കും തെക്കേനടയിലെ പൂരപ്പറമ്ബില്‍ നടക്കുക. പതിനായിരങ്ങള്‍ക്കു പകരം രണ്ടായിരത്തോളം പേര്‍ മാത്രമാവും ഇതിന് സാക്ഷ്യം വഹിക്കുക.
ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങുന്ന ഇലഞ്ഞിത്തറമേളവും ശ്രമൂലസ്ഥാനത്തെ മേളവും തീരുമ്ബോള്‍ നാലരയാവും.
തെക്കുവശത്ത് 15 ആനകളും വടക്കുവശത്ത് ഒരാനയുമായുള്ള കാഴ്ചയായിരിക്കും വൈകുന്നേരം അഞ്ചരയ്ക്ക് രൂപപ്പെടുക.
ഇരു ദേവസ്വങ്ങളും രണ്ടു കുടകള്‍ വീതം മാറ്റി കുടമാറ്റം ചടങ്ങ് നിര്‍വ്വഹിക്കും. ഇതിനുശേഷം പാറമ്മേക്കാവ് വിഭാഗമാണ് ആദ്യം പൂരപ്പറമ്ബില്‍ നിന്നും മടങ്ങുക.
തിരുവമ്ബാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് തെക്കോട്ടു നീങ്ങി രാജാവിന്റെ പ്രതിമയെ വലംവെച്ചശേഷം തെക്കേ മഠത്തിലേക്ക് തിരിച്ചുപോവും. ആറുമണിയോടെ പൂരപ്പറമ്ബില്‍ നിന്ന് എല്ലാവരും ഒഴിയും.