സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ആശങ്ക വർദ്ധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്ത്രണ്ട് പേരില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധയുണ്ടായത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകർ അടച്ചു. ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 79-ൽ 54 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക് ഡൗണിന് തുല്യമായ കർശന നടപടികളാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. കൊച്ചിയിൽ സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രിയും തുറന്ന് സമ്മതിച്ചിരുന്നു.
എടത്തല, തൃക്കാക്കര, ചൂര്‍ണിക്കര സ്വദേശികള്‍ക്കും എറണാകുളം മാര്‍ക്കറ്റില്‍ ചായക്കട നടത്തുന്ന ഒരാള്‍ക്കുമാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതലുകളും പരിശോധനകളും കൂടുതല്‍ ശക്തമാക്കി