Image

സനു മോഹന്‍ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍

Published on 19 April, 2021
സനു മോഹന്‍ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍
സനു മോഹന്‍ തനിയെയാണ് വൈഗയെ കൊലപ്പെടുത്തിയതെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോഹന്‍ വാളയാര്‍ വിട്ടതായി വിവരം കിട്ടിയിരുന്നു. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തിയിരുന്നു. സനു ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയതെന്നും കമ്മിഷണര്‍ പറഞ്ഞു.

പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. സനുവിന്റെ ഭൂതകാലവും പരിശോധിച്ചതില്‍ നിന്നാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് കണ്ടെത്തിയത്. ഇനിയുള്ള ദിവസങ്ങളില്‍ കേസില്‍ ആവശ്യത്തിനു തെളിവുകള്‍ കണ്ടെത്താനാണു ശ്രമമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

അതേസമയം, സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണെന്ന് കമ്മിഷണര്‍ പറഞ്ഞു. ഓരോ 10 മിനിറ്റ് കഴിയുമ്ബോഴും അരമണിക്കൂര്‍ കഴിയുമ്ബോഴും മൊഴി മാറ്റി പറയുകയാണ്.വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ.

 നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോള്‍ പറയുന്നത്. സ്വയം ലോകത്തില്‍നിന്നു വിടപറയുന്നതിനു മുന്‍പ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ലെന്നും കമ്മിഷണര്‍ പറഞ്ഞു.

ഫോണ്‍ സിഗ്‌നല്‍ പോലുള്ള ഡിജിറ്റല്‍ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം. നിലവില്‍ സനുവിനെ മാത്രമാണ് സംശയിക്കുന്നതെന്നും മൂന്നാമതൊരാളെ സംശയിക്കുന്നില്ലെന്നും കമ്മിഷണര്‍ പറഞ്ഞു. ഫ്‌ലാറ്റിലുള്ളവരെയും സനുവിന്റെ ഭാര്യവീട്ടുകാരെയും ഉള്‍പ്പെടെ ചോദ്യം ചെയ്തു. ഇതില്‍നിന്നെല്ലാമുള്ള വിവരങ്ങളും പരിശോധിക്കേണ്ടതുണ്ട്. സനുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണു തീരുമാനം. തുടര്‍ന്നു തെളിവെടുപ്പു നടത്തുമെന്നും കമ്മിഷണര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക