തൃശൂര്‍: ആശങ്കക്കിടയാക്കുംവിധം കുട്ടികളില്‍ പ്രശ്നങ്ങള്‍ പെരുകുമ്പോള്‍ ചികിത്സിക്കേണ്ടത് മാതാപിതാക്കളെയാണെന്ന് ക്ളിനിക്കല്‍ സൈക്കോളജി ഫോറം സംഘടിപ്പിച്ച ദേശീയ ശില്‍പശാല. 'ജീവിതനൈപുണ്യം വളര്‍ത്താന്‍, പ്രലോഭനങ്ങളെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിക്കുക' എന്ന തലക്കെട്ടില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും തൃശൂരില്‍ സംഘടിപ്പിച്ച ശില്‍പശാലയാണ് ഈ അഭിപ്രായം മുന്നോട്ട് വെച്ചത്.
മാതാപിതാക്കളുടെ അശ്രദ്ധയാണ് കുട്ടികളിലെ പ്രശ്നങ്ങള്‍ വറധിക്കുന്നതിന് കാരണമെന്ന് ശില്‍പശാലയില്‍ ശില്‍പശാലയില്‍ പങ്കെടുത്ത ഭൂരിഭാഗം വിദഗ്ധരും ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ്, മൊബൈല്‍, ലഹരി എന്നിവയില്‍ കുട്ടികള്‍ കാണിക്കുന്ന താല്‍പര്യം അമിതമായിട്ടും മാതാപിതാക്കള്‍ ഗൗരവത്തിലെടുക്കുന്നില്ല.പെണ്‍കുട്ടികളാണിന്ന് മദ്യപാനത്തിന്റെ വഴിയിലേക്ക് പെരുകുന്നത്. ഇവയെ നേരിടാന്‍ ഭയക്കുന്ന മാതാപിതാക്കള്‍വരെ സമൂഹത്തിലുണ്ട്-ഡോ.മോണ്‍സി എഡ്വേര്‍ഡ് പറഞ്ഞു.
കുട്ടികള്‍ ഇന്റര്‍നെറ്റിനും മൊബൈലിനും അടിമപ്പെടുന്നത് ഒരുതരം അസുഖമാണെന്ന തിരിച്ചറിവ് മാതാപിതാക്കളിലുണ്ടാവണം. അവരെ നേരായവഴിയിലേക്ക് നയിക്കാന്‍ വിദഗ്ധരായ ഡോക്ടര്‍മാരെയോ, കൗണ്‍സലിങ് സെന്ററുകളെയോ സമീപിക്കണം. അതിനുമുതിരാത്ത മാതാപിതാക്കളെ ആദ്യം ചികിത്സിക്കണം-തൃശൂര്‍ സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച് സെന്ററിലെ സൈക്കോളജിസ്റ്റും ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ ഡോ.പി.ടി.ശശി അഭിപ്രായപ്പെട്ടു.
ഉദ്ഘാടകന്‍ ജെ.പി.സി അധ്യക്ഷന്‍ പി.സി.ചാക്കോ, അധ്യക്ഷന്‍ മേയര്‍ ഐ.പി.പോള്‍, 'നമ്മുടെ കുഞ്ഞുങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, പുസ്തകം ഏറ്റുവാങ്ങിയ കലക്ടര്‍ പി.എം.ഫ്രാന്‍സിസ് തുടങ്ങിയ വിശിഷ്ടാതിഥികളും ഒരേസ്വരത്തില്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞു.