കോമോയിൽ നിന്ന് പാൻഡെമിക് അധികാരങ്ങൾ എടുത്തുമാറ്റാൻ നീക്കം
ജെ ആൻഡ് ജെ വാക്സിൻ ജനങ്ങൾക്ക് വിശ്വാസമാകാൻ മേയർ ബ്ലാസിയോ ഡോസ് സ്വീകരിക്കാൻ തയ്യാർ
ടെക്സസിൽ ഇനി മാസ്ക് വേണ്ട
ഫാർമസ്യൂട്ടിക്കൽ ഭീമന്മാർ വാക്സിൻ നിർമ്മിക്കുന്നതിന് ഒന്നിക്കുമെന്ന് ബൈഡൻ
കോവിഡ് കേസുകൾ ഉയരുന്നു: ലോകാരോഗ്യ സംഘടന
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
വെള്ളിയാഴ്ച, ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ് ഡി എ) വിദഗ്ദ്ധ പാനൽ ജോൺസൺ & ജോൺസൺ കൊറോണ വൈറസ് വാക്സിന് അടിയന്തര ഉപയോഗാനുമതിക്കായി ശുപാർശ ചെയ്തതോടെ, ന്യൂ ഓർലിയൻസിലെ (ലൂയിസിയാന) അതിരൂപത വ്യത്യസ്തമായ എതിർപ്പുമായി രംഗത്ത് വന്നു. ജോൺസൺ ആൻഡ് ജോൺസന്റെ വാക്സിൻ സ്വീകരിക്കുന്നത് അധാർമ്മികമാണെന്ന് അതിരൂപത പറഞ്ഞു.
ജാൻസൻ/ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ വികസിപ്പിച്ചത് ഗർഭച്ഛിദ്രത്തിൽ നിന്ന് ലഭിച്ച സെൽ-ലൈൻ ഉപയോഗിചാണെന്നും അതിനാൽ അത് അധാർമ്മികമെന്നുമാണ് അതിരൂപതയുടെ നിലപാട്.
കഴിഞ്ഞ ഡിസംബറിൽ വത്തിക്കാനും മാർപാപ്പയും ഗർഭപിണ്ഡങ്ങളിൽ (ഫീറ്റസ്) നിന്നുള്ള സെൽ ലൈനുകൾ വാക്സിന്റെ ഗവേഷണ-ഉൽപാദന പ്രക്രിയയിൽ ഉപയോഗിക്കുന്നതിനെ അംഗീകരിച്ചിരുന്നു. മഹാമാരിമൂലം ജനങ്ങളുടെ ജീവനു ഭീഷണി നേരിടുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് ധാർമികമായി സ്വീകാര്യമാണ് എന്ന നിലപാടാണ് വത്തിക്കാൻ കൈക്കൊണ്ടത്. വാക്സിൻ എടുക്കാത്ത ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് കഴിഞ്ഞ മാസം വത്തിക്കാൻ സിറ്റി ഗവർണർ പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പ ഫൈസർ വാക്സിനാണ് സ്വീകരിച്ചത്.
ന്യൂ ഓർലിയൻസ് അതിരൂപതയുടെ നിർദ്ദേശം ജെ ആൻഡ് ജെ യുടെ വിതരണ ശ്രമങ്ങളെ ബാധിക്കുകയും സിംഗിൾ-ഡോസ് വാക്സിനിൽ നിന്ന് ഒരു വിഭാഗത്തെ അകറ്റുകയും ചെയ്തേക്കാം.
ആളുകൾക്ക് കഴിയുന്നതും വേഗത്തിൽ പ്രതിരോധ കുത്തിവയ്പ് നൽകേണ്ടതുണ്ടെന്ന് താൻ കരുതുന്നു എന്നും ജെ ആൻഡ് ജെ വാക്സിനാണ് ലഭ്യമെങ്കിൽ അത് സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം ഡോ. അന്റോണി ഫൗച്ചി വ്യക്തമാക്കിയിരുന്നു.
ഗര്ഭ പിണ്ഡത്തിന്റെ ടിഷ്യു ഉപയോഗിക്കുന്ന വാക്സിനുകളും ചികിത്സകളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കാത്തോലിക് വിശ്വാസി സമൂഹം വളരെക്കാലമായി ചർച്ച നടത്തുന്നുണ്ട്.
റിലീജിയൻ ന്യൂസ് സർവീസ് പ്രകാരം 1970 കളുടെ ആരംഭത്തിൽ , ഗര്ഭപിണ്ഡത്തിൽ നിന്ന് ക്ലോൺ ചെയ്യപ്പെട്ട HEK293 കോശങ്ങളെ കേന്ദ്രീകരിച്ച എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, ജോൺസൺ & ജോൺസൺ വാക്സിൻ പോലുള്ളവ യഥാർത്ഥ ഗര്ഭപിണ്ഡത്തിന്റെ കോശങ്ങളിൽ നിന്നുള്ളതല്ല.
മോഡേണ, ഫൈസർ വാക്സിനുകൾ വത്തിക്കാൻ അംഗീകരിച്ചതിനോട് യോജിക്കുന്നുവെന്ന് പറഞ്ഞ ന്യൂ ഓർലിയൻസ് അതിരൂപത, ക്ലോൺ ചെയ്ത സ്റ്റെം സെല്ലുകൾ പരിശോധനയ്ക്കും നിർമ്മാണത്തിനും ഉപയോഗിച്ച ജോൺസൻ & ജോൺസന്റെ വാക്സിനെ എതിർക്കുന്നു. അതിരൂപത നടത്തിയ പ്രസ്താവന സംബന്ധിച്ച് വത്തിക്കാൻ വക്താവ് പ്രതികരിച്ചില്ല.
ചില കാത്തോലിക് പുരോഹിതന്മാർ പറയുന്നത് മൂന്ന് വാക്സിനുകളും വിശ്വാസികൾ സ്വീകരിക്കരുതെന്നാണ്. ബിഷപ്പ് ജോസഫ് ഇ. സ്ട്രിക്ലാൻഡ് അടക്കമുള്ളവർ ഇത് ആവർത്തിച്ച് ട്വീറ്റ് ചെയ്തു. ഇന്ന് ലഭ്യമായ എല്ലാ കോവിഡ് വാക്സിനുകളിലും ജനിക്കാൻ കഴിയാതെ പോയ കുഞ്ഞുങ്ങളുടെ അംശമുണ്ടെന്നും ഗർഭഛിദ്രം എന്നാൽ കൊലപാതക സമമാണെന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്. കൊല്ലപ്പെട്ട കുട്ടികളെ ഉപയോഗിച്ചുകൊണ്ട് സ്വന്തം ആയുസ്സ് നീട്ടിക്കിട്ടാൻ ആഗ്രഹിക്കരുതെന്നും തിന്മയിൽ നിന്ന് ഉണരണം എന്നുമാണ് ട്വിറ്ററിലൂടെ ഉള്ള ആഹ്വാനം.
ഗർഭച്ഛിദ്രത്തിൽ നിന്നുള്ള ഗർഭപിണ്ഡത്തിന്റെ ടിഷ്യു പതിറ്റാണ്ടുകളായി ശാസ്ത്രീയ ഗവേഷണത്തിന് അനിവാര്യമാണ്. എബോള, ക്യാൻസർ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള ചികിത്സയുടെ ഭാഗമായി ഗവേഷകർ ഇത് ഉപയോഗിച്ചു വരുന്നു. രോഗപ്രതിരോധ ശേഷിയെക്കുറിച്ച് പഠിക്കുന്നതിനും ഇത് നിർണ്ണായകമാണ്.
വാക്സിൻ നിർമ്മാണത്തിന് വേണ്ടി ഗർഭഛിദ്രം നടത്തുകയോ ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ ജീവൻ മനഃപൂർവം ഇല്ലാതാക്കുകയോ ചെയ്തിട്ടില്ലെന്നും, ജനിക്കും മുൻപേ മരണപ്പെട്ട കുഞ്ഞുങ്ങളുടെ ഗർഭപിണ്ഡത്തിലെ കോശങ്ങൾ ചികിത്സയിൽ സഹായകമാകുന്നത് എങ്ങനെ അധാർമ്മികമാകും എന്നതാണ് വൈദ്യശാസ്ത്രരംഗത്തുനിന്നുള്ള ചോദ്യം .
കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഡൊണാൾഡ് ട്രംപ് അവലംബിച്ചതും മനുഷ്യകോശങ്ങൾ (മോണോക്ലോനൽ ആന്റിബഡി) ഉപയോഗിച്ചുള്ള ചികിത്സയായിരുന്നു . 2019 ൽ സമാനമായ ശാസ്ത്രീയ ഗവേഷണത്തിനുള്ള ഫെഡറൽ ഫണ്ടിംഗ് താൽക്കാലികമായി നിർത്തിവച്ച ട്രംപാണ് സ്വന്തം രോഗം ഭേദമാകാൻ ഇത് ഉപയോഗിക്കാൻ സമ്മതിച്ചതെന്നോർക്കണം.
ജെ ആൻഡ് ജെ വാക്സിൻ ജനങ്ങൾക്ക് വിശ്വാസമാകാൻ മേയർ ബ്ലാസിയോ ഡോസ് സ്വീകരിക്കാൻ തയ്യാർ
പുതിയതായി അംഗീകാരം നേടിയ ജോൺസൻ ആൻഡ് ജോൺസന്റെ സിംഗിൾ ഡോസ് കോവിഡ് വാക്സിന്റെ ആദ്യ ഷിപ്മെന്റ് ഈ ആഴ്ച അവസാനം ന്യൂയോർക്കിൽ എത്തിച്ചേരും. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ വിവിധ അഭിപ്രായങ്ങളാണെന്ന് മനസ്സിലാക്കി, ന്യൂയോർക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോ സ്വയം ജെ ആൻഡ് ജെ ഡോസ് സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഫൈസറിന്റെയും മോഡേണയുടെയും ഡോസുകൾ ലഭ്യമാണെങ്കിൽ കൂടി, ജെ ആൻഡ് ജെ സ്വീകരിക്കാൻ തയ്യാറാകുന്നത് ഒരു ഡോസ് മാത്രം മതിയല്ലോ എന്ന് കരുതി അല്ലെന്നും ജനങ്ങൾക്ക് ഈ വാക്സിനും സുരക്ഷിതവും ഫലപ്രദവും ആണെന്ന ഉറപ്പ് കൊടുക്കാന് വേണ്ടിയാണെന്നും മേയർ വ്യക്തമാക്കി.
ടെക്സസിൽ ഇനി മാസ്ക് വേണ്ട
ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മാസ്ക് നിബന്ധന ചൊവ്വാഴ്ച നീക്കി. എല്ലാ ബിസിനസുകളും 100 ശതമാനം ശേഷിയിൽ തുറന്നു പ്രവർത്തിക്കാനും അനുവാദം നൽകി.
പുതിയ വൈറസ് വകഭേദങ്ങൾ കൂടുതൽ വ്യാപനം ഉണ്ടാക്കുമെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ റിപ്പബ്ലിക്കൻ ഗവർണറുടെ ഉത്തരവ് ആശങ്ക ഉണർത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ യുഎസിൽ ഉടനീളം പുതിയ കേസുകളിൽ കണ്ടുവന്ന ഇടിവ് നിലയ്ക്കുകയും, രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ ടെക്സസിൽ കേസുകൾ അല്പം കൂടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ടെക്സസിൽ 6,000 ത്തിലധികം പേരെ കോവിഡ് ബാധിച്ചതുമൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 1,700 -ലധികം പേർ തീവ്രപരിചരണ വിഭാഗങ്ങളിലായിരുന്നു.
ചൊവ്വാഴ്ച, മിസിസിപ്പിയിലെ റിപ്പബ്ലിക്കൻ ഗവർണർ ടേറ്റ് റീവ്സും സംസ്ഥാനത്തിന്റെ മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവ് എടുത്തുമാറ്റി.
ഫാർമസ്യൂട്ടിക്കൽ ഭീമന്മാർ വാക്സിൻ നിർമ്മിക്കുന്നതിന് ഒന്നിക്കുമെന്ന് ബൈഡൻ
ഫാർമസ്യൂട്ടിക്കൽ ഭീമനായ മെർക്ക് ആൻഡ് കോ ,ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കാൻ സഹായിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു.
അംഗീകൃത വാക്സിൻ വിതരണം ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് കടുത്ത എതിരാളികൾ തമ്മിലുള്ള അസാധാരണമായ കരാറിന് ധാരണയായത്.
വാക്സിൻ ഉൽപാദനത്തിൽ ജെ ആൻഡ് ജെ പിന്നിലാണെന്ന് ആദ്യ ദിവസങ്ങളിൽ തന്നെ ഭരണകൂടം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഇങ്ങനൊരു വ്യവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർ പറഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളിലൊരാളായ മെർക്കുമായി ഇങ്ങനൊരു കരാറിന് അവർ താമസിയാതെ ശ്രമിച്ചു. സ്വന്തമായി കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്ത മെർക്കിന് ജെ ആൻഡ് ജെ വാക്സിൻ ഉത്പാദിപ്പിച്ചുകൊണ്ട് രാജ്യത്തെ വാക്സിൻ യജ്ഞത്തിന്റെ ഭാഗമാകാം.
കോവിഡ് കേസുകൾ ഉയരുന്നു: ലോകാരോഗ്യ സംഘടന
ആഗോള കൊറോണ വൈറസ് കേസുകൾ രണ്ട് മാസത്തെ ഇടിവിനു ശേഷം ആദ്യമായി ഉയരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
പുതിയ കൊറോണ വൈറസ് വേരിയന്റുകളുടെ വർദ്ധനവും പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ നീക്കുന്ന നടപടികളും കോവിഡ് കേസുകളുടെ ആഗോള ഉയർച്ചയ്ക്ക് കാരണമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന ഈ ആഴ്ച മുന്നറിയിപ്പ് നൽകി.
തുടർച്ചയായി രണ്ട് മാസത്തെ ഇടിവിന് ശേഷം ,പുതിയ കുതിച്ചുചാട്ടം വാക്സിനുകൾ ഉപയോഗിച്ച് മഹാമാരിയെ മെരുക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തും.
കഴിഞ്ഞ ആഴ്ചയിൽ ആഫ്രിക്കയും പടിഞ്ഞാറൻ പസഫിക്കും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും രോഗബാധിതർ വർദ്ധിച്ചിട്ടുണ്ടെന്ന് യുഎൻ ഏജൻസി അറിയിച്ചു. വാഷിംഗ്ടൺ പോസ്റ്റ് ശേഖരിച്ച കണക്കുകൾ പ്രകാരം, പുതിയ ആഗോള കേസുകളുടെ ഏഴ് ദിവസത്തെ ശരാശരി മാർച്ച് ഒന്നിന് 7 ശതമാനത്തിലധികം ഉയർന്നു. ഒരു വർഷം മുമ്പ് പാൻഡെമിക് ആരംഭിച്ചതിനുശേഷം ഏകദേശം 114 മില്യൺ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോമോയിൽ നിന്ന് പാൻഡെമിക് അധികാരങ്ങൾ എടുത്തുമാറ്റാൻ നീക്കം
ലൈംഗിക പീഡന ആരോപണം , നഴ്സിംഗ് ഹോം അഴിമതികൾ എന്നിവയുടെ പേരിൽ ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോയിൽ നിന്ന് പാൻഡെമിക് അധികാരങ്ങൾ എടുത്തുമാറ്റാൻ നീക്കം.
നഴ്സിംഗ് ഹോമിലെ യഥാർത്ഥ മരണങ്ങൾ മറച്ചുവയ്ക്കുകയും നുണ പറയുകയും ചെയ്ത കോമോ, വനിതാ സഹായിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. ഇതാണ് ഭരണകൂടം പ്രതിസന്ധിയിലാകാൻ ഇടയാക്കിയത്. സംസ്ഥാനത്തെ അസംബ്ലിയിലെ ഉന്നത ഡെമോക്രാറ്റുകൾ ഗവർണർ കോമോയെ അദ്ദേഹത്തിന്റെ പകർച്ചവ്യാധി അടിയന്തിര അധികാരങ്ങളിൽ നിന്ന് ഒഴിവാക്കാൻ നടപടിയെടുക്കാൻ ഒരുങ്ങന്നതും അതുകൊണ്ടാണ്. കോമോയുടെ അധികാരങ്ങൾ ഇല്ലാതാക്കുന്ന ബിൽ സംബന്ധിച്ച കരാർ, സംസ്ഥാന സെനറ്റ് ഭൂരിപക്ഷ നേതാവ് ആൻഡ്രിയ സ്റ്റുവാർട്ട്-കസിൻസും (ഡെമോക്രാറ്റ് -യോങ്കേഴ്സ്) അസംബ്ലി സ്പീക്കർ കാൾ ഹീസ്റ്റിയും ( ഡെമോക്രാറ്റ് -ദി ബ്രോങ്ക്സ്) തമ്മിൽ ഉണ്ടാക്കിയതാണ്. വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. അസംബ്ലിയുടെ ഇരുസഭകളിലും പാസായാൽ നടപടി ഉണ്ടാകും.
കഴിഞ്ഞ മാർച്ചിൽ കൊമോയ്ക്ക് നൽകിയിരുന്ന അധികാരങ്ങൾ അതോടെ റദ്ദാകും. നിലവിൽ ഏപ്രിൽ 30 വരെയാണ് കാലാവധി.
എന്നാൽ, സംസ്ഥാനത്തൊട്ടാകെ മാസ്ക് നിർബന്ധമാക്കുന്നത് പോലുള്ള നിലവിലെ ചില നിർദ്ദേശങ്ങൾ തുടരും.