ഭരിക്കുന്നത് ഏത് പാർട്ടി മുന്നണിയാണെങ്കിലും അതിലുൾപ്പെട്ടവരെ അപവാദങ്ങളും ആരോപണങ്ങളും ആക്ഷേപങ്ങളും നിരത്തി ഇരിക്കപ്പൊറുതി കൊടുക്കാതെ കാലാവധി പൂർത്തീകരിപ്പിക്കുന്ന രീതിയാണ് കേരളത്തിൽ കുറച്ചു നാളായി നടന്നു വരുന്നത്.അത് ഇടതായാലും വലതായാലും. ഭരണം എന്നാൽ മേൽപ്പറഞ്ഞതിനെയൊക്കെ പ്രതിരോധിക്കുകയും തിരസ്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നതും അതിനായി ധനവും സമയവും വ്യയം ചെയ്യുന്നതുമാണെന്നാണ് കണ്ടു വരുന്നത്. നാടിന്റെ വികസനവും നാനോന്മുഖമായ വളർച്ചയുമൊക്കെ പുറകിൽ നിൽക്കുന്ന സംഗതികളാകുന്നു. വാരിയെറിയുന്ന ചെളികളൊക്കെ കഴുകാനും തുടയ്ക്കാനും തിരിച്ചെറിയാനുമൊക്കെ യേ സമയമുള്ളു.മന്ത്രിസഭയിലെ ചില പ്രമുഖർക്കൊക്കെ ഇക്കാലയളവിനുള്ളിൽ രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ചിലർ പുറത്തുപോയിട്ട് വീണ്ടും അകത്ത് വരുന്നുമുണ്ട്.
ഒരു കാര്യം ശ്രദ്ധിക്കാം. മന്ത്രിസഭയപ്പാടെ രാജി വയ്ക്കുന്ന ഒരു രീതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. പണ്ടൊക്കെ ഏതെങ്കിലുമൊരു ആരോപണം വന്നാൽ മന്ത്രിസഭ രാജിവച്ചു എന്നും പറഞ്ഞ് പിറ്റേന്ന് പത്രത്തിൽ വലിയ കറുത്ത അക്ഷരങ്ങളിൽ വരുന്ന വാർത്ത കണ്ട് കേരളമാകെ മ്ലാനമായും ഖിന്നമായും നിന്നിട്ടുള്ളത് ഓർമ്മ വരുന്നു. താടിക്ക് കൈയും കൊടുത്ത് ചിന്താമഗ്നനായി അല്ലെങ്കിൽ തലകുനിച്ച് അതുമല്ലെങ്കിൽ സന്ദർഭത്തിനിണങ്ങുന്ന ഏതെങ്കിലുമൊരു പോസിലിരിക്കുന്ന മുഖ്യമന്ത്രിയുടെ പടവും നിറഞ്ഞു ചിരിക്കുന്ന പ്രതിപക്ഷ നിരയുടെ പടവുമൊക്കെ പത്രങ്ങളുടെ പൂമുഖത്ത് വരുന്നത് ഓർമ്മയിലുണ്ട്. ഇ.കെ.നായനാരുടെയൊക്കെ ചിത്രങ്ങളാണ് അങ്ങനെ കൂടുതൽ കണ്ടിട്ടുള്ളത്. കെ.കരുണാകരനെയും ഓർക്കാം. (അന്നത്തെ പത്ര ഫോട്ടോഗ്രാഫർമാരുടെ കഴിവ് അപാരമായിരുന്നു.) ഒടുവിൽ ഭരണമാറ്റം പറഞ്ഞ് ബഹളങ്ങളുണ്ടാക്കി സ്വന്തം ആളുകൾ കാരണം മുഖ്യമന്ത്രിപദം രാജിവച്ചത് കെ.കരുണാകരനായിരുന്നു.ഇന്നിപ്പോൾ രാജി വയ്ക്കുന്ന പ്രശ്നമേയില്ലെന്ന നിലപാട് വളർന്നുവളർന്ന് ഒടുവിൽ വേറെ വഴിയില്ലാതെ രാജി എന്നതാണ് രീതി.
ആര് പറഞ്ഞിട്ടും ഒരു കൂസലുമില്ലാതെ നിന്ന ഇപ്പോഴത്തെ മന്ത്രിയെ രാജിവെപ്പിക്കാൻ കാരണം ലോകായുക്തയാണ്. ആരാണ് എന്താണ് ലോകായുക്ത എന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. മോഹൻലാലിന്റെ ഒരു സിനിമയിൽ അമിക്കസ് ക്യൂറി എന്നു പറഞ്ഞ് സകലരെയും കൺഫ്യൂഷനിലാക്കുന്ന ഒരാളുണ്ട്. ആദ്യമായിട്ടാണ് ആ സിനിമയിലെ കഥാപാത്രങ്ങൾ പോലും അമിക്കസ് ക്യൂറി എന്ന് കേൾക്കുന്നത് തന്നെ. ഭയപ്പെടുന്നതും ആദരം തോന്നുന്നതുമായ എന്തോ ഒന്ന് വരുന്നുവെന്നാണ് അന്ന് ആ പേരു കൊണ്ട് തോന്നിച്ചത്. അതുപോലെ മുഖ്യമന്ത്രിക്കും ഭരണക്കാർക്കും ഏവർക്കും മേലെയായി നാട്ടിൽ നിയമ സംവിധാനങ്ങളുണ്ടെന്ന് കാണിച്ചു തരികയായിരുന്നു ലോകായുക്ത . (അമിക്കസ് ക്യൂറി സിനിമയിലും അങ്ങനെയാണ്. )
നിശ്ചയമായും ജനങ്ങൾ ആശ്വസിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിയാൻ നോക്കിയിരുന്ന പോലെ ഓരോന്ന് പുറത്ത് വരുന്നു. ഭരണകക്ഷിയിലും പ്രതിപക്ഷത്തും. എന്നാലിത് നേരത്തെ ആയിക്കൂടായിരുന്നോ... (വോട്ട് ചെയ്ത് കഴുതകളായോ നമ്മൾ എന്ന് മെയ് രണ്ട് വരെ കാത്തിരുന്നാൽ കാണാം. )
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ സ്വന്തനിലയിൽ ജയപ്രഖ്യാപനം നടത്തി നമ്മുടെ സ്ഥാനാർത്ഥികൾ. ശ്രീധരൻസാർ എം.എൽ.എ ഓഫീസ് തന്നെ തുറന്നു എന്നു പറയുന്നു. മുഖ്യമന്ത്രി ആകാനും തയാറാണദ്ദേഹം. അതുപോലെ പൂഞ്ഞാറിൽ പി.സി. ജോർജിന്റെ അനുയായികൾ കരിമരുന്ന് കലാപ്രകടനമാണ് നടത്തിയത്. ആശകൾ സങ്കല്പ ചക്രവാളം കടന്ന് പോകുമെങ്കിലും ഭൂമിയിൽ സത്യമായി വിരിഞ്ഞു നിന്നാലേ കാര്യമുള്ളു. നല്ലതും നന്മയും നടക്കട്ടെ.
ഇനിവരുന്നത് ഏത് രാഷ്ട്രീയ മുന്നണിയുടെ സർക്കാരാണെങ്കിലും അതിനെയും കാത്തിരിക്കുന്നത് ചെളിനിറഞ്ഞ സ്വീകരണങ്ങളായിരിക്കുമെന്ന് തോന്നുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ ചെളിയിലാഴ്ത്തിയത് സരിതയാണെങ്കിൽ പിണറായി മന്ത്രിസഭയ്ക്ക് അലങ്കാരമായി വന്നത് സ്വപ്നയാണ്. എവിടെയോ ഒരു അവതാരം അടുത്ത ഭരണക്കാർക്കായ് കാത്തിരിപ്പില്ലെന്ന് ആര് കണ്ടു ! തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റ് കൊടുത്തില്ലെങ്കിലും മന്ത്രിസഭയിൽ വനിതാമന്ത്രി ഉണ്ടായില്ലെങ്കിലും - ( മുഖ്യമന്ത്രിയായി വനിത വരുന്നത് ഓർക്കാൻ കൂടി വയ്യ) - ഭരണം ശരിയാക്കാൻ സ്ത്രീകൾ തന്നെ വേണം. അതിന് സരിത സ്വപ്നമാരെ തേടി നടക്കാം.
ഏതായാലും പ്രശ്നങ്ങളാണ്. വരാനുള്ള വലിയ ദുരിതങ്ങൾ ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ. ഇടതും വലതുമെല്ലാം ഒന്നിച്ചുനിന്ന് ഒരു സുഗമസർക്കാരുണ്ടാക്കാം. ( കേരളം വിട്ടാൽ ഒരേ സഖ്യത്തിലല്ലേ ..) പരസ്പരമുള്ള ആക്രമണങ്ങൾ അവസാനിക്കുകയും ചെയ്യും. ശ്രീധരൻസാറിന്റെ പാർട്ടിക്ക് അല്ലെങ്കിൽ സ്വതന്ത്രൻമാർക്ക് ഭരണം പിടിച്ചെടുക്കാനും മാത്രമുള്ള ശക്തി നിലവിൽ നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്ന് തോന്നുന്നില്ല.