ഏതോ പുരാതനമായ ഒരു നഗരം, നിറം മങ്ങിയതും വിണ്ടുകീറിയതുമായ ചുവരുകളുള്ള രാജമന്ദിരങ്ങള്‍ ഇടുങ്ങിയ ഗലികളിലൂടെ നടന്നകലുന്ന ഒറ്റപെട്ടു ഒറ്റപെട്ട മനുഷ്യരുടെ നിശ്ചല ചിത്രം.
ആകാശത്ത് വളര്‍ന്നു പടരുന്ന രാത്രി മരം നിറയെ നക്ഷത്രങ്ങള്‍. ഗാഡനിദ്രയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു സ്വപ്നത്തില്‍ കണ്ട കാഴ്ചകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അവ്യക്തത പോലെയാണ് യശശരീരനായ എഴുത്തുകാരന്‍ ശ്രീ മുട്ടത്തുവര്‍ക്കിയുടെ 'ഒരു കുടയും കുഞ്ഞുപെങ്ങളും' എന്ന നോവലിനെ കുറിച്ചുള്ള എന്റെഓര്‍മ്മ.
കര്‍ക്കിടക മഴ തുലഞ്ഞുപെയ്യുന്ന ഒരു മധ്യാഹ്നത്തില്‍ അമ്മയുടെ മടിയില്‍ കുട്ടിയായ ഞാന്‍ കിടക്കുകയാണ്. അമ്മ ഉറക്കെ വായിക്കുന്നു കേള്‍വിക്കരായി അയല്‍വാസികളായ യുവതികള്‍ ചുറ്റുമുണ്ട്. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പു നമ്മുടെ ഗ്രാമങ്ങളില്‍ അങ്ങനെ ഒരു കാഴ്ച ഉണ്ടായിരുന്നു. സ്ത്രീകള്‍കിടയില്‍ വായനയെ പരിപോഷിപ്പിക്കുവാന്‍ മുട്ടത്തുവര്‍ക്കിക്ക് കഴിഞ്ഞു എന്നത് മലയാള സാഹിത്യചരിത്രം സ്വര്‍ണ്ണലിപികളില്‍ ലിഖിതപെടുത്തിട്ടുള്ളതാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപെട്ടിടുള്ള എഴുത്തുകാരന്‍ മുട്ടത്ത് വര്‍ക്കി ആയതിനാലാണ് അദ്ദേഹത്തെ ജനപ്രിയ എഴുത്തുകാരനായി വായനക്കാര്‍ ആഘോഷിച്ചതും. അദ്ദഹത്തിന്റെ അക്ഷരങ്ങളിലെ സത്യം അവര്‍ ഏറ്റെടുത്തതും .
പാവപെട്ട തന്റെ പെങ്ങളായ ലില്ലിയെ കുടകീഴില്‍നിന്നും പെരുത്ത മഴയിലേക്ക് തള്ളിവിടുന്ന സമ്പന്നയായ ഗ്രേസിയുടെ തല കല്ലെറിഞ്ഞുപൊട്ടിക്കുന്ന ബേബി എന്ന ദരിദ്ര ബാലന്‍ പോലീസിനെയും പൂമംഗലത്തുകാരെയും ഭയന്നു നാടുവിട്ടു. പട്ടണത്തില്‍ എത്തുമ്പോള്‍ അവിടെനിന്നും ഏറ്റുവാങ്ങുന്ന ക്രുരതയുടെ കഥയാണിത്. അവസാനം നാം ഇഷ്ടപെടുംപോലെ വര്‍ഷഞ്ഞള്‍ക്ക് ശേഷം കുഞ്ഞു പെങ്ങള്‍ക്ക് ഒരു കുടയും വാങ്ങി ഗ്രാമത്തില്‍ മടങ്ങി എത്തുന്ന ബേബി. എല്ലാം സന്തോഷപൂര്‍വ്ം പര്യവസാനിക്കുന്നു.
ഈ നോവലിന്റെ പുനര്‍വായന ഇന്നത്തെ കുട്ടികള്‍ക്ക് അനിവാര്യമാണ് . കാരണം ഇന്നത്തെ അണുകുടുംബത്തില്‍ നിന്നും അന്യമായിരിക്കുന്ന കരുണ. പരസ്പര സ്‌നേഹം, ഭക്ഷണം ഉള്‍പ്പെടെയുള്ളവ പങ്കിട്ടു കൊടുക്കുവാനുള്ള വിശാലത . സഹോദര സ്‌നേഹം, തനിക്ക് പരിചിതമായ ഗ്രാമത്തില്‍നിന്നും ഒളിച്ചോടിപോകുന്ന കുട്ടികള്‍ പട്ടണത്തില്‍ അനുഭവിക്കുന്ന ക്രുരതകള്‍. സമ്പന്നതയും ദാരിദ്ര്യവും തമ്മിലുള്ള അന്തരം. ധാര്‍മ്മികതയും നൈതികതയുമുള്ളവനായി ഒരു കുട്ടി വളര്‍ന്നു വരേണ്ടത് അനിവാര്യമാണെന്ന് പുതിയ കാലത്തെ വായന കാട്ടിത്തരുന്നു. ഒരു കുടയും കുഞ്ഞു പെങ്ങാളും 1967- ല്‍ ആറാം ക്ലാസ്സിലെ സ്‌കൂള്‍ പാഠപുസ്തകമായിരുന്നു. കുടാതെ മുണ്ടൂര്‍ സുകുമാരന്റെ ഹിന്ദി തര്‍ജ്ജിമക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി കാര്യാലയത്തിന്റെ ബഹുമതിലഭിച്ചിരുന്നു. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും റഷ്യന്‍ ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യിതിട്ടുണ്ട് .
ചാള്‍സ് ഡിക്കന്‍സിന്റെ 'ക്രിസ്തുമസ് കരോള്‍' മായി 'ഒരു കുടയും കുഞ്ഞുപെങ്ങള്‍ക്കും നല്ല ചാര്‍ച്ചയുണ്ട്, രണ്ട് കൃതിയുടെയും അവസാനത്തില്‍ അവരെല്ലാം നന്മ ഉള്ളവരായി സന്തോഷപൂര്‍വം ആകാശഗോപുരത്തിന്റെ ഉണ്മ നിറഞ്ഞ ദീപ്തിയെ ഹൃദയത്തില്‍ ഏറ്റു വാങ്ങുന്നവരായി മാറുന്നു ..
'ക്രിസ്തുമസ് കരോള്‍' 1884 ഡിസംബര്‍ 19 നു പബ്ലിഷ് ചെയ്തു. ക്രിസ്തുമസ് ഈവിന് അതായത് ഡിസംബര്‍ 24 നു വൈകിട്ട് എല്ലാം വിറ്റു തീര്‍ന്നു. എന്ന് മാത്രമല്ല ഡിസംബര്‍ അവസാനിക്കുന്നതിനു മുന്‍പു തന്നെ അതിന്റെ പതിമുന്നാമത്തെ പതിപ്പും പുറത്തിറങ്ങി കഴിഞ്ഞിരുന്നു. നിരുപകര്‍ ഇതിനു പറയുന്ന പ്രധാന കാരണം മധ്യകാല വിക്ടോറിയന്‍ ക്രിസ്തുമസ് ആചാരങ്ങളെ ഈ കൃതി പുനര്‍ജീവിപ്പിച്ചു എന്നാണ്. കുടുംബ സംഗമങ്ങള്‍, സീസണല്‍ ഭക്ഷണ പാനിയങ്ങള്‍, ക്രിസ്തുമസ് കേക്ക് പോലെ പലതും, നൃത്തം ക്രിസ്തുമസ് വേഷങ്ങള്‍, ക്രിസ്തുമസ് ഗെയിമുകള്‍, ക്രിസ്തുമസ് ട്രീയുടെ അണിയിച്ചൊരുക്കല്‍- ഇത്യാദിയായ പാശ്ചാത്യ ക്രിസ്തുമസ് ആചരണത്തെ ആധുനിക ലോകത്തിന് പരിചയപ്പെടുത്തുവാനും അതിലൂടെ അത് ആധുനിക ക്രിസ്തുമസ് ആഘോഷത്തെ സ്വാധിനിക്കുവാനും ഈ നോവലിന് കഴിഞ്ഞു. കുടാതെ ദുഷ്ടനായ മിസ്റ്റര്‍ സ്‌ക്രജു നന്മ നിറഞ്ഞ മനുഷ്യനായി മാറി 'ക്രിസ്തുമസിന്റെ കാരുണ്യം നിറഞ്ഞ ചൈതന്യം ഉള്‍കൊള്ളുവാന്‍ പ്രാപ്തനായി.
ഇന്റര്‍നെറ്റോ, സാമുഹ്യ മാധ്യമങ്ങളോ ഇല്ലാത്ത ഒരു കാലത്ത് (1955 ജനുവരി) ഒരാഴ്ചക്കുള്ളില്‍ ആദ്യത്തെ പതിപ്പ് വിറ്റുതീര്‍ന്ന റെക്കോര്‍ഡ് സൃഷ്ടിച്ച അനശ്വര പ്രണയ നോവലാണ് 'പാടാത്ത പൈങ്കിളി.' ഇതിനെ കുറിച്ച് ആഹ്ലാദചിത്തനായി അദ്ദേഹം എങ്ങനെ എഴുതി. മലയോര ഗ്രാമങ്ങളില്‍ പാടാത്ത പൈക്കിളി പാടി പറന്ന് മൃദു ചലനം സൃഷ്ടിച്ചിരിക്കുന്നു 1955 ജൂണില്‍ തന്നെ റീ പ്രിന്റ് നടന്നു. ചാള്‍സ് ഡിക്കന്‍സിനെ പോലെ തന്നെ അതെവര്‍ഷം 'പാടാത്ത പൈക്കിളി'ക്കും ഒന്നിലേറെ പതിപ്പുകള്‍ പുറത്തിറങ്ങിരുന്നു.
1913 ഏപ്രില്‍ 28 നു ചങ്ങനാശ്ശേരിയില്‍ മുട്ടത്തു കുടുംബത്തില്‍ ജനിച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ് .ബി കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. അതിനിടെ പിതാവില്‍ നിന്നും തമിഴും ഗുരുവില്‍ നിന്നും സംസ്‌കൃതവും പഠിച്ചു. തിരുവനന്തപുരത്ത് നിയമം പഠിക്കുവാന്‍പോയി പക്ഷെ പൂര്‍ത്തിയാക്കിയില്ല..
തടി ഫാക്ടറിയില്‍ ക്ലാര്‍ക്ക് ആയും രണ്ട് വര്‍ഷം സ്‌കൂള്‍ അധ്യാപകനായും സേവനം അനുഷ്ടിച്ചു. അതിനിടയില്‍ എം.പി പോളുമായുള്ള ആത്മബന്ധമാണ് സാഹിത്യജീവിതത്തിലേക്ക് വഴിത്തിരിവായത്. പോളിന്റെ ചെറുകഥാമാസികയില്‍ സഹകരിച്ചായിരുന്നു തുടക്കവും. അവിടെ നിന്നുമാണ് 1948 ല്‍ ദീപികയില്‍ എത്തുന്നതുന്നത്. ഇരുപത്തിയാറ് വര്‍ഷം ദീപികയില്‍ ജോലിനോക്കി. ഇംഗ്ലീഷില്‍ അസാമാന്യ പാടവം ഉണ്ടായിരുന്നതിനാല്‍ വിദേശ വാര്‍ത്തകള്‍ എഡിറ്റു ചെയ്യുന്നതിനോടൊപ്പം കോട്ടയത്തെ ദീപികയുടെ പഴയ കെട്ടിടത്തിന്റെ പാത യോരം ചേര്‍ന്നുള്ള ജാലകത്തിനരുകിലിരുന്നു മുറുക്കി തുപ്പി തന്റെ സര്‍ഗ്ഗാത്മക സഞ്ചരം തുടര്‍ന്നു. ദീപികയുടെ ഏറ്റവും ഉജ്വലമായ കാലമായിരുന്നു അതെന്നു പറയാം .
ദീപികയുടെ പത്രാധിപരായിരുന്ന ഷാബോറച്ചനാണ് മുട്ടത്തുവര്‍ക്കിയെ പ്രത്ര പ്രവര്‍ത്തന രംഗത്തേക്ക് കൊണ്ട് വന്നതെന്നു സെര്‍ജി ആന്‍ണി എഴുതിയത് വായിച്ചതോര്‍ക്കുന്നു. മുട്ടത്തുവര്‍ക്കി ദീപികയില്‍ 'ജിന്‍' എന്ന പേരില്‍ ഒരു നര്‍മ പംക്തിയും എഴുതിയിരുന്നു .
1953 പുറത്തിറങ്ങിയ ഇണപ്രാവുകള്‍ മുതല്‍ പാടാത്ത പൈങ്കിളിയും, കരകാണാക്കടല്‍ ഉള്‍പ്പെടെ 83 നോവലുകള്‍, മലയാളത്തിനു ആദ്യമായി ഇന്ത്യന്‍ പ്രസിഡണ്ട്ന്റെ അവാര്‍ഡ് നേടിയ പാടാത്ത പൈങ്കിളി എന്ന സിനിമയില്‍ തുടങ്ങി വേലി എന്ന നോവലിന്റെ പേരുമാറ്റിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമ വരെ എത്തി നില്‍ക്കുന്ന 30 ചലച്ചിത്രങ്ങള്‍ .. നാടകങ്ങള്‍ , ചെറുകഥകള്‍, കവിത . നര്‍മ്മ ലേഖനങ്ങള്‍, ജീവചരിത്രം , എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളിലായി 132 കൃതികള്‍ രചിച്ചു. എഴുത്തിലേക്കുള്ള നിരന്തരമായ ജാഗ്രതയും കഠിനാദ്ധ്വാനവുമാണ് അദ്ദേഹത്തെ അത്രമേല്‍ പ്രസിദ്ധനാക്കിയത്. ഒരേ സമയം അഞ്ചു വാരികകള്‍ക്ക് അഞ്ചു നോവലുകള്‍ എഴുതി
മുട്ടത്തുവര്‍ക്കിയുടെ ജീവിതവുമായി ഏറ്റവും അടുപ്പം പുലര്‍ത്തിരുന്ന ഒരു വ്യക്തിയായിരുന്നു മരുമകളായ അന്നാ മുട്ടത്ത്. അവര്‍ എഴുതിയ മുട്ടത്തുവര്‍ക്കിയുടെ ജീവചരിത്രം , ഓര്‍മ്മകളെ കൂട്ടി ചേര്‍ത്ത് എഴുതിയ ' ജീവന്റെ ഈണം ' എന്ന പുസ്തകത്തില്‍ പറയുന്നു. കത്തില്‍ ഇങ്ങനെ..'.മകളെ അന്നാ, ഒരു മനുഷ്യന് അവന്റെ ജിവിതത്തില്‍ എത്രമേല്‍ എഴുതുവാന്‍ കഴിയുമോ ? അത്രയും ഞാന്‍ എഴുതീരിക്കുന്നു. എഴുതിയെഴുതി കൈയുടെ വേദന ഒട്ടും സഹിക്കാന്‍ കഴിയുന്നില്ല.
1940 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തിലാണ് മാനവ ചരിത്രം പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചത്. യുദ്ധവും അരാജകത്വവും, ആധുനികതയും ഹിപ്പിയിസവും ഫെമിനിസവും ഹുമനിസവും കുടാതെ സാഹിത്യത്തിലെ മഹത്തായ കൃതികള്‍ ഉണ്ടായിട്ടുള്ളതും. ഈ കാലഘട്ടത്തില്‍ സജീവമായി എഴുതികൊണ്ടിരുന്ന മുട്ടത്തുവര്‍ക്കിയുടെ രചനകളില്‍ ഇതൊന്നും വിഷയമായി വന്നില്ല . (പക്ഷെ ഡോക്ടര്‍ ഷിവാഗോയുടെ തര്‍ജ്ജിമയോടു കൂടി മുട്ടത്തുവര്‍ക്കിയിലെ ജിനിയസിനെ മലയാളികള്‍ക്ക് തിരിച്ചറിയുവാന്‍ സാധിച്ചു.) പകരം താന്‍ വളര്‍ന്ന മലയോര പ്രദേശത്തെയും, അതിനെ ചുറ്റിപറ്റിയുള്ള കാര്‍ഷികജീവിതം, പള്ളിയും മണിമേടയും കുര്‍ബാനയും ഉള്‍പെടുന്ന ഏവര്‍ക്കും പരിചിതമായ ഭുമികയില്‍ നിന്നുകൊണ്ട് കഥ പറഞ്ഞത് കൊണ്ടാണ് അദ്ദേഹം മലയാളത്തിലെ ജനപ്രിയ എഴുത്തുകാരനാക്കി മാറിയത്.
പ്രൊഫസര്‍ മാത്യു ജെ മുട്ടത്തിന്റെ ക്ഷണ പ്രകാരമാണ് 2006 ല്‍ എന്‍. പി മുഹമ്മദിന്റെ കൃതിക്ക് മുട്ടത്ത് വര്‍ക്കി അവാര്‍ഡ് ദാന ചടങ്ങില്‍ പക്കെടുക്കാന്‍ കോഴിക്കോട് പോകുന്ന വേളയില്‍ ഞാന്‍ അമ്മയോടെ പറഞ്ഞു '' മുട്ടത്ത് വര്‍ക്കിയുടെ നോവലുകള്‍ വായിക്കുവാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം അമ്മ അനുവദിച്ചില്ലല്ലോ? ' ഇതു പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു ' മോള് ഞാന്‍ പറയുന്നത് പ്രസംഗത്തിന്റെ കൂടെ കൂട്ടി ചേര്‍ക്കുക'
വരെണ്യ വര്‍ഗ്ഗത്തില്‍പ്പെട്ട ഹിന്ദുക്കള്‍ക്കു മാത്രം അര്‍ഹതപ്പെട്ട സാഹിത്യരചന ക്രിസ്ത്യാനിയായ മുട്ടത്തുവര്‍ക്കി നടത്തിയപ്പോള്‍ ഉണ്ടായ അമര്‍ഷം തുണവല്‍ഗണിച്ചുകൊണ്ട് സാഹിത്യ നഭോമണ്ഡലത്തിലെ ശുക്രനക്ഷത്രമായി വിരാജിച്ച കരുത്തനാണ് മുട്ടത്തുവര്‍ക്കി.
ആകാശത്തുനിന്നും അക്ഷരങ്ങള്‍ പെറുക്കി അവയെ താരകങ്ങളും ഇണപ്രാവുകളും പൈങ്കിളിയുമാക്കി തന്റെ സാധാരണകാരായ വായനക്കാരെ ആഹ്ലാദിപ്പിച്ചത് മലയാളത്തിലെ അനശ്വരനായ എഴുത്തുക്കാരന്‍ മുട്ടത്തുവര്‍ക്കിയാണ് ..
അദ്ദേഹം വെള്ളരിപ്രാവുകളുമായി ആകാശ ഗോപുരത്തിലേക്ക് കയറി പോയത് മെയ് 28 ന് ആണ് ആ അക്ഷരങ്ങള്‍ക്ക് മുന്നില്‍ എന്റെ സ്മരണാഞ്ജലി..