Image

ഫ്ലൂ അപ്രത്യക്ഷമായി; നിരന്തരം സൂം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

മീട്ടു Published on 26 February, 2021
ഫ്ലൂ അപ്രത്യക്ഷമായി; നിരന്തരം സൂം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക
ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 
തൊഴിൽരഹിത വേതനത്തിന്  അപേക്ഷിച്ചവരുടെ എണ്ണത്തിൽ ഇടിവ് 
വാക്സിൻ സ്വീകരിക്കാത്തവരുടെ പേരുവിവരങ്ങൾ അധികാരികൾക്ക് കൈമാറുമെന്ന് ഇസ്രായേൽ 
നഴ്സിംഗ് ഹോം മരണനിരക്കുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തിട്ടില്ലെന്ന് ഡോ. ഹൊവാർഡ് സക്കർ 
നിങ്ങൾ സൂം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക 

ഫ്ലൂ അപ്രത്യക്ഷമായി 

പതിറ്റാണ്ടുകളായി ഇൻഫ്ലുവൻസ ഏറ്റവും കൂടുതൽ പടരുന്ന സമയമാണ് ഫെബ്രുവരി. എന്നാൽ, ഈ വർഷം ‌യു എസിൽ ഫ്ലൂ ഫലത്തിൽ അപ്രത്യക്ഷമായെന്നാണ് റിപ്പോർട്ടുകൾ. 
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മാസ്ക്  ധരിക്കുകയും, സാമൂഹിക അകലം പാലിക്കുകയും , വെർച്വൽ സ്‌കൂൾ വിദ്യാഭ്യാസം തുടരുന്നതുമാണ്  ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷ നേടാൻ സഹായിച്ചതെന്ന്  വിദഗ്ദ്ധർ പറയുന്നു. കൂടുതൽ ആളുകൾ ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചതും സഹായിച്ചിട്ടുണ്ടാകാം.

തൊഴിൽരഹിത വേതനത്തിന്  അപേക്ഷിച്ചവരുടെ എണ്ണത്തിൽ ഇടിവ് 

കൊറോണ വൈറസ് പ്രതിസന്ധി തുടരുന്നതിനാൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തേടുന്ന അമേരിക്കക്കാരുടെ എണ്ണം കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചതിലും അധികമായി കുറഞ്ഞു.

കഴിഞ്ഞ ആഴ്‌ച, 730,000 പേർ  പ്രാരംഭ തൊഴിലില്ലായ്മ ക്ലെയിമുകൾ നടത്തിയതോടെ കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ ഇല്ലാതായവരുടെ എണ്ണം  79.6 മില്യണായി ഉയർന്നിരുന്നു.  ഇത് അമേരിക്കയിൽ തൊഴിലുള്ള വിഭാഗത്തിന്റെ പകുതിയോളം വരും. 

മുൻ ആഴ്ച 8,41,000 അപേക്ഷ  ഉണ്ടായിരുന്നതുകൊണ്ട്  സാമ്പത്തിക വിദഗ്ധർ 8,35,000  പുതിയ അപേക്ഷകളാണ്  പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇത് കുറഞ്ഞിരിക്കുന്നതായാണ്  വ്യാഴാഴ്ച യുഎസ് തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് .

തൊഴിലില്ലായ്മ  ക്ലെയിമുകൾ ക്രമേണ കുറയുന്നത്, വരും ആഴ്ചകളിൽ സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നത് കാരണമാകാമെന്ന്  ബ്ലൂംബർഗ് സാമ്പത്തിക ശാസ്ത്രജ്ഞൻ എലിസ വിംഗർ പറഞ്ഞു.
കോവിഡിന് ശേഷം തുടർച്ചയായ 49 ആഴ്ചകളായി സ്ലെയിമുകളുടെ എണ്ണം 695,000നു മുകളിലാണ്. മഹാമാരിയുടെ ഒന്നാം വാർഷികമായിട്ടും തൊഴിൽ മേഖല പഴയരീതിയിലേക്ക് എത്തുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 
കഴിഞ്ഞയാഴ്ച ടെക്സസിലും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലും വീശിയടിച്ച കൂറ്റൻ ശൈത്യകാല കൊടുങ്കാറ്റ് വിപണിയെ  ബാധിച്ചതായി സാമ്പത്തിക വിദഗ്ധർ പറഞ്ഞു.
റൈറ്റ്സൺ ഐ‌സി‌എ‌പിയുടെ കണക്കനുസരിച്ച് യു‌എസ് സമ്പദ്‌വ്യവസ്ഥ ഈ മാസം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

വാക്സിൻ സ്വീകരിക്കാത്തവരുടെ പേരുവിവരങ്ങൾ അധികാരികൾക്ക് കൈമാറുമെന്ന് ഇസ്രായേൽ 

കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകളുടെ പേര്, വിലാസം,  ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ  മറ്റ് അധികാരികളുമായി പങ്കിടാൻ സർക്കാരിനെ അനുവദിക്കുന്ന  നിയമം ഇസ്രായേൽ പാർലമെന്റ് പാസാക്കി.
 പൗരന്മാരെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറലിനും വെൽഫെയർ മിനിസ്ട്രിയിലെ ഉദ്യോഗസ്ഥർക്കും അപ്രാപ്യമായ വിവരങ്ങൾ സ്വീകരിക്കാനുള്ള അവകാശം ഈ നടപടി മൂലം ലഭിക്കും.

മൂന്നു മാസത്തേക്കോ പകർച്ചവ്യാധി ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കുന്നതുവരെയോ  ഈ നിയമം നിലനിൽക്കും.

ഇസ്രായേലിലെ  9 മില്യൺ ജനങ്ങളിൽ മൂന്നിലൊന്ന് പേർ ഫൈസർ വാക്സിൻ ഡോസ് സ്വീകരിച്ചു.
 ഒടുവിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ നിബന്ധനകൾ മാറ്റിയ ശേഷവും , ജിമ്മുകളിലേക്കുള്ള പ്രവേശനം, ഇൻഡോർ ഡൈനിംഗ് എന്നിവ ഉൾപ്പെടെയുള്ള ചില സേവനങ്ങൾക്ക്  ഇസ്രായേലിൽ  നിയന്ത്രണമുണ്ട്.  രണ്ട് ഡോസുകളും ലഭിച്ചവർക്ക് മാത്രം ഗ്രീൻ പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. 

നഴ്സിംഗ് ഹോം മരണനിരക്കുമായി ബന്ധപ്പെട്ട് തെറ്റ് ചെയ്തിട്ടില്ലെന്ന് ഡോ. ഹൊവാർഡ് സക്കർ 

തനിക്കും  ഗവർണർ ആൻഡ്രൂ കോമോയ്ക്കും നേരെയുള്ള ആക്രമണത്തെ ചെറുക്കണമെന്ന് ന്യൂയോർക്ക് 
സംസ്ഥാനത്തെ ആരോഗ്യ കമ്മീഷണർ വ്യാഴാഴ്ച പരസ്യമായി അഭ്യർത്ഥിച്ചു. 
നഴ്സിംഗ് ഹോം അന്തേവാസികളുടെ യഥാർത്ഥ മരണനിരക്ക് പുറത്തുവിട്ടില്ലെന്ന് തുടങ്ങി പറയപ്പെടുന്ന ആരോപണങ്ങൾക്ക് താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന ന്യായത്തിൽ ഉറച്ചുനിൽക്കുകയാണ് കമ്മീഷണർ.
' സ്ഥിരീകരിക്കപ്പെട്ടതോ അനുമാനിക്കപ്പെടുന്നതോ ആയ മരണങ്ങളുടെ എണ്ണം, അവർ മരണപ്പെട്ട സ്ഥലം അടിസ്ഥാനപ്പെടുത്തി സമർപ്പിക്കാനാണ് അധികാരികൾ എന്നോട് ആവശ്യപ്പെട്ടത്. ആരോഗ്യ വകുപ്പിന്റെ കഴിവിന്റെ പരമാവധി, ഞാൻ അങ്ങനെ ചെയ്തു. ചിലർ ഇതിൽ തെറ്റ് കണ്ടെത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ മഹാമാരിയോട് ഞങ്ങൾ യുദ്ധം ചെയ്യുന്നത് തുടരുകയാണെന്ന കാര്യം ഓർക്കണമെന്ന് ഞാൻ അവരോട്‌  അപേക്ഷിക്കുന്നു.' സംയുക്ത അസംബ്ലി-സ്റ്റേറ്റ് സെനറ്റ് ബജറ്റ് ഹിയറിംഗിന്റെ തുടക്കത്തിൽ നടത്തിയ തയ്യാറെടുപ്പുകളിൽ ഡോ. ഹോവാർഡ് സക്കർ പറഞ്ഞു,

അറ്റോർണി ജനറൽ ലെറ്റിഷ്യ  ജെയിംസ് കഴിഞ്ഞ മാസം നഴ്സിംഗ് ഹോമിലെ മരണനിരക്ക് ആശുപത്രികളിൽ വച്ച് ജീവൻ നഷ്ടപ്പെട്ടവരെക്കൂടി കൂട്ടിയിരുന്നെങ്കിൽ  50 ശതമാനം അധികം വരുമായിരുന്നെന്നുള്ള റിപ്പോർട്ട് പുറത്തുവിട്ടതിനെത്തുടർന്ന് സക്കർ രാജിവെക്കാനുള്ള ആഹ്വാനങ്ങൾ നേരിട്ടിരുന്നു.

നിങ്ങൾ സൂം ഉപയോഗിക്കുന്നവരാണെങ്കിൽ ശ്രദ്ധിക്കുക 

കോവിഡിന്റെ വരവോടെ സൂമിലൂടെ അല്ലാതെ ആരുടേയും ഒരു ദിവസം പോലും കടന്നുപോകുന്നില്ലെന്ന അവസ്ഥയാണ്. പഠിത്തവും ജോലിയും അഭിമുഖങ്ങളും സൊറപറച്ചിലും എല്ലാം ഇതിലൂടെയാണ്. എന്നാൽ, നിരന്തരമായി സൂം ഉപയോഗിക്കുമ്പോൾ വിരസതയോ ക്ഷീണമോ അനുഭവപ്പെടാറില്ലേ? ആ ക്ഷീണത്തിന് ശാസ്ത്രീയമായ പിന്തുണ വന്നിരിക്കുന്നു- സൂം ക്ഷീണം (zoom fatigue) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.

സ്റ്റാൻഫോർഡിന്റെ വെർച്വൽ ഹ്യൂമൻ ഇന്ററാക്ഷൻ ലാബിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.  സഹപ്രവർത്തകരെയോ സമപ്രായക്കാരെയോ സൂമിൽ ഏറെ നേരം നോക്കിയിരിക്കുന്നത് തലച്ചോറിനെ കുഴപ്പത്തിലാക്കുമെന്നാണ് 'ടെക്നോളജി, മൈൻഡ് ആൻഡ് ബിഹേവിയറിൽ '  പ്രസിദ്ധീകരിച്ച  ജേണലിൽ ഗവേഷകൻ പറഞ്ഞിരിക്കുന്നത്.
 ദീർഘനേരം സ്‌ക്രീനിൽ കണ്ണുനട്ട് ഒരാളുടെ മുഖത്ത് തന്നെ നോക്കിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കും. മാത്രമല്ല,  പരിചയക്കാരെയും  സഹപ്രവർത്തകരെയും  അപരിചിതരെയുമൊക്കെ ആ രീതിയിൽ തന്നെ നോക്കാനുള്ള പ്രവണതയേറും. സ്വാഭാവികമായി ഇടപഴകുന്ന രീതി നമ്മൾ മറന്നു പോകും.' ജേർണലിൽ പറയുന്നു.

നിരന്തരമായ വീഡിയോകോൺഫറൻസിംഗ് ബന്ധത്തിന്റെ ഇഴയടുപ്പവും ഊഷ്മളതയും ഇല്ലാതാക്കുകയും അനാവശ്യമായ സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ വാദിക്കുന്നു.

ന്യൂയോർക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

 25 മില്യണിലധികം ന്യൂയോർക്കുകാർക്ക് ആദ്യത്തെ വാക്സിൻ ഡോസ് ലഭിച്ചു. അതായത്, സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 12.8 ശതമാനം പ്രതിരോധമരുന്ന് സ്വീകരിച്ചു.നമ്മുടെ വാക്സിനേഷൻ ശ്രമങ്ങളിലെ ഒരു മികച്ച ഏടാണിത്. വാക്സിനേഷൻ വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും വാക്സിൻ തുല്യമായി നൽകപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഞങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ, ഓരോ ന്യൂയോർക്ക് നിവാസിക്കും ഡോസ് നൽകുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ലഭ്യതക്കുറവാണ്.  ഫെഡറൽ ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന ഡോസുകളുടെ എണ്ണം ഓരോ ആഴ്ചയും വർദ്ധിക്കുന്നുണ്ട്. മാത്രമല്ല, കൂടുതൽ ന്യൂയോർക്കുകാരെ വാക്സിൻ സ്വീകരിക്കാൻ യോഗ്യരാക്കിക്കൊണ്ട് അർഹതയുടെ മാനദണ്ഡങ്ങൾ വിപുലീകരിക്കാൻ ഞങ്ങൾ  ശ്രമിച്ചുവരികയാണ്. ഇപ്പോൾ ജോൺസൺ & ജോൺസൺ വാക്സിനു കൂടി ഉപയോഗാനുമതി ലഭിക്കുന്നതിനാൽ, വാക്സിൻ ലഭ്യതവർദ്ധിക്കാനുള്ള സാധ്യത കൂടുന്നു . വാക്‌സിൻ അപ്പോയിന്റ്മെന്റുകൾ ഇപ്പോൾ പരിമിതമായി തുടരുന്നതിനാൽ, ക്ഷമയോടെ കാത്തിരിക്കാനും വൈറസിനെതിരെ ജാഗ്രത പുലർത്താനും  ഞാൻ ന്യൂയോർക്കുകാരോട് അഭ്യർത്ഥിക്കുന്നു.
  
*  ആശുപത്രികളിൽ പ്രവേശിതരായവരുടെ എണ്ണം  5,703 ആയി കുറഞ്ഞു. 278,942 ആളുകളെ പരിശോധിച്ചതിൽ 8,746 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റീവിറ്റി നിരക്ക് : 3.34 ശതമാനം. ഐസിയുവിലെ രോഗികൾ: 1,124 പേർ , മരണസംഖ്യ: 89.
 
*  സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളുടെ 91 ശതമാനവും വിതരണം പൂർത്തിയാക്കി.
 
*  കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി പന്ത്രണ്ട് പോപ്പ്-അപ്പ് വാക്സിനേഷൻ സൈറ്റുകൾ ഈ ആഴ്ച തുടങ്ങും. നീതിപൂർവവും തുല്യവുമായ വാക്സിൻ വിതരണത്തിനുള്ള ന്യൂയോർക്കിന്റെ ശ്രമത്തിന്റെ ഒരു പ്രധാന ഘടകമാണ് ഈ സൈറ്റുകൾ,  പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിന്  തുടർന്നും ഇവ പ്രവർത്തിക്കും.
 
* വാക്സിനേറ്റർമാരാകാൻ പരിശീലനം നേടുന്നതിന് യോഗ്യരായ ന്യൂയോർക്ക്മാരെ സ്റ്റേറ്റ് പ്രോത്സാഹിപ്പിക്കുന്നു. ലൈസൻസുള്ള  നഴ്‌സ്, ദന്തരോഗവിദഗ്ദ്ധൻ,  ഇഎംടി, അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം ഉള്ള  മെഡിക്കൽ നഴ്‌സിംഗ് വിദ്യാർത്ഥി,എന്നീ വിഭാഗക്കാർക്ക് വാക്സിനേറ്ററാകാൻ പരിശീലനം നേടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക