1) കോവിഡ് മൂലം കവർച്ചകൾ വർദ്ധിച്ചതായി ന്യു യോർക്ക് പോലീസ്
2) ഫൈസർ വാക്സിനെതിരെ റഷ്യൻ പ്രചാരണം
3) യുഎസ് വാക്സിൻ അസമത്വം അസ്വീകാര്യം : വൈറ്റ് ഹൗസ് അധികൃതർ
4) സ്പ്രിംഗ് ബ്രേക്ക് ആഘോഷങ്ങൾ നടത്തുന്നവർക്ക് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
5) കോവിഡ് പാക്കേജ് വൈകിപ്പിച്ചതിനെ സെനറ്റർ മന്ചിൻ ന്യായീകരിക്കുന്നു
6) വാക്സിൻ പേറ്റന്റ്റ്: ഇന്ത്യയുടെ നിർദേശം തള്ളണമെന്ന് സെനറ്റർമാർ
കോവിഡ് വാക്സിൻ പേറ്റന്റുകൾ എഴുതിത്തള്ളാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഡബ്ല്യുടിഒയ്ക്ക് നൽകിയ നിർദേശം അംഗീകരിക്കരുതെന്ന് നാല് റിപ്പബ്ലിക്കൻ സെനറ്റർമാർ യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. കണ്ടെത്തിയ മരുന്നുകൾക്കുമേലുള്ള എല്ലാ അവകാശങ്ങളും എഴുതിത്തള്ളുന്നത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ പരീക്ഷണങ്ങളും വകഭേദങ്ങളെ നേരിടാനുള്ള ബൂസ്റ്ററുകൾ വികസിപ്പിക്കുന്നതിനെയും ദോഷകരമായി ബാധിക്കുമെന്നും ഒരുപക്ഷേ പുതിയ മരുന്ന് വികസനങ്ങൾ നിർത്തിവയ്ക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ (ഡബ്ല്യുടിഒ) വരാനിരിക്കുന്ന നിർദ്ദേശം നിരസിക്കണമെന്ന് മൈക്ക് ലീ, ടോം കോട്ടൺ, ജോണി ഏണസ്റ്റ്, ടോഡ് യംഗ് എന്നിവർ പ്രസിഡന്റ് ബൈഡന് അയച്ച കത്തിലൂടെയാണ് ആവശ്യപ്പെട്ടത്.
'ഈ പദ്ധതിയുടെ വക്താക്കൾ വാദിക്കുന്നത്, അമേരിക്കൻ കമ്പനികൾ വികസിപ്പിച്ച വാക്സിനുകൾക്കു മേലുള്ള പേറ്റന്റ് അവകാശം എഴുതിത്തള്ളിയാൽ കൂടുതൽ കോവിഡ് വാക്സിനുകൾ നിർമ്മിക്കുന്ന നിരവധി കമ്പനികൾ ഉണ്ടാകും എന്നാണ്. എന്നാൽ, കോവിഡ് വാക്സിനുകൾക്കും ചികിത്സകൾക്കുമായി പ്രവർത്തിച്ചിട്ടുള്ള ഓരോ അമേരിക്കൻ കമ്പനിക്കും അതിന്മേലുള്ള അവകാശം എടുത്തു മാറ്റിയാൽ, ഓപ്പറേഷൻ വാർപ്പ് സ്പീഡിന് കീഴിൽ ആരംഭിച്ച ചരിത്രത്തിലെ തന്നെ അതിവേഗ വാക്സിൻ വികസന യജ്ഞം അതോടെ നിന്നുപോകും.
വാക്സിൻ വ്യാപാരവുമായി ബന്ധപ്പെട്ട ഡബ്ല്യുടിഒ കരാറിന് (ട്രിപ്സ്) രാജ്യങ്ങൾ ആവശ്യപ്പെടുന്ന പരിശോധനകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ദീർഘകാല കുത്തക സംരക്ഷണം നൽകണം. എല്ലാ അവകാശങ്ങളും ഒഴിവാക്കുന്നത് പുതിയ വാക്സിനുകളുടെ വികസനം നിർത്താൻ ഇടയാക്കും. പുതിയ വാക്സിൻ ഉൽപാദന പ്ലാന്റുകൾ നിർമ്മിക്കുന്നതിന് കൂടുതൽ സമയവും വിഭവങ്ങളും വേണ്ടിവരും. അതുകൊണ്ടുതന്നെ വാക്സിനുകളുടെ വിതരണം വർദ്ധിപ്പിക്കാൻ കഴിയില്ല. എഴുതിത്തള്ളൽ കൊണ്ട്, അമേരിക്കൻ കമ്പനികൾ വികസിപ്പിച്ച മരുന്നിന്റെ പകർപ്പുകൾ മറ്റു രാജ്യക്കാർക്ക് വികസിപ്പിച്ചെടുക്കാൻ സാധിച്ചേക്കും, പക്ഷേ ഗുണനിലവാരം പരിമിതമായിരിക്കും. 'സെനറ്റർമാരുടെ കത്തിൽ പറയുന്നു.
അടുത്തിടെ നൂറുകണക്കിന് അമേരിക്കൻ സിവിൽ സൊസൈറ്റി സംഘടനകളും മൂന്ന് കോൺഗ്രസ് അംഗങ്ങളും ബൈഡനോട് വാക്സിനുകൾക്കുമേൽ കമ്പനികൾക്കുള്ള കുത്തകാവകാശം നീക്കണമെന്നുള്ള ഡബ്ല്യുടിഒ യുടെ നിർദ്ദേശം തടയരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ലോകമെമ്പാടുമുള്ള കോവിഡ് രോഗികൾക്ക് ചികിത്സ ലഭ്യകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അവർ പറഞ്ഞു. ലോകമെമ്പാടും വാക്സിൻ വികസനവും പ്രചാരണവും നടത്തേണ്ടത് അത്യാവശ്യമാണെന്നാണ് കോൺഗ്രസ് അംഗം റോസ ഡെലോറോ അഭിപ്രായപ്പെട്ടത്.
ഫൈസർ വാക്സിനെതിരെ റഷ്യൻ പ്രചാരണം
ഫൈസറിന്റെയും മറ്റു മരുന്ന് നിർമ്മാതാക്കളുടെയും കോവിഡ് വാക്സിനുകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതിന് റഷ്യൻ രഹസ്യാന്വേഷണ ഏജൻസികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ട്.
വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന നാല് ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ റഷ്യൻ രഹസ്യാന്വേഷണ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഗ്ലോബൽ എൻഗേജ്മെന്റ് സെന്ററിലെ യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച റിപ്പോർട്ട്, സൈറ്റുകൾക്ക് വലിയ പ്രേക്ഷകരില്ല, പക്ഷേ അവരുടെ തെറ്റായ വിവരണങ്ങൾ മറ്റ് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്വായത്തമാക്കാം.
ന്യൂ ഈസ്റ്റേൺ ഔട്ട്ലുക്ക്, ഓറിയന്റൽ റിവ്യൂ, ന്യൂസ് ഫ്രണ്ട്, റെബൽ ഇൻസൈഡ് എന്നിങ്ങനെ നാല് സൈറ്റുകൾ വഴിയാണ് തെറ്റായ വിവരങ്ങൾ പങ്കിടാൻ ശ്രമം നടന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അധികം ആളുകൾ വായിച്ചിട്ടില്ല.
വാക്സിനുകളുടെ പാർശ്വഫലങ്ങളും അപകടസാധ്യതയും ഊന്നിപ്പറയുകയും അവയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്.
യുഎസ് വാക്സിൻ അസമത്വം അസ്വീകാര്യം : വൈറ്റ് ഹൗസ് അധികൃതർ
വെള്ളക്കാർ അല്ലാത്തവർക്ക് വാക്സിൻ ലഭിക്കുന്നത് കുറവാണ് എന്നത് അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ജെഫ് സിയന്റ്സ്.
വാക്സിൻ വിതരണത്തിൽ തുല്യ നീതിയാണ് കൈക്കൊള്ളുന്നതെന്ന് സിയന്റ്സ് വ്യക്തമാക്കി, ഭാവിയിൽ കമ്മ്യൂണിറ്റികളിൽ വാക്സിനുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നതിന് ഫെഡറൽ പ്രോഗ്രാമുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് സിയന്റസ് പറഞ്ഞു.
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ ഉപയോഗിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, ഇതിൽ 60 ശതമാനം വർണ്ണ സമുദായങ്ങളിൽ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ, 30 മില്യണിലധികം അമേരിക്കക്കാർക്ക് സേവനം നൽകുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ വളരെ പ്രധാനമാണെന്നും സിയന്റ്സ് കൂട്ടിച്ചേർത്തു.
സ്പ്രിംഗ് ബ്രേക്ക് ആഘോഷങ്ങൾ നടത്തുന്നവർക്ക് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
സ്പ്രിംഗ് ബ്രേക്ക് അഥവാ വസന്തകാലത്തിന്റെ തുടക്കം പാർട്ടികളുടെയും ഒത്തുചേരലുകളുടെയും സമയമാണ്. അതുകൊണ്ടുതന്നെ, യുഎസിലുടനീളം പുതിയ കൊറോണ വൈറസ് വകഭേദങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ മുന്നറിയിപ്പ് വിദഗ്ദ്ധർ നൽകിയിരിക്കുകയാണ്.
ഫ്ലോറിഡയിൽ B.1.1.7 വേരിയൻറ് ത്വരിതപ്പെടുത്തുന്നത് 20 വയസ്സുള്ള കോളജ് കുട്ടികൾ മാസ്ക് പോലും ധരിക്കാൻ കൂട്ടാക്കാതെ അശ്രദ്ധരായി മദ്യപിക്കാനും മറ്റും പാർട്ടികളും ഒത്തുചേരലുകളുമായി ആഘോഷിക്കുന്നതുകൊണ്ടാണെന്ന് ഡോക്ടർമാർ പറയുന്നു.
യുകെ വേരിയന്റിൽ നിലവിൽ ഫ്ലോറിഡയാണ് ഏറ്റവും ഉയർന്ന നിരക്കിലുള്ളതെന്നും അവർ അഭിപ്രായപ്പെടുന്നു. മാസ്ക് ഇല്ലാതെ സമ്പർക്കങ്ങൾ ഇതുപോലെ തുടർന്നാൽ, 74 ശതമാനം കൂടുതൽ രോഗവ്യാപന സാധ്യതയുണ്ട്.
അതിനാൽ തന്നെ യുവാക്കൾ ജാഗ്രത പാലിക്കണം.
കോവിഡ് പാക്കേജ് വൈകിപ്പിച്ചതിനെ സെനറ്റർ മന്ചിൻ ന്യായീകരിക്കുന്നു
മണിക്കൂറുകളോളം നീണ്ട ചർച്ച നടത്തിയിട്ടും, ഡമോക്രാറ്റിക് സെനറ്റർ ജോ മൻചിൻ ദുരിതാശ്വാസ പാക്കേജിലെ പല വ്യവസ്ഥകളോടും എതിർത്തു നിന്നതാണ് പാക്കേജ് വൈകിപ്പിച്ചത്. എന്നാൽ, പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ ബില്ലിന്റെ അംഗീകാരം വൈകിയതിനെക്കുറിച്ച് അദ്ദേഹമിപ്പോൾ ചില ന്യായീകരണങ്ങൾ നിരത്തുകയാണ്.
റെഡ്-സ്റ്റേറ്റ് വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള ഡെമോക്രാറ്റ്, തന്റെ കോക്കസിലെ അംഗങ്ങളും റിപ്പബ്ലിക്കൻമാരും ഒരുമിച്ച് ബില്ലിൽ കാര്യമായ മാറ്റങ്ങൾ വരുത്താനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കി .
സഹായം ആവശ്യമുള്ളിടത്ത് അത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മൻചിൻ കൂട്ടിച്ചേർത്തു.
അടിസ്ഥാനപരമായ സഹായം ആവശ്യമുള്ള ആളുകൾ, സഹായം ആവശ്യമുള്ള കുട്ടികൾ, സഹായം ആവശ്യമുള്ള സ്കൂളുകൾ, എന്നിങ്ങനെ എല്ലാ അമേരിക്കക്കാരെയും പരിഗണിക്കുമെന്ന് അദ്ദേഹം സിഎൻഎന്റെ ' സ്റ്റേറ്റ് ഓഫ് യൂണിയനോട് ' പറഞ്ഞു.
50-50 ഭിന്നിച്ച സെനറ്റിൽ, ബിൽ പാസാക്കാൻ മൻചിന്റെ വോട്ട് നിർണായകമായിരുന്നു.
തൊഴിലില്ലായ്മയിൽ പ്രതിവാര ഫെഡറൽ സപ്ലിമെന്റ് 400 ഡോളറിൽ നിന്ന് 300 ഡോളറായി കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്ന മൻചിൻ, ഫെഡറൽ മിനിമം വേതനം 15 ഡോളറായി ഉയർത്തുന്നതിനെതിരാണ്. മിനിമം വേതനം 11 ഡോളർ മതിയെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കോവിഡ് മൂലം കവർച്ചകൾ വർദ്ധിച്ചതായി ന്യു യോർക്ക് പോലീസ്
2020 ൽ മോഷ്ടാക്കൾ വീടുകൾ അതിക്രമിച്ച് കയറി 204 കവർച്ചകൾ നടത്തി. 2019 ൽ 190 കവർച്ചകളാണ് നടന്നത്. 7 ശതമാനം വർധനവാണ് ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റ് (എൻവൈപിഡി) ഡാറ്റ പ്രകാരം കണക്കാക്കുന്നത്. പലപ്പോഴും ഭയാനകവും അക്രമപരവുമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിൽ കോവിഡ് ഒരു ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പലപ്പോഴും വീട്ടിലുള്ളവരെ വെടിവയ്ക്കുകയും മാരകമായി പരിക്ക്ഏൽപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ടിൽ കാണാം. മെയ് മാസത്തിൽ, ഗർഭിണിയായ ഒരു സ്ത്രീയെയും ആൺസുഹൃത്തിനെയും മോഷ്ടാക്കൾ വീട്ടിൽ കയറി വെടിവച്ചു കൊന്നതടക്കമുള്ള സംഭവങ്ങൾ ഭീതി പടർത്തുന്നു.
പുതുവർഷത്തിൽ കവർച്ചയുടെയും ആക്രമണത്തിന്റെയും തോത് കൂടിയിട്ടുണ്ട്. ഫെബ്രുവരി 28 വരെ ഈ വര്ഷം, 56 ഭവന ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.