ന്യൂ ജേഴ്സി: സമകാലീക ചിന്തകള്‍ക്ക് പ്രചോദനം നല്‍കുന്ന അന്തര്‍ദേശീയ വനിതാ ദിനം എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് ആണല്ലോ ആഘോഷിക്കുന്നത്. ഈ അന്തര്‍ദേശീയ വനിതാ ദിനം എങ്ങനെ ഉണ്ടായി, എന്തിനുവേണ്ടി നിലകൊള്ളുന്നു എന്നുകൂടി നാം മനസ്സിലാക്കണം. ഈ ലോകത്തിലെ സ്ത്രീകള്‍ക്ക് ഓരോരുത്തര്‍ക്കും അവരവരുടെ രാജ്യങ്ങളില്‍ തന്നെ ഭയമില്ലാതെ ജീവിക്കുവാന്‍ സാധിക്കണം. എന്നാല്‍ ഇന്നും സ്ത്രീകള്‍ ഭയത്തോടു കൂടിയാണ് ജീവിക്കുന്നത്. കാരണം, സ്ത്രീ-അവള്‍ ശബ്ദമുയര്‍ത്തി സംസാരിക്കാന്‍ പാടില്ല. അടക്കത്തോട് ഒതുക്കത്തോടെ കൂടി ജീവിക്കണം. വീട്ടുജോലികള്‍ ഒക്കെ കൃത്യമായി ചെയ്തു തീര്‍ക്കണം. എല്ലാത്തിനുമുപരി പുരുഷന്റെ സംരക്ഷണയില്‍ അവള്‍ ജീവിക്കണം. ഇത്തരം ചിന്തകള്‍ അടിച്ചേല്‍പ്പിക്കുകയാണ് നമ്മളില്‍ പലരും. എന്നിട്ട് സംഭവിക്കുന്നതോ ഇത്തരം മൂല്യങ്ങളുടെ തടവുകാരിയായി മാറുകയാണ് സ്ത്രീകള്‍. ഉച്ചത്തില്‍ ഒന്ന് സംസാരിച്ചാല്‍ അവള്‍ അഹങ്കാരി ആകുന്നു, തന്നിഷ്ടകാരിയാകുന്നു. എന്നാല്‍ പിന്നീട് നാം അങ്ങോട്ട് കണ്ടത് സ്ത്രീകളുടെ മുന്നേറ്റത്തിന്റെ കാലമായിരുന്നു. സ്ത്രീകള്‍ നീതിക്കായി, അവകാശത്തിനായി, സ്വാതന്ത്ര്യത്തിനായി, സമത്വത്തിനായി, സ്ത്രീസുരക്ഷയ്ക്കായി ഒന്നിച്ചു കൂടുവാന്‍ തുടങ്ങി.
വനിതകള്‍ അവരുടെ ജോലി സ്ഥലങ്ങളില്‍ നിന്നും, മറ്റു സാമൂഹിക സാംസ്‌കാരിക മേഘലകളില്‍ നിന്നും നേടിയെടുക്കുന്ന അവകാശങ്ങള്‍ ആഘോഷിക്കുകയും അതുപോലെ സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ലിംഗസമത്വം അഥവാ ജെന്‍ഡര്‍ ഇക്വാലിറ്റിയെ പറ്റി ഉള്ള ബോധവല്‍ക്കരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ പുരുഷനൊപ്പം ചെയ്യുന്ന ജോലികള്‍ക്ക് തുല്യ വേതനം എന്ന അടിസ്ഥാനപരമായ നീതി പോലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. സേവന-വേതന വ്യവസ്ഥകളില്‍ മാത്രമല്ല എല്ലാരംഗത്തും സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം തുല്യനീതി ലഭ്യമാക്കിയാല്‍ മാത്രമേ ലിംഗസമത്വം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകുക ഉള്ളൂ. ലോകത്ത് ഒരിടത്തും സ്ത്രീ സമത്വം സ്വാഭാവികമായി ഉണ്ടായിട്ടില്ല. ധീരവും സുദീര്‍ഘവുമായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകള്‍ തുല്യതയിലേക്ക് ഓരോ പടവും ചവിട്ടിക്കയറിയത്. തെരുവിലിറങ്ങിയ പ്രക്ഷോഭങ്ങള്‍ മുതല്‍ നിയമയുദ്ധങ്ങള്‍ വരെ ഇതിന് ആയുധം ആക്കേണ്ടി വന്നിട്ടുണ്ട്.
മനുഷ്യ ജീവിതത്തിന്റെ പല സമഗ്ര മേഖലകളിലും സ്ത്രീ പുരുഷന്മാര്‍ക്ക് ഇടയിലുള്ള അനാരോഗ്യകരമായ അസമത്വമാണ് ലിംഗഅസമത്വം അഥവാ ജെന്‍ഡര്‍
ഇന്‍ഇക്വാലിറ്റി. ആഗോള സമൂഹം അടിസ്ഥാന സൗകര്യങ്ങളിലും വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക രംഗങ്ങളിലും ഏറെ വളര്‍ച്ച നേടിയെങ്കിലും മിക്ക രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് ഇന്നും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴില്‍, കുടുംബം, തുടങ്ങി ജീവിതത്തിലെ സമഗ്ര മേഖലകളിലൊന്നും പുരുഷനൊപ്പമുള്ള പൂര്‍ണമായ ഒരു മുന്നേറ്റം സാധ്യമായിട്ടില്ല. അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതകളുടെ അവകാശങ്ങള്‍, തുല്യ പങ്കാളിത്തം എന്നിവയെക്കുറിച്ച് ഓര്‍ക്കാനും സ്വന്തം കര്‍മ്മ മേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങളെ അടയാളപ്പെടുത്താനും കൂടിയാണ് ഓരോ വര്‍ഷവും വനിതാ ദിനം ആചരിക്കുന്നത്.
അന്തര്‍ദേശീയ വനിതാ ദിനമായി മാര്‍ച്ച് എട്ട് തിരഞ്ഞെടുക്കപ്പെടാന്‍ സവിശേഷമായ ഒരു കാരണമുണ്ട്. ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴ് മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ തുണി മില്ലുകളില്‍ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സേവനത്തിന് ആനുപാതികമല്ലാത്ത കുറഞ്ഞ വേതനത്തിന് എതിരെയും വോട്ടവകാശത്തിനു വേണ്ടിയും നടത്തിയ സമരവും പ്രഷോഭവുമാണ് വനിതാ ദിനം എന്ന ആശയത്തിലേക്ക് നയിച്ചത്. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം അമേരിക്കയില്‍ ആയിരത്തി തൊള്ളായിരത്തി ഒന്‍പതു ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ആദ്യ വനിതാ ദിനാചരണം നടന്നത്. അപ്രകാരം അമേരിക്കയില്‍ ഇതിനെ ആദ്യ വനിതാ ദിനാചരണം ആക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വെച്ചു എങ്കിലും ഈ ദിവസത്തെ ഒരു അന്തര്‍ദേശീയ ദിനം ആക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വെച്ചത് ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്ത്വചിന്തകയും സാമൂഹിക പ്രവര്‍ത്തകയും കൂടിയായ ക്ലാര സെറ്റ്കിന്‍ ആണ്. ആയിരത്തി തൊള്ളായിരത്തി പത്തില്‍ ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ വച്ച് നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോണ്‍ഗ്രസില്‍ അവര്‍ ഇങ്ങനെ ഒരു കാര്യം നിര്‍ദേശിക്കുകയുണ്ടായി. ഈ തീരുമാനത്തെ 17 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു. അങ്ങനെ ആയിരത്തി തൊള്ളായിരത്തി പതിനൊന്നില്‍ ആസ്‌ത്രേലിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളില്‍ ആദ്യമായി ലോകവനിതാദിനം ആഘോഷിക്കപ്പെട്ടു. ആയിരത്തി തൊള്ളായിരത്തി പതിനേഴ് മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാ ദിന പ്രകടനം റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാംഘട്ടമായി കണക്കാക്കപ്പെടുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ചില്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായിട്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ് മുതല്‍ എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിന് വ്യത്യസ്തമായ പ്രമേയങ്ങളില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കപ്പെടുന്നു. 2021ലെ ഈ പാന്‍ഡെമിക്ക് കാലയളവില്‍ വുമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് 'ആക്ടീവ് ആന്‍ഡ് ഈക്വല്‍ ഫ്യൂച്ചര്‍' ഇന്‍ കോവിഡ് 19 എന്നതാണ് വനിതാദിനത്തിന്റെ പ്രമേയം. നൂറ്റാണ്ടുകളായുള്ള സമരങ്ങളിലൂടെയും, പോരാട്ടങ്ങളിലൂടെയും വനിതകള്‍ നടത്തിയ മുന്നേറ്റങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലുകള്‍ക്കും, അവകാശ ലംഘനങ്ങള്‍ക്കുമെതിരെ തുടരേണ്ട പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുക കൂടിയാണ് ഈ അന്തര്‍ദേശീയ വനിതാ ദിനം ലക്ഷ്യമാക്കുന്നത്. സ്ത്രീയെ അപമാനിക്കുന്നിടത്തും സ്ത്രീയെ അവഹേളിക്കുന്നിടത്തും ഒരു പുരോഗതിയും ഇല്ല എന്ന് കൂടി നാം മനസ്സിലാക്കണം അതേസമയം തന്നെ ഓരോ സ്ത്രീയ്ക്കും സുരക്ഷിതമായി ജീവിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ക്ക് കൂടിയാണ്..
വേള്‍ഡ് എക്ണോമിക് ഫോറം നൂറ്റി അന്‍പത്തിമൂന്ന് രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച രണ്ടായിരത്തി ഇരുപതിലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് പ്രകാരം ലിംഗസമത്വം യാഥാര്‍ഥ്യമാകാന്‍ ഇനിയും അരനൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചിപ്പിക്കുന്നത്. ഐസ് ലാന്‍ഡ്, നോര്‍വേ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവര്‍ യഥാക്രമം ഒന്നുമുതല്‍ നാലുവരെ സ്ഥാനങ്ങളില്‍ ഈ പട്ടികയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റി പന്ത്രണ്ടാമത് ആണ്. എല്ലാവനിതകള്‍ക്കും വനിതാ ദിനത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു.
ഫിലിപ്പ് മാരേട്ട്



അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Mathew Joys
2021-03-08 13:56:25
ഫിലിപ്പ് മാരേട്ട് നന്നായി എഴുതി പ്രകീർത്തിച്ചിരിക്കുന്നു അന്തർദേശീയ വനിതാ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും. കേരളത്തിൽ ഏകദേശം തുല്യ വേതനം നടപ്പുലാക്കി വരുന്നെങ്കിലും , ഇക്കാര്യത്തിൽ അമേരിക്കയുടെ സ്ഥാനം മോശമാണെന്നു കൂടി പറയാമായിരുന്നു . നോ ഡിസ്ക്രിമിനേഷൻ കടലാസ്സിൽ ഒതുങ്ങുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ ആയിരിക്കാം . നമ്മയ്ടെ വനിതാ വൈസ് പ്രസിഡന്റ് , പ്രസിഡന്റ് ആയാൽ മാറ്റം സംഭവിച്ചേക്കാം. അതുവരെ വനിതകൾ പൊരുമയോടെ ജാഗ്രതൈ!
2 FEMALE GENERALS
2021-03-08 13:53:45
Two female generals were promoted Saturday by Biden, after former President Trump’s Pentagon officials repeatedly delayed recommending promotion over concerns Trump would oppose them both because they are women