Image

ആ മൊബൈൽ ക്യാമറ ഇല്ലായിരുന്നെങ്കിൽ (ഷിബു ഗോപാലകൃഷ്ണൻ)

Published on 21 April, 2021
ആ മൊബൈൽ ക്യാമറ ഇല്ലായിരുന്നെങ്കിൽ (ഷിബു ഗോപാലകൃഷ്ണൻ)

പതിനേഴു വയസ്സുള്ള ഈ പെൺകുട്ടി ഇല്ലായിരുന്നെങ്കിൽ, മരണത്തിനു നേർക്കു മൊബൈൽ ക്യാമറ എടുത്തു പിടിക്കാനുള്ള മനഃസാന്നിധ്യം ഈ പെൺകുട്ടിക്ക് ഇല്ലായിരുന്നെങ്കിൽ, കണ്മുന്നിൽ ഒരു മനുഷ്യൻ ശ്വാസംകിട്ടാതെ തന്റെ അവസാനത്തെ വാക്കുകൾ ഉച്ചരിക്കാൻ പാടുപെടുമ്പോൾ, കൈവിറച്ചെങ്കിലും താഴെവീഴാത്ത ആ മൊബൈൽ ക്യാമറ ഇല്ലായിരുന്നെങ്കിൽ, ലോകം ഈ രീതിയിൽ ആയിരിക്കില്ല ജോർജ് ഫ്ലോയിഡിന്റെ മരണം അറിഞ്ഞിട്ടുണ്ടാവുക.
വെളുപ്പിച്ചെടുത്ത എത്രയോ അധികം അധികാരക്കൊലകളുടെ കൂട്ടത്തിൽ ഫ്ലോയിഡും അനീതിയുടെ തെമ്മാടിക്കുഴിയിലേക്കു ഇരുൾമൂടി പോയേനെ. ഇന്നു മിനിയാപ്പൊളീസിലെ കോടതിമുറിയിൽ പന്ത്രണ്ടംഗ ജൂറി വിധി പ്രഖ്യാപിക്കുമ്പോൾ കറുത്തവരുടെ ലോകം ശ്വാസം അടക്കിപ്പിടിച്ചു നിന്നു. തെളിവുകൾ ഇല്ലാത്തതിനാൽ വെറുതെ വിടപ്പെട്ട കുറ്റകൃത്യങ്ങളുടെ ക്രൂരചരിത്രം ആവർത്തിക്കുമോയെന്ന അടക്കിപ്പിടിച്ച ആകാംക്ഷ ആയിരുന്നു അത്. അത്രയധികം ആളുകളാണ് തത്സമയം കോടതി നടപടികൾ വീക്ഷിച്ചത്. പോലീസ് ഓഫീസർ ഷോവിനെതിരെ ആരോപിക്കപ്പെട്ട മൂന്നു കുറ്റങ്ങളും ശരിയെന്നു വിധിച്ചപ്പോൾ, അവർ തുള്ളിച്ചാടി, കെട്ടിപ്പിടിച്ചു, ഇതുവരെ ലഭിക്കാത്ത നീതിയുടെ മുന്നിൽ അവർ പൊട്ടിക്കരഞ്ഞു.
നീതിയിലേക്കുള്ള ഈ യാത്രയിൽ ആർക്കും മായ്ച്ചുകളയാനാവാത്ത സത്യം പോലെ സാക്ഷി പറഞ്ഞത് ഡാർനെല്ലയുടെ വീഡിയോ ആയിരുന്നു. ആ ക്യാമറകണ്ണുകളിലൂടെയാണ് ലോകം അത് കണ്ടത്. വെളുത്ത കാൽമുട്ടുകൾക്കു കീഴിൽ, നിസ്സഹായനായ ഒരു കറുത്തമനുഷ്യന്റെ കഴുത്തു ഞെരിയുന്നതും, എനിക്കു ശ്വാസം കിട്ടുന്നില്ല എന്നുപറഞ്ഞു അമ്മയെ വിളിച്ചതും, ഒടുവിൽ അനക്കമില്ലാതെ അവസാനിച്ചതും... ഒൻപതു വയസുകാരനായ കസിനൊപ്പം കടയിലെത്തിയ ഡാർനെല്ല അകത്തേക്കു കയറാതെ തിരിച്ചു വരികയായിരുന്നു. ഉടൻ തന്നെ ക്യാമറ എടുത്തു അതു പകർത്താൻ തുടങ്ങി. അയാൾ മരിക്കുകയാണ്, മാറൂ എന്നാവർത്തിച്ചു പറഞ്ഞിട്ടും അനക്കമില്ലാത്ത കാൽമുട്ടുകൾക്കു കീഴിൽ ഫ്ലോയിഡിന്റെ കഴുത്ത് മരണത്തിലേക്കു അമർന്നുകൊണ്ടിരുന്നു.


ഫേസ്‌ബുക്കിലാണ് പത്തുമിനിട്ടും ഒൻപതു സെക്കൻഡുമുള്ള ഫ്ലോയിഡിന്റെ മരണം അപ്‌ലോഡ് ചെയ്യപ്പെട്ടത്. അതുകണ്ടാണ് ലോകം കരഞ്ഞത്, കയർത്തത്, കണ്ണീർ വാർത്തത്. കോടതിമുറിയിൽ എത്രതവണ ഈ വീഡിയോ പ്ലേ ചെയ്തിട്ടുണ്ടാകും എന്നതിനു കണക്കില്ല. ഓരോ ഫ്രേമിലും വാദങ്ങൾ ഉണ്ടായി. ഈ വീഡിയോ കാണിച്ചുകൊടുത്തിട്ട് പ്രോസിക്യൂട്ടർ ജൂറിയോടു ഒന്നുമാത്രമേ പറഞ്ഞുള്ളൂ: നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കുക.
അതിനുശേഷമുള്ള രാത്രികളിൽ ഞെട്ടി ഉണരുമായിരുന്നുവെന്നും കുറ്റബോധത്തോടെ കരയുമായിരുന്നുവെന്നും ഡാർനെല്ല പറഞ്ഞു. ഫ്ലോയിഡിനെ രക്ഷിക്കാൻ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നുള്ള കുറ്റബോധത്തിൽ അവർക്കു വാക്കുകൾ മുറിഞ്ഞു. ഇന്നത്തെ വിധി പ്രസ്താവത്തിനു ശേഷം ഫ്ലോയിഡിന്റെ മരണം അപ്‌ലോഡ് ചെയ്ത അതേ ഫേസ്‌ബുക്കിൽ ഡാർനെല്ല ഫ്രേസിയർ എഴുതി:

I just cried so hard ..This last hour my heart was beating so fast, I was so anxious, anxiety bussing through the roof. But to know GUILTY ON ALL 3 CHARGES !!! THANK YOU GOD THANK YOU THANK YOU THANK YOU THANK YOU...George Floyd we did it!!...justice has been served

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക