Image

ഒരു റിപ്പബ്ലിക്ക്, രണ്ട് പടയണികള്‍-(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 28 January, 2021
ഒരു റിപ്പബ്ലിക്ക്, രണ്ട് പടയണികള്‍-(ഡല്‍ഹികത്ത് :  പി.വി.തോമസ്)

ജനുവരി  26-ന്  ഇന്‍ഡ്യ എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം ആചരിച്ചപ്പോള്‍ വ്യത്യസ്തമായ  രണ്ട് പരേഡുകള്‍ പടയണികള്‍  രാഷ്ട്രം നിരീക്ഷിച്ചു. 

ഒന്ന് പരമ്പരാഗതമായ  റിപ്പബ്ലിക്ക് ദിന പരേഡ് രാജ്പഥില്‍. മറ്റൊന്ന് രണ്ട്മാസത്തിലേറെയായി  സമരം ചെയ്യുന്ന കര്‍ഷകരുടെ.
രാജ്പഥിലെ പരേഡ് പ്രൗഢഗംഭീരം ആയിരുന്നു. പക്ഷേ, അസാധാരണമായി ഒരു പ്രമുഖ അതിഥി ഉണ്ടായിരുന്നില്ല. കാരണം ക്ഷണിക്കപ്പെട്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ കോവിഡ് ബ്ലോക്ക് ഡൗണ്‍ മുഖാന്തിരം, ആദ്യം ക്ഷണം സ്വീകരിച്ചിരുന്നെങ്കിലും, പിന്നീട് നിരാകരിച്ചു. ബ്രിട്ടന്‍, ക്യാനഡയെപ്പോലെ, അനൗദ്യോഗികമായി ഇന്‍ഡ്യയിലെ ഈ കര്‍ഷക സമരത്തെ പിന്തുണക്കുന്ന രാജ്യം ആണ്. രാജ്പഥിന്റെ വിരിമാറിലൂടെ ടാങ്കുകള്‍ ഉരുണ്ടപ്പോള്‍ കോവിഡിനും കര്‍ഷകസമരത്തിനും ഇടയിലാണെങ്കില്‍ പോലും രാജ്യം അഭിമാനം പുളകം കൊണ്ടു. ബ്രഫോസ് ക്രൂസ മിസൈലുകള്‍ ഉണ്ടായിരുന്നു പടയണയില്‍. പുതിയതായി സ്വന്തമാക്കിയ റഫാല്‍ യുദ്ധ വിമാനങ്ങള്‍ രാജ്പഥിലെ നീലാകാശത്തെ പ്രകസനം കൊള്ളിച്ചു. ഒപ്പം സുക്കോയി 30, മിഗ് 29-0. പറന്ന് പ്രദര്‍ശിപ്പിച്ച് പ്രകടനം കാഴ്ചവച്ച് ഈ പോര്‍ വിമാനങ്ങള്‍ അന്തരീക്ഷത്തെ വിറപ്പിച്ചു, കിടിലം കൊള്ളിച്ചു. റ്റി-90 ടാങ്കുകളും ബി.എം.പി.-11 ആക്രമണ കവചിത വിമാനങ്ങളും ഇവക്ക് രാജ്പഥില്‍ നിന്നും അകമ്പടി സേവിച്ചു. 922 പേരടങ്ങുന്ന ബംഗ്ലാദേശിന്റെ കര-വായു-നാവിക സേനാംഗങ്ങളുടെ ഒരു സമൂഹവും പരേഡിനെ മോഡി പിടിപ്പിച്ചു. 1971-ല്‍ ബംഗ്‌ളാദേശിനെ(അന്ന് കിഴക്കെ പാക്കിസ്ഥാന്‍)ഇന്‍ഡ്യ പാക്കിസ്ഥാനില്‍ നിന്നും മോചിപ്പിക്കുമ്പോള്‍ ഇന്‍ഡ്യയുടെ മുക്തിവാഹിനിയുമായി തോളോട് തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്തതാണ് മുബ്്ബൂര്‍ റഹ്മാന്റെ സേന. ആയുധബലത്തിന്റെ പ്രദര്‍ശനത്തിലൂടെ ഇന്‍ഡ്യയുടെ വീറും കരുത്തും കാണിച്ച പരേഡ് 17 സംസ്ഥാനങ്ങളില്‍ നിന്നും യൂണിയന്‍ ടെറിട്ടറികളില്‍ നിന്നും അവതരിപ്പിച്ച ടാബ്ലോകള്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക പൈതൃകം എടുത്തുകാണിച്ചു. ആദ്യമായി ലഡാക്കിന്റെ ടാബ്‌ളോയും റിപ്പബ്ലിക്ക് ദിന പരേഡില്‍ കാണുവനായി. കാശ്മീരിനെ രണ്ടായി വിഭജിച്ച് ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനുശേഷം കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന ഒരു രാഷ്ട്രീയ സന്ദേശം ആയിരുന്നു ഇത്. പടയണി ഗംഭീരം ആയിരുന്നു.

അപ്പോള്‍ ദല്‍ഹിയുടെ വിവിധ അതിര്‍ത്തി പ്രദേശത്തു നിന്നും പതിനായിരകണക്കിന് കര്‍ഷകര്‍ ട്രാക്ക്റ്ററില്‍ പ്രക്ഷോഭണം നടത്തുകയായിരുന്നു ഔദ്യോഗിക പരേഡ് കഴിഞ്ഞപ്പോള്‍. ഈ കര്‍ഷകര്‍ കഴിഞ്ഞ രണ്ട് മാസമായി സമരത്തിലാണ്. അവര്‍ ദല്‍ഹിയിലെ കൊടുംതണുപ്പില്‍ തെരുവോരത്ത്് കഴിയുകയായിരുന്നു. ചിലര്‍ മരിച്ച്, ചിലര്‍ ആത്മഹത്യ ചെയ്തു. അവരുടെ ആവശ്യം സര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണം എന്നതാണ്. പക്ഷേ, അവരുടെ ശബ്ദം മോദി സര്‍ക്കാര്‍ ചെവികൊണ്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും പോര്‍ വിമാനങ്ങളുടെയും ടാങ്കുകളുടെയും അലര്‍ച്ചയില്‍ പ്രകസനം കൊണ്ട് നില്‍ക്കുമ്പോള്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് അടുക്കുക ആയിരുന്നു. ചെങ്കോട്ടയും രാജ്ഘട്ടും രാജ്പഥും ആയിരുന്നു അവരുടെ ലക്ഷ്യം. അവരെ ട്രാക്ക്റ്റര്‍ റാലി നടത്തുവാന്‍ അനുവദിക്കുക വഴി കേന്ദ്രഗവണ്‍മെന്റ് അവര്‍ക്ക് ഒരു കെണി ഒരുക്കുകയായിരുന്നുവെന്ന് ഒരുപക്ഷേ അവര്‍ മുന്‍കൂട്ടി കണ്ടുകാണുകയില്ല.
സമരം അക്രമാസക്തമായി. ഒരു കര്‍ഷകന്‍ ട്രാക്റ്റര്‍ ബാരിക്കേട് മറികടക്കുവാന്‍ ശ്രമിക്കവെ അപകടപ്പെട്ട് കൊല്ലപ്പെട്ടു. ഒരു സംഘം കര്‍ഷകര്‍ ചെങ്കോട്ടയുടെ എടുപ്പില്‍ കയറി ഒരു സിഖ് പതാക നാട്ടി. ഈ സംഘത്തെ നയിച്ചത് ഒരു ബി.ജെ.പി. അനുയായി ആണെന്നും അദ്ദേഹത്തിന്റെ പേര് ദീപ് സിദ്ദു എന്നാണെന്നും വെളിപ്പെടുത്തപ്പെട്ടു. സിദു മോദിയുടെയും അമിത്ഷായുടെയും ഒപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയായില്‍ വൈറലായി. ഒപ്പം ഗുരുദാസ്പൂരിലെ ബി.ജെ.പി. എം.പി. സണ്ണി ദിയോളും ഉണ്ട്(ധര്‍മ്മേന്ദ്രയുടെ മകന്‍). സിദ്ദു ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആയിരുന്ന ദിയോളിന്റെ പ്രചാരകന്‍ ആയിരുന്നു 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍. സിദ്ദു എങ്ങനെ റെഡ്‌ഫോട്ടിന്റെ എടുപ്പുകളില്‍ ഒരു സംഘം ആള്‍ക്കാരുമായിരി എത്തി? ആരാണ് സിദ്ദുവിനെ കടത്തിവിട്ടത്? അവര്‍ കയറിയ സ്ഥലം ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഇപ്പോള്‍ മോദിവരെയുള്ള പ്രധാനമന്ത്രിമാര്‍ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രത്തെ അഭിമുഖീകരിച്ച് സംസ്രിക്കുകയും ത്രിവര്‍ണ്ണപതാക ഉയര്‍ത്തുകയും ചെയ്യുന്നിടം ആണ്. കലാപകാരികള്‍ ദേശീയ പതാകയെയും ചെങ്കോട്ടയെയും അവിശുദ്ധമാക്കിയെന്ന് ചാനല്‍ ആങ്കര്‍മാരും ബി.ജെ.പി.യും കൊട്ടിഘോഷിച്ച്ു അവര്‍ ഉയര്‍ത്തിയ പതാക ഖാലിസ്ഥാന്റെതാണെന്നും പ്രചരണം ഉണ്ടായി. പക്ഷേ, അത് നിഷാന്‍ സാഹിബ് എന്ന സിഖ് മതസ്ഥരുടെ പതാകയാണെന്ന് തെളിഞ്ഞു. ഇത് എല്ലാ ഗുരുദ്വാരകളിലും കാണുന്ന ഒരു പതാകയാണ്. ദേശവിരുദ്ധം അല്ല.

 മാത്രവുമല്ല ഇത് ഇന്‍ഡ്യന്‍ ആര്‍മി അതിന്റെ റെജിമെന്റുകളില്‍ ഉപയോഗിക്കുന്നതും ആണ്. അപ്പോള്‍ കര്‍ഷകരെ ഖാലിസ്ഥാനികള്‍ ആക്കുവാനുള്ള ശ്രമം വീണ്ടും പൊളിഞ്ഞു. പക്ഷേ, ചെങ്കോട്ട അതിക്രമിച്ച് കയറിയത് കര്‍ഷകസമരക്കാരുടെ ഭാഗത്തുനിന്നും വന്ന ഒരു വലിയ വീഴ്ച ആയിരുന്നു. എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു: ആരാണ് ഇവരെ നയിച്ച ഈ സിദ്ദു? എന്താണ് ബി.ജെ.പി.യുമായി ഇയാള്‍ക്കുള്ള ബന്ധം? ആരാണ് ഇയാളെ ഇവിടേക്ക്് വിട്ടത്? ആരാണ് ഇയാളെ ഇവിടെ പ്രവേശിപ്പിച്ചത്? ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സിദു പറഞ്ഞത് അദ്ദേഹം അദ്ദേഹത്തിന്റെ ജനാധിപത്യപരമായ അവകാശം ഉപയോഗിക്കുകയായിരുന്നുവെന്നാണ്. പക്ഷെ, കര്‍ഷകര്‍ സിദുവിനെ തള്ളിപ്പറഞ്ഞു. സിദ്ദു ചിലപ്പോള്‍ സിഖുകാരനായും അല്ലാത്തപ്പോള്‍ സാധാരണരീതിയിലും പ്രത്യക്ഷപ്പെടുന്നു. ഇദ്ദേഹം സിഖുകാരന്‍ അല്ലെന്ന് കര്‍ഷകര്‍ പറയുന്നു? ചെങ്കോട്ടയില്‍ അദ്ദേഹം ആ വേഷത്തില്‍ ആണ് കാണപ്പെട്ടത്. എന്നാല്‍ മോദിയുടെയും അമിത്ഷായുടെയും കൂടെ സാധാരണക്കാരനായും.

ചെങ്കോട്ട സംഭവവും സമരക്കാര്‍ നടത്തിയ ഭീമമായ നാശനഷ്ടങ്ങളും 62 ദിവസം ശാന്തമായി നടന്ന കര്‍ഷക സമരത്തെ  ഏതാനും മണിക്കൂറുകള്‍ കൊണ്ട് തകര്‍ത്തു. ഇതിന് കാര്‍ഷകനേതാക്കളാണ് ഉത്തരം പറയേണ്ടത്. ഇവിടെ ഗവണ്‍മെന്റ് വിജയിച്ചു. ചില സംഘടനകള്‍, ചുരുങ്ങിയത് ഇത് എഴുതുന്ന സമയം വരെ, ഒരു കര്‍ഷക സംഘടന പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ, സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ആഗ്രഹിച്ചത് ഇങ്ങനെ ഒരു അന്തഛിദ്രം ആണ്. ഏതായാലും പ്രധാനകര്‍ഷക സംഘടനകള്‍, ഇതെഴുതുന്ന സമയം വരെ, സമരവുമായി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകുമെന്നും, ഫെബ്രവുരി ഒന്നിന് പൊതുബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഉപരോധ മാര്‍ച്ച് നടത്തുമെന്നു പറയുന്നു.

വിവാദമായ ഈ മൂന്ന് കാര്‍ഷിക നിയമങ്ങളുടെയും മുന്‍ഗാമിയായ ഓര്‍ഡിനന്‍സുകള്‍ നിലവില്‍ വരുന്നത് 2020 ജൂണ്‍ അഞ്ചിനാണ്. വരവു തന്നെ പിന്‍വാതിലിലൂടെ. അന്നു മുതലെ പഞ്ചാബിലും ഹരിയാനയിലും ഇതിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. പക്ഷേ, ഗവണ്‍മെന്റ് അത് ചെവിക്കൊണ്ടില്ല. സെപ്തംബറില്‍ ഓര്‍ഡിനന്‍സ് ബില്ലുകളായി പാര്‍ലിമെന്റില്‍ എത്തി. കാര്യമായ യാതൊരു ചര്‍ച്ചയും വാദപ്രതിവാദവും ഇല്ലാതെ സെപ്തംബര്‍ 17-ന് ലോകസഭയും സെപ്തംബര്‍ 20ന് രാജ്യസഭയും മൂന്ന് ബില്ലുകളും പാസാക്കി. രാജ്യസഭയില്‍ ശബ്ദ വോട്ടെടുപ്പാണ് നടന്നത്. പ്രതിവര്‍ഷത്തിന്റെ എട്ട് അംഗങ്ങള്‍ സഭയില്‍ നിന്നും ബഹിഷ്‌കൃതവും ആയിരുന്നു. സെപ്തംബര്‍ 27-ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടി. അത് നിയവും ആയി. അന്നു മുതല്‍ കര്‍ഷകസമരം വ്യാപകമായി. കര്‍ഷകര്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തു ദല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി. അവരെ ബി.ജെ.പി. ഭരിക്കുന്ന ഹരിയാനയില്‍ തടഞ്ഞു. പക്ഷേ, അവര്‍ അത് മറികടന്നു. അവര്‍ ദല്‍ഹിയുടെ അതിര്‍ത്തികളില്‍ എത്തി കടത്തിവിട്ടില്ല. അവരവിടെ തമ്പടിച്ചു കിടന്നു രണ്ടുമാസത്തിലേറെയായിട്ട്. അവിടെ നിന്നും ആണ് ഇവര്‍ ദല്‍ഹിയിലേക്കും ചെങ്കോട്ടയിലേക്കും റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ക്റ്ററുമായി പ്രവേശിച്ചത്.

പതിനൊന്നുവട്ടം ചര്‍ച്ച നടത്തിയിട്ടും ഈ കര്‍ഷകസമരത്തിന് ഒരു പരിഹാരം കണ്ടെത്തുവാന്‍ കേന്ദ്രഗവണ്‍മെന്‍ിന് കഴിഞ്ഞില്ല. മോദിക്കും ഷായ്ക്കും കഴിഞ്ഞില്ല. ഇവര്‍ കര്‍ഷകരെ കാണുവാനേ കൂട്ടാക്കിയിട്ടില്ല. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്നും താങ്ങുവില നിയമപരമായി നിലനിര്‍ത്തണമെന്നും ആണ് കര്‍ഷകരുടെ ആവശ്യം. നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമേയില്ല എന്നാണ് ഗവണ്‍മെന്റിന്റെ നിലപാട്. ഗവണ്‍മെന്റ് ആശയക്കുഴപ്പത്തിലാണ്. ആദ്യം രക്ഷാമന്ത്രി രാജ്‌നാഥ് സിംങ്ങ് രണ്ട് വര്‍ഷത്തേക്ക് നിയമങ്ങള്‍ പരീക്ഷിച്ചു നോക്കുവാന്‍ പറഞ്ഞു. കര്‍ഷകര്‍ തളളിക്കളഞ്ഞു. പിന്നീട് ഒരു വര്‍ഷമെന്നായി. അതു കര്‍ഷകര്‍ സ്വീകരിച്ചില്ല. പിന്നീട് ഒന്നര വര്‍ഷത്തേക്ക് മൂന്ന് നിയമങ്ങളും താല്‍ക്കാലികമായി റദ്ദാക്കാമെന്ന് പറഞ്ഞു. അതും കര്‍ഷകര്‍ സമ്മതിച്ചില്ല. ഈ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കായി, അംബാനി, അഡാനി തുടങ്ങിയവര്‍, ഗവണ്‍മെന്റ് കൊണ്ടുവന്നതാണെന്നും ഇത് കര്‍ഷകരുടെ മരണമണി ആണെന്നും അവര്‍ വിശ്വസിക്കുന്നു. അല്ല ഇത് ചരിത്രപരമാണെന്നും പുതിയ പ്രഭാതത്തിന്റെ കാഹളനാദം ആണെന്നും മോദിയും ഷായും, സമ്മതിക്കുന്നു.

ലോഡ് ഹെയില്‍ ഷാം എന്ന സാമൂഹ്യചിന്തകനില്‍ നിന്നും, കടം എടുത്തുകൊണ്ട് ലണ്ടനിലെ ഗാന്ധിയന്‍ ദിനപ്പത്രം ചോദിച്ചത് ഇന്‍ഡ്യയില്‍ നിലവിലിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം ആണോ എന്നാണ്. പാര്‍ലിമെന്റിലെ ഭൂരിപക്ഷം നിലവിലിരിക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യവും അംഗങ്ങളുടെ മനഃസാക്ഷിയും അനുസരിച്ച് ഭരണകക്ഷി  പരുവപ്പെടുത്തുമെന്നും ആണഅ രാഷ്ട്രീയ വീക്ഷണം. പക്ഷേ മോദി അതിന് തയ്യാറല്ല. കാരണം കര്‍ഷകരുടെ അഭിപ്രായപ്രകാരം മോദിയുടെ തെരഞ്ഞെടുപ്പിനെയും ഭരണത്തെയും ധനപരമായി സഹായിക്കുന്ന കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ ആണ് അദ്ദേഹത്തിന്റെ താല്‍പര്യങ്ങളും. കര്‍ഷകരുടേതല്ല. ഇപ്പോളഅ# കര്‍ഷകര്‍ തൊട്ട് അവിശുദ്ധമാക്കിയെന്ന് ഭരണകക്ഷിയും ഒരു വിഭാഗം മാധ്യമങ്ങളും ആരോപിക്കുന്ന ഇതേ ചെങ്കോട്ടതന്നെയാണ്  മോദി രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് കമ്പനിക്ക് നോക്കിനടത്തിപ്പിനായി അഞ്ച് വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തത്. രാജ്യത്തിന്റെ പൈതൃകത്തെവരെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെടുമ്പോള്‍ കര്‍ഷകരുടെ കാര്‍ഷികമേഖലയും എന്ത്?

ഒരു റിപ്പബ്ലിക്ക്, രണ്ട് പടയണികള്‍-(ഡല്‍ഹികത്ത് :  പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക