Image

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

Published on 06 April, 2021
ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)
അന്നത്തെ കഥയിലെ പ്രധാനി
പ്രതാപശാലിയായ ഒരു മഹാരാജാവ്.
ഒരു കൈക്കുഞ്ഞ്.
കുഞ്ഞ് തന്റേതെന്ന് അവകാശപ്പെട്ടു
രണ്ട് അമ്മമാര്‍.
രാജകിരീടം തിളങ്ങി.
തിരുമുഖത്ത് ഗംഭീര്യം വിളങ്ങി.
ഉറയില്‍ നിന്ന് വാളൂരി
മഹാരാജാവ് കല്പനയായി:
കുഞ്ഞിനെ വെട്ടിമുറിക്കാം;
ഓരോ പകുതി ഓരോ അമ്മയ്ക്കും!
പാതിയെങ്കില്‍ പാതി എന്ന് ഒരമ്മ.
കുഞ്ഞിനെ എനിക്കു വേണ്ട:
കഷണിക്കേണ്ട; ജീവനോടിരിക്കട്ടെ!
എന്ന് മറ്റേ അമ്മ.
അന്യായം തീര്‍പ്പായി!
പഴയ കഥ ഇന്നു പുനര്‍ജ്ജനിക്കുന്നു.
അമ്മയും കുഞ്ഞുമില്ല.
രംഗത്ത് ഒരു കുഞ്ഞു രാജ്യം:
ഒട്ടേറെ രാജാക്കന്മാരും.
ചെങ്കോലും കിരീടവും
ഇല്ലാത്ത രാജാക്കന്മാര്‍.
അവര്‍ക്ക് കൈകളില്‍
വര്‍ണ്ണപ്പകിട്ടുള്ള കൊടികള്‍.
മാറില്‍ കൈബോംബുകള്‍
കോര്‍ത്ത മൊഞ്ചുള്ള മാലകള്‍!
രാജ്യം തനിക്ക് മാത്രം സ്വന്തം-
ഓരോ രാജാവും അവകാശപ്പെട്ടു.
തുടര്‍ന്ന് ഏറ്റുമുട്ടലുകള്‍ ഏറെ.
ഒന്നും പരിഹാരമായില്ല.
എങ്കില്‍ ആളോഹരി!
സമവായം!
ചലമറ്റ കുഞ്ഞുരാജ്യത്തെ
കൊടികള്‍ പുതുപ്പിച്ച് കിടത്തി.
തുണ്ടു തുണ്ടാക്കയേ വേണ്ടൂ!
അന്യായം തീര്‍പ്പായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക