Image

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പി പി ചെറിയാന്‍ Published on 17 April, 2021
വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

ഇന്ത്യനാപോലിസ് : ഏപ്രില്‍ 15 വ്യാഴാഴ്ച ഇന്ത്യനപോലിസിലെ ഫെഡക്‌സ് കേന്ദ്രത്തിലുണ്ടായ മാസ് ഷൂട്ടിങ്ങില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാലുപേര്‍ സിക്ക് വംശജരാണെന്നും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ സിക്ക് വംശജര്‍ ഉണ്ടോ എന്നു വ്യക്തമല്ലെന്നും ഇന്ത്യനപോലിസ് അറിയിച്ചു. അറ്റ്‌ലാന്റാ സ്പായില്‍ നടന്ന (മാര്‍ച്ച്) വെടിവയ്പിനു ശേഷം നടക്കുന്ന 45-ാമത്തെ മാസ്സ് ഷൂട്ടിങ്ങാണിത്.

മറിയോണ്‍ കൗണ്ടി കൊറോണര്‍ ഓഫിസും മെട്രോപൊലിറ്റന്‍ ഓഫിസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ മരിച്ച എട്ടുപേരുടേയും വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അമര്‍ജിത് ജോഹല്‍ (66), ജസ്‌വിന്ദര്‍ കൗര്‍ (64), അമര്‍ജിത് സ്‌ക്കോണ്‍ (48), ജസ്വിന്ദര്‍ സിംഗ് (68), കാര്‍ലി സ്മിത്ത് (19), സമറിയ ബ്ലാക്ക്വെല്‍ (19), മാത്യു ആര്‍. അലക്‌സാണ്ടര്‍ (32), ജോണ്‍ വൈസെര്‍ട്ട് (74) എന്നിവരാണ് കൊല്ലപ്പെട്ടവര്‍. സംഭവ സമയത്ത് നൂറോളം ജീവനക്കാര്‍ കെട്ടിടത്തിലുണ്ടായിരുന്നു.

വെടിവച്ചു എന്നു കരുതുന്ന ഫെഡക്‌സിലെ മുന്‍ ജീവനക്കാരന്‍ സ്‌ക്കോട്ട് ഹോള്‍ (19) സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ഇയാള്‍ നേരത്തെ അക്രമസ്വഭാവം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നു പറയപ്പെടുന്നു.
ഫെഡക്‌സ് ബില്‍ഡിംഗിന്റെ പാര്‍്ക്കിംഗ് ഏരിയായില്‍ കാറില്‍ എത്തിയ പ്രതി, പുറത്തു കണ്ടവരെ തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. പിന്നീട് കെട്ടിടത്തിനകത്ത് കയറി അവിടെ കണ്ടവര്‍ക്കു നേരേയും വെടിയുതിര്‍ത്തു. വിവരം അറിഞ്ഞു മുപ്പതോളം പൊലിസ് വാഹനങ്ങള്‍ പരിസരത്ത് എത്തിയതോടെ പ്രതി ആത്മഹത്യ ചെയ്യുകയായിരുന്നു.

സിക്ക് സമുദായത്തിലെ മൂന്ന് സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെട്ട സംഭവത്തില്‍ വംശീയതയുണ്ടോ എന്നു പരിശോധിക്കണമെന്ന് കൊയലേഷന്‍ എക്‌സികൂട്ടീവ് ഡയറക്ടര്‍ സത്ജിത് കൗര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക