
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരുടെ ഹനുക്ക ആഘോഷിച്ചു കൊണ്ടിരുന്ന ആയിരത്തോളം വരുന്ന ജനക്കൂട്ടത്തിനു നേരെ രണ്ടു ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ മരിച്ചതായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് അറിയിച്ചു. 29 പേർക്കു പരുക്കേറ്റിട്ടുണ്ട്.
ഇതൊരു ഭീകരാക്രമണം ആണെന്നു പോലീസ് സ്ഥിരീകരിച്ചു. അക്രമികളിൽ ഒരാൾ പാക്കിസ്ഥാനിൽ ലഹോറിൽ നിന്നുള്ള നവീദ് അക്രം ആണെന്നു പോലീസ് പറഞ്ഞതായി ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ സിഡ്‌നി അൽ മുറാദ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്.
ഓസ്‌ട്രേലിയൻ സമയം വൈകിട്ട് ആറരയോടെയാണ് രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ബീച്ചിൽ ഉത്സവം തകർക്കുമ്പോൾ കൂട്ടക്കൊല നടന്നത്. ബീച്ചിനടുത്തുള്ള പാലത്തിൽ നിന്നു ഭീകരർ വെടിവയ്ക്കുകയായിരുന്നു.

ഒരു അക്രമി വെടിയേറ്റ് മരിച്ചെന്നു പോലീസ് പറയുമ്പോൾ മറ്റൊരാൾ കൂടി പിടിയിലുണ്ടെന്നു എ ബി സി ന്യൂസ് പറഞ്ഞു.
അക്രമിയുടെ കൈയ്യിൽ നിന്നു തോക്കു തട്ടിയെടുത്തു
കൊല്ലപ്പെട്ട അക്രമിയുടെ കൈയ്യിൽ നിന്നു തോക്കു തട്ടിയെടുത്ത ഒരാളെ പോലീസ് പ്രശംസിച്ചു. "നിരവധി പേരുടെ ജീവൻ അദ്ദേഹം രക്ഷിച്ചു," പോലീസ് കമ്മീഷണർ മാൽ ലന്യോൺ പറഞ്ഞു.
അക്രമിയെ പൊലീസിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം ഉണ്ടായ സ്ഥലത്തിനടുത്തു നിന്ന് ഒരു വാഹനം നിറയെ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി മാൽ ലന്യോൺ വെളിപ്പെടുത്തി. കൊല്ലപ്പെട്ട അക്രമിയുടേതാണ് വാഹനമെന്നു കരുതപ്പെടുന്നു.
വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ ബീച്ചിലെ ജനക്കൂട്ടം നാലുപാടും പാഞ്ഞു.
"ആഹ്ളാദത്തിന്റെ പെരുന്നാളായ ഹനുക്കയുടെ ആദ്യ ദിവസം യഹൂദരെ ലക്ഷ്യം വച്ചു നടത്തിയ ആക്രമണമാണിത്," അൽബനീസ് പറഞ്ഞു. "യഹൂദരായ ഓസ്‌ട്രേലിയക്കാർക്കു നേരെ നടത്തുന്ന ആക്രമണം എല്ലാ ഓസ്‌ട്രേലിയക്കാർക്കും എതിരെയാണ്."
നാസികൾ നടത്തിയ വംശീയ ഉന്മൂലനത്തെ അതിജീവിച്ച ഏറ്റവുമധികം യഹൂദർ ജീവിക്കുന്നത് ഓസ്‌ട്രേലിയയിലാണ്. കഴിഞ്ഞ വർഷം മുതൽ അവരെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്.
"ബോണ്ടിയിലെ കാഴ്ചകൾ ഞെട്ടിക്കുന്നതും മനസ് തളർത്തുന്നതുമാണ്," അൽബനീസ് പറഞ്ഞു. "ഇരയായ ഓരോരുത്തരെയും ഓർത്തു ദുഖിക്കുന്നു."
ഡൽഹിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നി കൂട്ടക്കൊലയെ അപലപിക്കയും അൽബനീസിനെ ദുഃഖം അറിയിക്കയും ചെയ്തു.
11 killed in shooting near Jewish gathering in Sydney