Image

സമൂഹ പുനര്‍നിര്‍മ്മിതിക്കു തൂലിക തൂക്കുകട്ടയാക്കണം : ഡോ.പോള്‍ മണലില്‍ ; തോന്നയ്ക്കല്‍ പുരസ്‌ക്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി വി മാത്യു ഏറ്റുവാങ്ങി

ഷിബു മുള്ളംകാട്ടില്‍ Published on 12 December, 2020
സമൂഹ പുനര്‍നിര്‍മ്മിതിക്കു തൂലിക തൂക്കുകട്ടയാക്കണം : ഡോ.പോള്‍ മണലില്‍ ; തോന്നയ്ക്കല്‍ പുരസ്‌ക്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി വി മാത്യു ഏറ്റുവാങ്ങി
ദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവില്‍ ഒരു തൂക്കുകട്ട പിടിക്കും എന്നു കര്‍ത്താവ് ആമോസിനു നല്‍കിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവര്‍ത്തിക്കുക ആണെന്ന്  പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ  ഡോ.പോള്‍ മണലില്‍ പ്രസ്താവിച്ചു.
ഡിസംബര്‍ 2നു ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍  യുഎഇ ചാപ്റ്റര്‍ വാര്‍ഷിക യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം.

ആമോസ് എന്ന പേരിന്റെ അര്‍ഥം ഭാരം വഹിക്കുന്നവന്‍ എന്നാണ്. ക്രിസ്തീയ എഴുത്തുകാരനും അതിനു സമാനമാണ്. ജീവിത ഭാരം മാത്രമല്ല സമൂഹത്തെക്കുറിച്ചുള്ള ഭാരവും ഉണ്ട്. ആമോസിനു ലഭിച്ചത് തൂക്കുകട്ടയുടെ ദര്‍ശനമാണ്. ഇന്ന് കെട്ടിട നിര്‍മാണത്തില്‍ തൂക്കുകട്ടക്കു സ്ഥാനം ഇല്ലാത്തതുപോലെ നമ്മുടെ ജീവിതത്തിലും അവ  ഉപയോഗിക്കുന്നില്ല. നീതിബോധം , സത്യസന്ധത, മാനുഷികമൂല്യം എന്നിവ നഷ്ടപ്പെട്ടു. സമൂഹത്തെ പണിയുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും തൂലിക ഒരു തൂക്കുകട്ടയായി മാറണം.

ക്രൈസ്തവ എഴുത്തുകാരന്‍ പ്രവാചക തുല്യനാണ്. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിയണം. എത്രയോ നാബോത്തുമാരെ നമ്മുടെ സമൂഹം കല്ലെറിഞ്ഞു കൊല്ലുന്നു. വേദപുസ്തകം വായിക്കുക മാത്രമല്ല അതിലെ താക്കോല്‍ വാക്കുകള്‍ പുതുതലമുറക്ക് വ്യാഖ്യാനിച്ചു കൊടുക്കണം. നാം കേട്ടു തഴമ്പിച്ച സ്‌നേഹം, കാരുണ്യം, ത്യാഗം, ക്ഷമ തുടങ്ങിയ പദങ്ങളുടെ ആഴങ്ങള്‍ വായനക്കാരില്‍ എത്തിക്കണം. എഴുത്തുകാരനു ഒരു താക്കോല്‍ ദൈവം നല്‍കിയിട്ടുണ്ട്. അതുപയോഗിച്ചു സമൂഹത്തെ ദേവാലയമാക്കി മാറ്റണം. അന്യായം കണ്ടു ഒളിച്ചോടുന്ന മാനസിക അവസ്ഥയില്‍നിന്നും ക്രൈസ്തവ എഴുത്തുകാര്‍ ഉണരണം.

പ്രതിഭാധനനായ ഒരു എഴുത്തുകാരനെ തോമസ് തോന്നയ്ക്കലിന്റെ വിയോഗത്തിലൂടെ നമുക്കു നഷ്ടമായി.
ക്രൈസ്തവ പത്ര പ്രവര്‍ത്തനത്തില്‍ ഒരു ഉഷകാലമായ സി വി മാത്യു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാര്‍ഗദര്‍ശിയാണ്. കഴിഞ്ഞ മുപ്പതു വര്‍ഷമായി ഗുഡ്ന്യൂസ് വാരികയുടെ സ്ഥിരം വായനക്കാരനായ തനിക്കു സി വി യുടെ രചനാ ശൈലി ഏറെ ഇഷ്ടപ്പെടുന്നു എന്നു ഡോ.പോള്‍ മണലില്‍
ഓര്‍മിപ്പിച്ചു.   

മരുപ്പച്ച പത്രാധിപര്‍ പാസ്റ്റര്‍ അച്ചന്‍കുഞ്ഞു ഇലന്തൂര്‍ അധ്യക്ഷത വഹിച്ച യോഗം ഐപിസി മുന്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ സി ജോണ്‍  ഉദ്ഘാടനം ചെയ്തു. സാഹിത്യ , പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള തോന്നയ്ക്കല്‍ പുരസ്‌ക്കാരം ഗുഡ്ന്യൂസ് പത്രാധിപര്‍ സി വി മാത്യുവിന് ഐപിസി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍  ജോസഫ് സമ്മാനിച്ചു. സ്റ്റാന്‍ലി ജോര്‍ജ് ,പാസ്റ്റര്‍ രാജന്‍ ഏബ്രഹാം, പാസ്റ്റര്‍ അലക്‌സ് ഏബ്രഹാം, സജി മത്തായി കാതേട്ട്, ടോണി ഡി ചെവൂക്കാരന്‍, ജോര്‍ജ് മത്തായി സിപിഎ , പാസ്റ്റര്‍മാരായ  റോയി വാകത്താനം, ഡിലു ജോണ്‍, സൈമണ്‍ ചാക്കോ, സിസ്റ്റര്‍ മേഴ്സി വില്‍സണ്‍, ലത തോമസ് തോന്നയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഷിബു മുള്ളംകാട്ടില്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. റിയ മേരി ബിനോ, എബി ഏബ്രഹാം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷിബു കണ്ടത്തില്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പിസി ഗ്ലെന്നി സ്വാഗതവും, ആന്റോ അലക്‌സ് നന്ദിയും പറഞ്ഞു.  പാസ്റ്റര്‍മാരായ സാമുവേല്‍ എം തോമസ്, കെ.വൈ തോമസ് എന്നിവര്‍ പ്രാര്‍ത്ഥന നയിച്ചു. വിനോദ് ഏബ്രഹാം, കൊച്ചുമോന്‍ ആന്താരിയത്ത്, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, ഡോ.റോയി ബി കുരുവിള, ലാല്‍ മാത്യു, മജോണ്‍ കുരിയന്‍, നിവിന്‍ മങ്ങാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

സമൂഹ പുനര്‍നിര്‍മ്മിതിക്കു തൂലിക തൂക്കുകട്ടയാക്കണം : ഡോ.പോള്‍ മണലില്‍ ; തോന്നയ്ക്കല്‍ പുരസ്‌ക്കാരം ഗുഡ്ന്യൂസ് ചീഫ് എഡിറ്റര്‍ സി വി മാത്യു ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക