Image

പട്ടിണി: 8 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

Published on 23 August, 2019
പട്ടിണി: 8 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
നോയിഡ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ നിരാശയായ താന്‍ കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ അഴുകിയ മൃതശരീരം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.  നോയിഡയിലെ ഗോപാല്‍ഗാഹ് ഗ്രാമത്തിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകന്‍ ദീപകിനെ (എട്ട് മാസം) കൊലപ്പെടുത്തിയത്.

വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് ഹേമ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഹേമയും ഭര്‍ത്താവും പോലീസില്‍ മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. കുട്ടിയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കാനായി പോലീസ് ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീടിന് സമീപത്തുനിന്ന് വരുന്ന ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ടു. ഇതേ പറ്റി അന്വേഷിക്കാനായി വീടിന്റെ പരിസരം പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയതോടെ കുട്ടി കട്ടിലില്‍ നിന്ന് വീണ് മരിച്ചുവെന്നാണ് ഹേമ പോലീസിനോടും ബന്ധുക്കളോടും ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ കഴുത്തില്‍ പാട് കണ്ടെത്തിയതോടെ പോലീസ് ഹേമ ഉള്‍പ്പെടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തു. ഒടുവില്‍ താന്‍ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ പോലീസിനോട് സമ്മതിച്ചു.

 ഭര്‍ത്താവ് ജോലിക്ക് പോകാറില്ലെന്നും ഇതുമൂലം മകന് ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ ഹേമയ്ക്ക് കഴിയുന്നില്ലെന്നും ഹേമ പറഞ്ഞു. ഇതിനിടെ കുട്ടി വിശന്ന് കരഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഹേമ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക