Image

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 21 April, 2021
മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
വാക്‌സിന്‍ നേടിയതിനു ശേഷം പുറംലോകത്തെക്കുറിച്ചുള്ള ചിന്തയിലാണ് എല്ലാവരും. വീടിനു പുറത്തേക്ക് പോവണം. നിയന്ത്രണങ്ങള്‍ പൊട്ടിച്ചെറിയണം. എല്ലാ വിലക്കുകളും ഭേദിക്കണം. കോവിഡ് കുത്തിനിര്‍ത്തിയ വേലിക്കാലുകള്‍ പറിച്ചെറിയണം. പക്ഷേ, അങ്ങനെയൊക്കെ സംഭവിക്കുമോ. കോവിഡിനെ പ്രതി ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു. ശീലങ്ങള്‍ മാറിയിരിക്കുന്നു. ഒരു വൈകുന്നേര നടത്തമോ, പ്രഭാത നടത്തമോ ഇല്ലാതായിരിക്കുന്നു. ശീലങ്ങള്‍ മാറി മറിഞ്ഞതോടെ കോവിഡിന്റെ പിടി മുറുക്കം ശക്തമായെന്നു തന്നെ കരുതേണ്ടിയിരിക്കുന്നു. വ്യക്തിപരമായി എന്നുള്ളതിനേക്കാള്‍ അദൃശ്യമായ സാംസ്‌കാരിക മാറ്റങ്ങളെയാണ് നാം കാണേണ്ടത്. വാക്‌സിനുകള്‍ ഇവിടെയുണ്ടെന്നും പുതിയ ജീവിത രീതിയില്‍ നിന്ന് പുറത്തു കടന്ന് എല്ലാം പഴയതു പോലെ ആയി കാണാന്‍ കഴിയുമെന്നും വിചാരിക്കാം. 

നമുക്ക് എന്താണ് കോവിഡ് കൊണ്ടു തന്ന പുതിയ ശീലങ്ങള്‍ എന്നു നോക്കാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, കൈകള്‍ നന്നായി കഴുകുന്നുവെന്നതാണ്. കോവിഡിന് വളരെ മുമ്പു തന്നെ കൈ കഴുകുന്ന സ്വഭാവമുണ്ടായിരുന്നുവെങ്കിലും ഇത്ര ജാഗ്രതയോടെ ഇല്ലായിരുന്നുവെന്നതാണ് സത്യം. പതിവായി സ്പര്‍ശിച്ച പ്രതലങ്ങള്‍ തുടച്ചുമാറ്റുന്നത് ഒരു നല്ല കാര്യമാണ്. ശരിയായ വായു സഞ്ചാരത്തിന്റെ കാര്യവും അങ്ങനെ തന്നെ. മാസ്‌കുകള്‍ കാരണം ഫ്‌ളൂ ട്രാന്‍സ്മിഷന്‍ കുറഞ്ഞു. അതൊക്കെയും വലിയ കാര്യങ്ങള്‍ തന്നെ. ഇനി വസ്ത്രധാരണമെടുത്തു നോക്കാം. സുഖപ്രദമായ വസ്ത്രങ്ങള്‍ ഇപ്പോള്‍ നാം ധരിക്കാറുണ്ടോ? കോവിഡ് കാലത്ത് ഫാഷനുകള്‍ക്ക് പ്രസക്തിയില്ലെന്നതാണ് സത്യം. എന്നാല്‍ അത് ഒരിക്കലും അവസാനിക്കാതിരിക്കട്ടെ.

കര്‍ബ്‌സൈഡ് പിക്കപ്പും എല്ലാത്തരം ഡെലിവറിയും കൂടിയിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ ഷോപ്പിംഗ് കാര്‍ട്ടുകളിലും സ്‌റ്റോറുകള്‍ക്കുള്ളിലും നിന്നു വഴക്കുപറയുന്ന മാതാപിതാക്കളെ കണി കാണാന്‍ പോലുമില്ല. ഈ കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു കാഴ്ച ഉദയം ചെയ്യുന്നു. അത് പ്രാദേശികമായി ഉണ്ടായ കൂട്ടുക്കെട്ടുകളാണ്. കൂട്ടായ്മയും സന്നദ്ധപ്രവര്‍ത്തനവും മുന്നേറിയിരിക്കുന്നു. മിക്കവരും പ്രാദേശിക ബിസിനസ്സുകളെ പിന്തുണയ്ക്കുന്നു. മുതിര്‍ന്നവരെ അന്വേഷിക്കുന്നു. പൂന്തോട്ട പരിപാലനം വളരുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് കൂടുതല്‍ പേര്‍ പൂന്തോട്ട പരിപാലനം സ്വീകരിച്ചിരിക്കുന്നു. ഈ കോവിഡ് കാലത്ത് എല്ലാ വെള്ളരിക്കയും തക്കാളിയും ദീര്‍ഘ നേരം ജീവിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ എന്നാശംസിക്കുന്നു. 

കൂടുതല്‍ ഔട്ട്‌ഡോര്‍ ഡൈനിംഗ് ഉണ്ടാവണമെന്ന് ആഗ്രഹിച്ച ഒരു സമയമാണിത്. പക്ഷേ, കോവിഡ് ഇവിടെ കത്തി വച്ചു പോയി. ഔട്ട്‌ഡോര്‍ ഡൈനിംഗ് എല്ലായ്‌പ്പോഴും മികച്ചതാണ് (കാലാവസ്ഥാ സാഹചര്യങ്ങള്‍ ശരിയാകുമ്പോള്‍, അതായത്). എന്നാല്‍ അതൊരു സ്വപ്‌നമായി മാറുകയാണ് പലപ്പോഴും. അതിരിക്കട്ടെ, സുഹൃത്തുക്കളും കുടുംബവും എങ്ങനെ കഴിയുന്നുവെന്ന് അന്വേഷിക്കാറുണ്ടോ?. നിങ്ങളുടെ കുടുംബം ആരോഗ്യവാനാണോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍, ശരിക്കും വിഷമത്തിലാണോ, അയല്‍വാസിയോട് ഇതാദ്യമായി ചോദിക്കുന്നു- നിങ്ങള്‍ക്ക് ടോയ്‌ലറ്റ് പേപ്പര്‍ ആവശ്യത്തിന് ഉണ്ടോ? എന്തെങ്കിലുമൊരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഗ്രോസറി സ്റ്റോറുകളില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നത് ടോയ്‌ലെറ്റ് പേപ്പറുകളാണെന്നത് എന്നെ ചിന്തിപ്പിക്കുന്നു.

തോട്ടം നനച്ചു കഴിഞ്ഞാലും വര്‍ക്ക് അറ്റ് ഹോമില്‍ ഹോബികള്‍ക്ക് ഏറെ സമയമുണ്ട്. വായന, ഗെയിമുകള്‍, എന്നിവയ്ക്കുള്ള സമയമാണിത്. പസിലുകള്‍ ചെയ്യുന്നത് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇഷ്ടം പോലെ സമയം. അതിനിടയ്ക്ക് വീട് പെയിന്റ് ചെയ്യുവാനും അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും ഇഷ്ടം പോലെ നേരം. കോവിഡിന് നന്ദി പറയുകയാണ് ചിലര്‍, മറ്റു ചിലര്‍ ശപിക്കുകയും. ഇപ്പോള്‍ ജീവിതത്തിന്റെ വേഗത കുറയുന്നതായാണ് അവരുടെ പരാതി. അവര്‍ക്ക് ജീവിതം മടുപ്പേറിയതായി മാറുമ്പോള്‍ മറ്റു ചിലര്‍ അത് ആസ്വദിക്കുന്നു. നന്നായി ഉറങ്ങുന്നു. അമിതമായി തയ്യാറെടുപ്പുകള്‍ ചെയ്ത ജീവിതം ഉപേക്ഷിക്കുന്നു. അവരിനി കാത്തിരിക്കുകയാണ്, വീടിനു പുറത്തിറങ്ങണം. ഈ പകര്‍ച്ചവ്യാധി ഒന്ന് അസ്തമിച്ചിട്ടു വേണം, ഗോള്‍ഫ് ചെയ്യാന്‍, നീന്താന്‍, ഹൈക്കിംഗ്, സ്‌കീയിംഗ്, സ്‌നോമാന്‍ നിര്‍മ്മിക്കാന്‍, കളിക്കാന്‍, കടല്‍ത്തീരത്ത് പോകാന്‍, ഇവയെല്ലാം ചെയ്യേണ്ടതുണ്ട്. ഇത്ര വേഗം വാക്‌സിന്‍ ലഭിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. ശാസ്ത്രത്തെ അഭിനന്ദിക്കുന്നു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍, മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കള്‍, എപ്പിഡിമിയോളജിസ്റ്റുകള്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങളൊരു വിദ്യാര്‍ത്ഥിയാണെങ്കില്‍, അധ്യാപകരെ അഭിനന്ദിക്കാം. അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഈ പാന്‍ഡെമിക്ക് കാലത്ത് നല്‍കിയ സഹായത്തിന് നന്ദി പറയാം. യാത്രയെ അഭിനന്ദിക്കുന്നു. രണ്ടാമത്തെ വാക്‌സിന്‍ ഡോസ് എന്റെ കൈയിലൂടെ ലഭിച്ച നിമിഷം ഞാന്‍ ഗ്രീസിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. അല്ലെങ്കില്‍ ഹവായ് ആയിരിക്കാം എന്റെ അടുത്ത ഡെസ്റ്റിനേഷന്‍. അതുമല്ലെങ്കില്‍ എന്റെ വീടിന്റെ ഉള്ളില്‍ തന്നെ എവിടെയെങ്കിലും. സംഗീതമേളകള്‍, ബാറുകള്‍, വലിയ ഒത്തുചേരലുകളുടെ സന്തോഷം എന്നിവയെല്ലാം ഉടന്‍ ഉണ്ടായേക്കാം. എല്ലാം ഓണ്‍ലൈന്‍ ആയി എന്നാണ് കരുതുന്നത്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിലൂടെ ഒരു വലിയ കൂട്ടം ആളുകളുടെ ഊര്‍ജ്ജം പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ലെന്നോര്‍ക്കണം. പക്ഷേ, ഒന്നുണ്ട്. വിര്‍ച്വലില്‍ കാര്യങ്ങള്‍ മികച്ചതാക്കി. ഇതുവരെ സൂം മീറ്റിങ്ങില്‍ പങ്കെടുക്കാത്ത ആരെങ്കിലും ഉണ്ടോ? നിങ്ങളുടെ മുത്തശ്ശിക്ക് പോലും അത് ചെയ്യാന്‍ കഴിയും. ടെലിഹെല്‍ത്ത്, ഇ-ലേണിംഗ്, തൊഴില്‍ അഭിമുഖങ്ങള്‍ അങ്ങനെ 'നെറ്റില്‍' സാധിക്കുന്ന ധാരാളം കാര്യങ്ങള്‍ ഉണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തി. സൂം മീറ്റിങ്ങുകള്‍ക്കിടയില്‍ ഷേക്ക് ഹാന്‍ഡുകളും കെട്ടിപിടുത്തങ്ങളും ഒഴിവായ കാലമായിരുന്നു ഇത്. ഇനിയെന്നെങ്കിലും അതൊക്കെ തിരികെ വരുമോയെന്ന ആശങ്കയ്ക്കിടയില്‍ ഇതാ വാക്‌സിന്‍ വന്നിരിക്കുന്നു. അതു കൊണ്ടു തന്നെ വീണു കിട്ടുന്ന ഒരു സ്പര്‍ശനത്തിന് ഇപ്പോള്‍ വലിയൊരു വിലയാണ്. വാക്‌സിനു ശേഷമുള്ള ആലിംഗനങ്ങള്‍ എക്കാലത്തെയും മികച്ചതാണ്.

അതിനിടയ്ക്കും മുന്‍കരുതലുകള്‍ കൂടിയിരിക്കുന്നു. വൈറസിനെ അകറ്റി നിര്‍ത്താന്‍ കൂടുതല്‍ സ്വകാര്യ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് എല്ലാവരും. സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. വ്യക്തിപരമായി, ഇനി ഒരിക്കലും ഒരു ഡോക്ടറുടെ ഓഫീസ് വെയിറ്റിംഗ് റൂമില്‍ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ അരികില്‍ തുമ്മുന്നയൊരാള്‍ക്ക് എന്ത് അസുഖമുണ്ടെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നതിനേക്കാള്‍ നല്ലത്, കാറിലിരുന്ന് സോഷ്യല്‍ മീഡിയയിലൂടെ സ്‌ക്രോള്‍ ചെയ്യുന്നതാണ്. 
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ മാറിയ ശീലങ്ങളിലൊന്ന് അടുക്കളയില്‍ നടത്തിയ പരീക്ഷണങ്ങളായിരുന്നു. കൂടുതല്‍ പാചകവും ബേക്കിംഗും നടത്തുക. ഒരു പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കുക! കുടുംബത്തോടൊപ്പം ഇത് ഭക്ഷിക്കുക! കപ്പയും ടിക്ക മസാലയും, അങ്ങനെ ചില യഥാര്‍ത്ഥ വിജയങ്ങള്‍ ഡൈനിങ് ടേബിളില്‍ ഉണ്ടായിരുന്നു, അല്ലേ? കുടുംബ സമ്മേളനങ്ങളെയും അവധി ദിനങ്ങളെയും നമുക്ക് കൂടുതല്‍ ഹാര്‍ദ്ദവമായി നടത്തി കിട്ടാന്‍ കാത്തിരിക്കാം. എല്ലാവരും ഒരുമിച്ചായിരിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. ശരിക്കും നഷ്ടപ്പെട്ടതെന്താണെന്ന് ഓര്‍മ്മിക്കാം. വിനാശകരമായ നഷ്ടത്തിന്റെ ഒരു വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. കൂടുതല്‍ പ്രതീക്ഷയുള്ള ഒരു വര്‍ഷത്തിനു വേണ്ടി നമുക്കു കാത്തിരിക്കാം. നമുക്ക് അത് എത്രത്തോളം നല്ലതാണെന്ന് ഓര്‍മ്മിക്കുന്ന ഒരു വര്‍ഷമാകട്ടെ വരാനിരിക്കുന്നത്. നമുക്ക് പലതുമില്ലാതെ ജീവിക്കാന്‍ കഴിയുമെന്നു പഠിച്ച വര്‍ഷമായിരുന്നു അത്. ആരോഗ്യം, കുടുംബം, സമൂഹം എന്നിവയെക്കുറിച്ചുള്ള പാഠങ്ങളുടെ ഒരു വര്‍ഷം. അതൊന്നും നാം ഒരിക്കലും മറക്കരുത്.

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക