Image

സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)

Published on 04 April, 2021
സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ: സ്വര്‍ണ്ണ ഇറക്കുമതി കഴിഞ്ഞ നാലുമാസങ്ങളില്‍ പകുതി ആയി കുറയുകയും ആഭരണ വില്പന ഇന്‍ഡ്യന്‍ വിപണിയില്‍ പില്‍കാല പ്രവചനത്തിനു വിപരീതമായി 25 ശതമാനം വിലക്കയറ്റത്തെത്തുടര്‍ന്നു താഴുകയും ചെയ്തു. സ്വര്‍ണ്ണ ഇറക്കുമതിയില്‍ ചൈനയ്ക്കുശേഷം രണ്ടാം പദവിയില്‍ പരിലസിയ്ക്കുന്ന ഇന്‍ഡ്യന്‍ ജനത ഇപ്പോള്‍ വിലയുടെ സ്ഥിരതയെ സംബന്ധിച്ച് ശക്തമായി സംശയിക്കുന്നു. ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധനവില്‍ പ്രതിഷേധിച്ചുള്ള സ്വര്‍ണ്ണ വ്യാപാരികളുടെ സമരത്തെ ത്തുടര്‍ന്ന് ഏപ്രില്‍ മാസത്തെ ഇറക്കുമതി 67.3 ശതമാനം, ഏകദേശം 19.6 ടണ്ണായി കുറഞ്ഞുപോയതായി ഗോള്‍ഡ് & സില്‍വര്‍ റിഫൈനര്‍ എം. എം. റ്റി. സി. പാംമ്പ് റിപ്പോര്‍ട്ടു ചെയ്തു.
    
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് ജനങ്ങള്‍ വിലവര്‍ദ്ധനയെ തുടര്‍ന്നും വര്‍ദ്ധന നിലനില്‍ക്കുമെന്നുള്ള പ്രതീക്ഷക്കുറവുമൂലവും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരി വില്‍ക്കുവാന്‍ തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി കുറയ്ക്കുവാനും വിദേശനാണ്യം ശേഖരിയ്ക്കുവാനും നിശബ്ദമായി ജനങ്ങളെ സ്വര്‍ണ്ണാഭരണം വില്‍ക്കുവാന്‍ പ്രേരിപ്പിയ്ക്കുന്നു. 2015-ല്‍ 904.5 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി ചെയ്ത ഇന്‍ഡ്യ ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള ഓള്‍ ഇന്‍ഡ്യ ജെംസ് ജ്യൂവലറി ട്രേഡ് ഫെഡറേഷന്‍ കണക്കനുസരിച്ച് വെറും 200 ടണ്‍ മാത്രമാണ് വിദേശ വിപണിയില്‍നിന്നും വാങ്ങിയത്.
    
മലയാളികളുടെ സ്വര്‍ണ്ണാവേശം അനിയന്ത്രിതമാണ്. സകല ടി. വി. ചാനലുകളിലും സ്വര്‍ണ്ണക്കടകളുടെ പരസ്യം ആകര്‍ഷിതമായി അവതരിപ്പിക്കുന്നു. ഏത് വിവാഹചടങ്ങിനും വരനെ തിരയുന്ന അഭിനിവേശത്തോടെ സ്വര്‍ണ്ണക്കടകളുടെ പേരും അണിയുവാനുദ്ദേശിയ്ക്കുന്ന ആഭരണങ്ങളുടെ തൂക്കവും പകിട്ടും മാറ്റും വധു വീട്ടുകാര്‍ കണ്ടുപിടിയ്ക്കുവാന്‍ ശ്രമിയ്ക്കുന്നു.
    
ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വ്യാപാര കേന്ദ്രമായ മുംബൈയിലെ സവേരി ബസാറിലെ സ്വര്‍ണ്ണ വ്യാപാരം വില വര്‍ദ്ധനവിനെ തുടര്‍ന്ന് വളരെ കുറഞ്ഞതായി ജൂവലേഴ്‌സ് അസ്സോസിയേഷന്‍ മെമ്പര്‍ കുമാര്‍ ജെയിന്‍ പറയുന്നു. ഇന്‍ഡ്യാക്കാരുടെ സ്വര്‍ണ്ണാഭരണത്തോടുള്ള കമ്പം കുറയുന്നതോടൊപ്പം അയല്‍ രാജ്യമായ ലോകത്തിലെ ഏറ്റവുമധികം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന ചൈനാക്കാരുടേയും സ്വര്‍ണ്ണാഭരണത്തോടുള്ള താത്പര്യം കുറയും. സ്വര്‍ണ്ണവില ശക്തമായി കുറയുവാനും സാദ്ധ്യതയുണ്ട്.
    
2013 ല്‍ സ്വര്‍ണ്ണവില പവന് 28059 രൂപാവരെ ഉയര്‍ന്നതിനുശേഷം 2015 ല്‍ 19561 രൂപയായി കുത്തനെ പതിച്ചു. കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണ്ണവില 25600 രൂപയായി ഉയര്‍ന്നു. പിന്‍കാലങ്ങളില്‍ വ്യാപാര രംഗത്തു വില വ്യതിയാനം സാധാരണമായിരുന്നെങ്കിലും നവയുഗത്തില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുവാനുള്ള പ്രവണതയില്‍ അപ്രതീക്ഷിതമായി മങ്ങല്‍ ഏറ്റതായി പലരും കാണുന്നു. 2013 നു ശേഷം സ്വര്‍ണ്ണവില വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ സൂക്ഷ്മത ആവശ്യമാണെന്നും മുന്‍കാലങ്ങളില്‍ വില അനുദിനം വര്‍ദ്ധിക്കുമെന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നതായും മുംബൈ ബുള്ള്യന്‍ ഡീലേഴ്‌സ് ഡയറക്ടര്‍ മുഖേഷ് കൊത്താരി മുന്നറിയിപ്പ് തരുന്നു.
    
ടണ്‍കണക്കിനോ കിലോകണക്കിനോ സ്വര്‍ണ്ണം ശേഖരിച്ചു പൂഴ്ത്തി വെച്ചിരിക്കുന്ന കള്ളപ്പണക്കാര്‍ സമീപ ഭാവിയില്‍ തന്നെ വില്പനയ്ക്കു വേണ്ടി പുറത്തുവരുമെന്നു പല അനലിസ്റ്റുകളും പ്രവചിക്കുന്നു.



സ്വര്‍ണ്ണവില വര്‍ദ്ധന ഇറക്കുമതിയേയും ആഭരണ വ്യാപാരത്തേയും ശക്തമായി ബാധിച്ചു (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക