ആലപ്പുഴ: മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്തു മുങ്ങിയ പ്രതിയെ പൊലീസ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. നൂറനാട് ആദിക്കാട്ടുകളങ്ങര ബിസ്മി മന്‍സിലില്‍ മുഹമ്മദ് സിറാജിനെ (സിറാജുദീന്‍ 41)യാണ് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തു നിന്നു പൊലീസ് പിടികൂടിയത്. മനോരോഗം മാറാനുള്ള മന്ത്രവാദ ചികിത്സയെന്ന വ്യാജേനയാണ് 2014 ജൂലൈ 13 ന് സിറാജുദീന്‍ കരുനാഗപ്പള്ളി തഴവ കടത്തൂര്‍ കണ്ണങ്കര കുറ്റിയില്‍ ഹസീനയെ (27) നടുവിനു ക്ഷതമേല്‍പിച്ചു കൊലപ്പെടുത്തിയത്.
കേസില്‍ സിറാജുദീനെ കോടതി 2 വര്‍ഷം മുന്‍പ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴാണ് സുപ്രീം കോടതിയില്‍ നിന്നു താല്‍ക്കാലിക ജാമ്യമെടുത്ത് ഒളിവില്‍ പോയത്. പ്രതിക്കായി കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സിറാജുദ്ദീന്റെ വീട് നൂറനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സുപ്രീംകോടതി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വാറന്റ് ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്റെയും മേല്‍നോട്ടത്തില്‍ നൂറനാട് സിഐ: ഡി.ഷിബുകുമാര്‍, എസ്‌ഐ: ഇ.അല്‍ത്താഫ്, സീനിയര്‍ സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, ജി.രഞ്ജിത്, സിപിഒമാരായ മുഹമ്മദ് ഷെഫീഖ്, രാഹുല്‍രാജ്, അരുണ്‍ ഭാസ്കര്‍ എന്നിവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിക്കായി തിരച്ചില്‍ നടത്തിയത്.
പ്രതി തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തുണ്ടെന്നു ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തി. ഈ പ്രദേശത്ത് വേഷം മാറിയെത്തിയ പൊലീസ് സംഘം രാവിലെ ഏഴര മുതല്‍ രാത്രി ഒന്‍പത് വരെ ചുറ്റിക്കറങ്ങിയ ശേഷം ഒരു പ്രദേശവാസിയുടെ സഹായത്തോടെയാണ് സിറാജുദീനെ കണ്ടെത്തിയത്. 13 ന് രാത്രി പിടികൂടിയ പ്രതിയെ കൊല്ലം കോടതിയില്‍ ഹാജരാക്കി.ജാമ്യം എടുത്ത് മുങ്ങിയ ശേഷം സിറാജുദ്ദീന്‍ വടക്കന്‍ കേരളത്തില്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ തൂത്തുക്കുടി തിരുച്ചെന്തൂരിനടുത്തുള്ള കായല്‍പട്ടണത്തെ ഒരു പ്രമുഖ വ്യക്തിയുടെ കുടുംബത്തില്‍ മന്ത്രവാദം നടത്താനാണ് അവിടെയെത്തിയത്. നാട്ടിലെ പ്രധാനികളോടൊപ്പം കൂടി "കാക്കുംകരങ്ങള്‍ നര്‍പ്പാണി മന്‍ട്രം' എന്ന സംഘടനയുടെ വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.