Image

മണ്ഡലം പിടിക്കും, കോവൂര്‍ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം; കൊടിക്കുന്നില്‍

Published on 05 March, 2021
മണ്ഡലം പിടിക്കും, കോവൂര്‍ കുഞ്ഞുമോന് ഇനി കല്യാണം കഴിക്കാം;  കൊടിക്കുന്നില്‍
കുന്നത്തൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ച്‌ സിറ്റിങ് എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് വിവാഹം കഴിക്കാന്‍ അവസരമൊരുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യില്‍ നിന്നും കുന്നത്തൂര്‍ തിരിച്ചു പിടിക്കും.  ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം………………..

കഴിഞ്ഞ ഇരുപത് വര്‍ഷമായി കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോന്‍ ആണ് എം.എല്‍.എ. ഇരുപത് വര്‍ഷമായി ആ മണ്ഡലത്തില്‍ എം.എല്‍.എ എന്ന നിലയില്‍ ഒരു പുരോഗതിയും കൊണ്ടുവന്നിട്ടില്ലെന്ന് മാത്രമല്ല, മുന്‍പ് ഉണ്ടായിരുന്ന KSRTC ബസ്സ്റ്റാന്‍ഡ് അടക്കമുള്ള പലതും ഉപയോഗ ശൂന്യമാകുകയും, പലതും നശിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഏറ്റവും തവണ വികസനമുരടിപ്പിന്റെ പേരില്‍ മണ്ഡലത്തിലെ ജനങ്ങള്‍ വഴിതടഞ്ഞ എംഎല്‍എ കുഞ്ഞുമോന്‍ ആയിരിക്കും.

ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കുഞ്ഞുമോന്‍. എം.പി ഫണ്ട് അടക്കം പല ന്യായങ്ങളും പറഞ്ഞ് ഉപയോഗിക്കാതെ മുടക്കുകയാണ് എം.എല്‍.എ. അവിടുത്തെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഉപകാരപ്പെടേണ്ട മൈനാഗപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന് എം.പി എന്ന നിലയില്‍ ഞാന്‍ അനുമതി വാങ്ങി കൊടുക്കുകയും, മേല്‍പ്പാലം നിര്‍മിക്കാനായി എം.പി ഫണ്ടില്‍ നിന്നും തുക മാറ്റിവെക്കുകയും ചെയ്തു. എന്നാല്‍ പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഇല്ലെന്ന് പറഞ്ഞ് എം.എല്‍.എ ഒഴിഞ്ഞു മാറുകയായിരുന്നു. സര്‍ക്കാര്‍ പരസ്യം ചെയ്തു മുഖം മിനുക്കാന്‍ ധൂര്‍ത്തടിച്ച കാശുണ്ടായിരുന്നെങ്കില്‍ ഇന്ന് കുന്നത്തുരിലെ മക്കള്‍ക്ക് വഞ്ചി തുഴഞ്ഞ് സ്കൂളില്‍ പോകേണ്ടി വരില്ലായിരുന്നു, അവര്‍ക്ക് അടച്ചുറപ്പുള്ള വിദ്യാലയത്തില്‍ പഠിക്കാമായിരുന്നു. അവിടുത്തെ ആശുപത്രിയും റോഡുകളും പാലങ്ങളും വികസിക്കുമായിരുന്നു. അവിടുത്തെ ജനങ്ങള്‍ക്ക് കുടിവെള്ളവും മെച്ചപ്പെട്ട ജീവിതം സാധ്യമാകുമായിരുന്നു.

ഇനിയിത് അനുവദിച്ചു കൂടാ.. കുന്നത്തൂരില്‍ യൂഡിഎഫിന്റെ കരുത്തനായ സാരഥിയാണ് ഉല്ലാസ് കോവൂര്‍. കഴിഞ്ഞ തവണ ഇടതുപക്ഷം അദ്ദേഹത്തിന്റെ പേരില്‍ വ്യാജ കഥകള്‍ പ്രചരിപ്പിച്ചാണ് ജനവിധി അട്ടിമറിച്ചത്. ഇപ്രാവശ്യവും അവര്‍ എന്ത് നാണം കെട്ട കളിക്കും മുതിരുമെന്ന് ഉറപ്പാണ്. യു.ഡി.എഫിന്റെ മുഴുവന്‍ ശക്തിയും ഇത്തവണ കുന്നത്തൂരില്‍ ഉണ്ടാകും. ഓരോ കോണ്‍ഗ്രെസ്സുകാരനും ഉല്ലാസിന്റെ വിജയം ഉറപ്പാക്കാന്‍ ഇറങ്ങുകയാണ്. ജനദ്രോഹപരമായ ഭരണത്തില്‍ നിന്നും കുന്നത്തൂരിനെ മോചിപ്പിക്കാന്‍ യൂഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.

ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ കല്യാണം കഴിക്കു എന്ന് കഴിഞ്ഞ 20 വര്‍ഷമായി പറഞ്ഞ് കൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ കയ്യില്‍ നിന്നും കുന്നത്തൂര്‍ തിരിച്ചു പിടിച്ച്‌, ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ച്‌ കുന്നത്തൂരില്‍ മുടങ്ങിക്കിടക്കുന്ന എല്ലാ വികസനപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച്‌ പെട്ടെന്ന് വിവാഹം കഴിക്കാന്‍ യു.ഡി.എഫ് അവസരമുണ്ടാക്കുന്നതാണെന്ന് ഈയവസരത്തില്‍ പ്രഖ്യാപിക്കുകയാണ്.

#ഉല്ലാസമാവട്ടെ_കുന്നത്തൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക