Image

ഹസ്സാരെയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സ്വാമി അഗ്നിവേശ്‌ ആവശ്യപ്പെട്ടതിന്‌ തെളിവ്‌

Published on 29 August, 2011
ഹസ്സാരെയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സ്വാമി അഗ്നിവേശ്‌ ആവശ്യപ്പെട്ടതിന്‌ തെളിവ്‌
ന്യൂഡല്‍ഹി: ജനലോക്‌പാല്‍ ബില്ലിനുവേണ്ടി സമരം നടത്തിയ വിജയം വരിച്ച അണ്ണാ ഹസ്സാരെ സംഘത്തില്‍ ഭിന്നിപ്പുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ സ്ഥിരീകരണം. നിരാഹാര സമരം നടത്തുന്ന അണ്ണ ഹസാരെക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്വാമി അഗ്‌നിവേശ്‌ ഫോണില്‍ ആവശ്യപ്പെടുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. ഹസാരെയുടെ വിശ്വസ്‌തനും സംഘത്തിലെ പ്രമുഖനുമായിരുന്ന അഗ്‌നിവേശും സംഘത്തിലെ മറ്റംഗങ്ങളും തമ്മില്‍ നിരാഹാര സമരത്തിനിടെ ഉടലെടുത്ത അഭിപ്രായ ഭിന്നതയുടെ തുടര്‍ച്ചയാണ്‌ ഈ ആരോപണം. ഫോണില്‍ കപില്‍ എന്ന വ്യക്തിയെ അഭിസംബോധന ചെയ്‌ത്‌ ഹസാരെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌ അഗ്‌നിവേശ്‌ ഒരു കെട്ടിടത്തില്‍ നിന്ന്‌ ഇറങ്ങിവരുന്നതാണ്‌ ദൃശ്യം. ഇത്‌ കേന്ദ്ര മന്ത്രി കപില്‍ സിബലാണെന്നാണ്‌ ഹസാരെ സംഘാംഗങ്ങളുടെ ആരോപണം. 'കപില്‍, മഹാരാജ്‌, എന്തിനാണ്‌ അവര്‍ക്കിത്രയും നല്‍കുന്നത്‌?' എന്നാണ്‌ അഗ്‌നിവേശ്‌ ചോദിക്കുന്നത്‌.

അഗ്‌നിവേശ്‌ സംസാരിക്കുന്നത്‌ കപില്‍ സിബലുമായാണെന്ന്‌ ഹസാരെ സംഘാംഗം കിരണ്‍ ബേദി ആരോപിച്ചു. കപില്‍ സാഹബ്‌ എന്ന്‌ വിളിച്ച്‌ അദ്ദേഹം സംസാരിക്കുന്നത്‌ താന്‍ കേട്ടെന്നും അവര്‍ അവകാശപ്പെട്ടു. സ്വാമി അഗ്‌നിവേശ്‌ പൂര്‍ണമായും അധാര്‍മികനാണെന്ന്‌ അവര്‍ ആരോപിച്ചു. വീഡിയോ ദ്യശ്യങ്ങള്‍ ഹസാരെ സംഘാംഗങ്ങളെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്‌. ദ്യശ്യങ്ങള്‍ക്ക്‌ അഗ്‌നിവേശ്‌ മറുപടി പറയണം ബേദി ആവശ്യപ്പെട്ടു.

എന്നാല്‍, കബില്‍ സിബലുമായി സംസാരിച്ചിട്ടില്ലെന്ന്‌ അഗ്‌നിവേശ്‌ പറഞ്ഞു. 'കപില്‍ എന്ന്‌ പേരുള്ള ഒട്ടേറെ പേര്‍ എന്റെ സുഹൃദ്‌വലയത്തിലുണ്ട്‌. രാഷ്ട്രീയ നേതാക്കളെ മഹാരാജ്‌ എന്ന്‌ വിളിച്ച്‌ ഞാന്‍ ഒരിക്കലും സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Link: www.youtube.com/watch?v=7s0YhjFrUgU&feature=related
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക