Image

അണ്ണാ ഹസാരെ, അവിടെയും.....ഇവിടെയും (മൊയ്‌തീന്‍ പുത്തന്‍ചിറ)

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 29 August, 2011
അണ്ണാ ഹസാരെ, അവിടെയും.....ഇവിടെയും (മൊയ്‌തീന്‍ പുത്തന്‍ചിറ)
ഈ എഴുത്ത്‌ സ്വാതന്ത്ര്യാനന്തര ഭാരതം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വൃത്തികെട്ട അഴിമതിക്കഥകള്‍ക്കെതിരെ നടക്കുന്ന ശബ്ദങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന ഒന്നല്ല. ഒരു ജനാധിപത്യസംവിധാനത്തില്‍ പൗരന്മാര്‍ക്ക്‌ ലഭ്യമായ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏകാധിപത്യ പ്രവണതകളെ ചെറുത്തു തോല്‌പിക്കുകതന്നെ വേണം. അതേസമയം, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശനവിധേയരാക്കുമ്പോള്‍തന്നെ, സ്വയം വിമര്‍ശനത്തിനു തയ്യാറാവാത്തവരെ പരിശോധിക്കുകയെന്നതും ജനാധിപത്യക്രമങ്ങളുടെ ഭാഗം മാത്രം.

അഴിമതിവിരുദ്ധ സമരം ഇത്രയും ശ്രദ്ധയാകര്‍ഷിച്ചത്‌ അണ്ണാ ഹസാരെ രംഗത്തു വന്നപ്പോഴാണ്‌. ആരാണ്‌ ഇദ്ദേഹം. `അഭിനവ ഗാന്ധി' എന്ന ബിംബനിര്‍മ്മിതിയിലേക്ക്‌ കാര്യങ്ങളെത്തിയത്‌ എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ചിലരെയെങ്കിലും വലച്ചിട്ടുണ്ടാകും. ഉഷ്‌ണം പരത്തുന്ന, അകക്കാഴ്‌ചകളുടേയും കാഴ്‌ചപ്പാടുകളുടെയും കെട്ടുപാടുകളില്ലാത്ത, പരുത്ത ഖാദി വസ്‌ത്രങ്ങളണിഞ്ഞ്‌, ഇന്ത്യന്‍ രാഷ്ട്രീയ കമ്പോളത്തിലേക്ക്‌ നവഗാന്ധിയുടെ പരിവേഷവുമായി ഇറങ്ങിവന്നു ഈ മറാത്തിക്കാരന്‍. അയോദ്ധ്യയും മണ്ഡലുംകൊണ്ട്‌ ചുട്ടികുത്തി തകര്‍ന്നാടിയ ഹിന്ദുത്വ രാഷ്ട്രീയം, പിന്നീടുണ്ടായ രാഷ്ട്രീയ പരിസരങ്ങളില്‍ മങ്ങിപ്പോയപ്പോള്‍ ഒരു കരിഷ്‌മയുള്ള വ്യക്തിത്വത്തെ തേടുകയായിരുന്നു. അവര്‍ക്ക്‌ വീണുകിട്ടിയ വള്ളിയായി ഈ ഗാന്ധിയന്‍.

ഹസാരെ ഉയര്‍ത്തുന്ന അഴിമതിവിരുദ്ധ സമരത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ അറിയണമെങ്കില്‍ റാലിഗന്‍ സിദ്ധിയെ അറിയണം. സൂക്ഷ്‌മമായി നോക്കുമ്പോള്‍, പാരമ്പര്യനൈകിതയുടെ തെളിയിക്കപ്പെട്ട മാതൃകയായിട്ടാണ്‌ അണ്ണാ ഹസാരെയുടെ ഗ്രാമമായ റാലിഗന്‍ സിദ്ധി ഉയര്‍ന്നു നില്‍ക്കുന്നത്‌. മറാത്ത ദേശീയതയുടെ വിവിധ ബിംബനിര്‍മ്മിതികളേയും സാങ്കല്‌പിക ശത്രുക്കളേയും കാണിച്ചു പടുത്തുയര്‍ത്തിയ ഒരു പ്രത്യേക പ്രാദേശിക വംശീയതയെ പ്രതിനിധാനം ചെയ്യുന്നു ഈ ഗ്രാമം. കൃത്യമായ ഒരു സാംസ്‌ക്കാരിക ദേശീയതപ്രതലത്തില്‍ നിന്ന്‌ ഉയര്‍ന്നുവന്ന ആചാരങ്ങളിലൂന്നിയ ഒരു കേന്ദ്രീകൃതാവസ്ഥ ഈ ഗ്രാമത്തില്‍ കാണാം. അതിനിയന്ത്രണത്തിന്റേയും അനുസരണപ്രക്രിയയുടേയും വേദവ്യവസ്ഥകളുടേയും ഒരു സ്വേച്ഛാധിപത്യക്രമം ഈ ഗ്രാമീണവ്യവസ്ഥയുടെ പ്രത്യേകതയാണ്‌.

കുറ്റാരോപിതരേയും കുറ്റം ചെയ്‌തവരേയും ഹരിയാനയിലെ സ്‌ത്രീ-ദലിത്‌ വിരുദ്ധ ഖാപ്‌ പഞ്ചായത്ത്‌ രീതിയില്‍ കുറ്റവും ശിക്ഷയും വിധിക്കുന്ന രീതിയുണ്ട്‌ ഇവിടെ. `കുറ്റവാളികളെ' മധ്യകാല സംസ്‌ക്കാരങ്ങളിലെപോലെ നാല്‍ക്കവലയില്‍ കെട്ടിയിട്ട്‌, തന്റെ പട്ടാള ബെല്‍റ്റുകൊണ്ട്‌ തല്ലുകൊടുത്ത്‌ ശിക്ഷിക്കുന്ന ഒരു ഫ്യൂ ഡല്‍ രീതിയാണ്‌ ഹസാരെ ഇവിടെ പ്രയോഗിച്ചുവരുന്നത്‌. ജനാധിപത്യക്രമങ്ങളേയും ആധുനിക നീതിന്യായ സംവിധാനങ്ങളേയും കാറ്റില്‍ പറത്തുന്ന `ഖാപ്‌ പഞ്ചായത്തുകളുടെ' പ്രകട പിന്തുണ, അഴിമതിവിരുദ്ധ സമരങ്ങള്‍ക്ക്‌ കിട്ടുന്നതില്‍ അത്ഭുതമില്ല. ക്ഷേത്രകേന്ദ്രീകൃതമായ ഒരു ഗ്രാമവ്യവസ്ഥയിലെ, രാജാവും മന്ത്രിയും പൂജാരിയുമൊക്കെയായി വാഴുന്ന, ഫ്യൂ ഡല്‍ അംശങ്ങള്‍ ഇപ്പോഴും കൊണ്ടുനടക്കുന്ന ഒരു കരിഷ്‌മാറ്റിക്‌ പുരുഷന്റെ നിയന്ത്രണമാണ്‌ ഈ ഗ്രാമത്തെ വ്യത്യസ്‌തമാക്കുന്നത്‌.

ക്ഷേത്രകേന്ദ്രീകൃതമായ ഒരു ആവാസവ്യവസ്ഥയിലെ തീരുമാനങ്ങളും വര്‍ണ്ണവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ശുദ്ധി/ശ്രേണി ബന്ധിതമായിരിക്കും എന്നത്‌ ചരിത്രത്തിന്റെ പിന്തുടര്‍ച്ച മാത്രമായി കരുതാം. ബീഡി, സിഗരറ്റ്‌ മുതലായവയും സിനിമയും നിയമവിരുദ്ധമാക്കിയ ഈ ഗ്രാമം 2001ല്‍ സന്ദര്‍ശിച്ചപ്പോള്‍ ചരിത്രപുസ്‌തകത്തില്‍നിന്ന്‌ അടുത്തറിഞ്ഞ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏതെങ്കിലുമൊരു മനോരിയാല്‍ കോട്ടയിലകപ്പെട്ടതുപോലെയാണ്‌ എനിക്കു തോന്നിയതെന്ന്‌ ഡല്‍ഹി സര്‍വ്വകലാശാലയിലെ അസി. പ്രൊഫസറായ പി.കെ. യാസര്‍ അറഫാത്ത്‌ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഗ്രാമം മുഴുവനും ദൈവവും ഗാന്ധിയും അവതാരപുരുഷനും കമാന്ററുമായി ആരാധിക്കുന്ന ഒരു വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണ വരുതിയില്‍ തന്നെ റാലിഗന്‍ സിദ്ധി പത്തുവര്‍ഷത്തിനുശേഷവും മാറ്റമില്ലാതെ തുടരുന്നുവെന്ന്‌ അവിടം സന്ദര്‍ശിച്ച പലരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. മാത്രമല്ല, ഇപ്പോള്‍ ഭക്ഷണ/വസ്‌ത്രധാരണമടക്കം നിയന്ത്രണവിധേയമായിരിക്കുന്ന ഒരു പരിപൂര്‍ണ്ണ അഗ്രഹാരമായിരിക്കുന്നുവത്രേ. ജനാധിപത്യ സംവിധാനത്തിന്റെ പ്രകടമുദ്രകളിലൊന്നായ പ്രാതിനിധ്യസഭകളോ മറ്റു സംവിധാനങ്ങളോ റാലിഗന്‍ സിദ്ധിയില്‍ ഇല്ല. ശ്രേണീബന്ധിതമായ ഒരു സാമൂഹിക ചുറ്റുപാടില്‍ എടുക്കുന്ന ഗ്രാമതീരുമാനങ്ങള്‍ മേധാവിത്വജാതിയായ മറാത്തുകാരുടെ ഇംഗിതത്തിനും താല്‌പര്യങ്ങള്‍ക്കും അനുസരിച്ചാണ്‌ തുടര്‍ന്നു വരുന്നത്‌. 20 വര്‍ഷമായി ഒരു തെരഞ്ഞെടുപ്പില്‍പോലും ഭാഗമായിട്ടില്ല ഈഗ്രാമവാസികള്‍.
ഗുരുകുല സമ്പ്രദായത്തില്‍ നടക്കുന്ന വിദ്യാലയത്തില്‍ സൂര്യനമസ്‌ക്കാരവും രാഷ്ട്രീയവത്‌കരിക്കപ്പെട്ട ഓം ശാന്തിമന്ത്രങ്ങളും മാത്രം മുഖരിതമാവുമ്പോള്‍, സാംസ്‌ക്കാരിക സമന്വയത്തിന്റെ ഉദാത്ത മാതൃകകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്ന മറ്റുള്ള ഗ്രാമങ്ങളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു തലത്തിലേക്കാണ്‌ ഈ പ്രദേശത്തെ ഹസാരെ തെളിച്ചുകൊണ്ടുപോകുന്നത്‌. ആര്‍.എസ്‌.എസ്‌. ജിഹ്വയായ ഓര്‍ഗനൈസര്‍ നിരന്തരമായ എഴുത്തുകളിലൂടെ ഹസാരെയുടെ സാംസ്‌ക്കാരിക ചികിത്സയെ (Cultural Treatment)  ആഘോഷമായി ഏറ്റെടുക്കുന്നതും ശ്രദ്ധേയമാണ്‌.

ക്ഷത്രിയവത്‌ക്കരിക്കപ്പെട്ട ഒരു സൈനിക ഗ്രാമമാണ്‌ റാലിഗന്‍ സിദ്ധി. എപ്പോഴും യുദ്ധസജ്ജരായ ഒരു പുരുഷാരം ഇവിടത്തെ പ്രത്യേകതയാണ്‌. പാക്കിസ്ഥാനെന്ന ശത്രുവാല്‍ ഏതു ദിവസവും ആക്രമിക്കപ്പെടും/പിടിച്ചടക്കപ്പെടും എന്ന നിരന്തരമായ പ്രചാരണങ്ങളിലൂടെ വളരെ ശക്തമായ ഒരു പട്ടാള സംസ്‌ക്കാരം വളര്‍ത്തിയെടുത്തിരിക്കുന്നു ഹസാരെ. ഇന്ത്യയില്‍ പട്ടാളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ അയക്കുന്ന ഗ്രാമം അഹിംസാവാദിയായ ഹസാരെ സ്വയം നിര്‍മ്മിച്ച റാലിഗന്‍ സിദ്ധിയാണ്‌.

ഈ ഗ്രാമത്തിലെ കഥകളിലും പഴഞ്ചൊല്ലുകളിലും മാത്രമല്ല, സധാരണ സംഭാഷണങ്ങളില്‍പോലും ശിവജി-അഫ്‌സല്‍ ഖാന്‍ പോരാട്ടം നിറഞ്ഞുനില്‌ക്കുന്നത്‌, കൃത്യമായ ബിംബ നിര്‍മ്മിതികള്‍ ഇവിടെ നടക്കുന്നുണ്ട്‌ എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്‌. മുസ്ലീം സാന്നിധ്യം ഈ ഗ്രാമത്തില്‍ തീരെ ഇല്ലെന്നുതന്നെ പറയാം. പ്രായോഗികതയുടെ പേരില്‍ എന്നും മാറ്റി നിര്‍ത്തപ്പെട്ട ദളിതുകളുടെ കാര്യം ഈ ഗ്രാമത്തിന്റെ വേറിട്ട മുഖം കാണിച്ചു തരുന്നു. `ഹിന്ദുവാകാന്‍' കഴിയാതെ ഇപ്പോഴും ഹരിജനങ്ങള്‍ (ദൈവമക്കള്‍) എന്നു മാത്രം വിളിക്കപ്പെടുന്ന അവര്‍ തങ്ങളുടെ പ്രതിഷേധങ്ങളെ അടക്കിപ്പിടിക്കുന്നത്‌ ഭയം കൊണ്ടാണ്‌, ബഹുമാനം കൊണ്ടല്ല. ദളിതിന്റെ അവസ്ഥ താന്‍ മാറ്റിമറിച്ചു എന്നാണ്‌ ഹസാരെയുടെ അവകാശവാദം. ആ പരിഷ്‌ക്കരണം അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍ ഇങ്ങനെയാണ്‌ : എന്തുകൊണ്ടാണ്‌ ജനങ്ങള്‍ അവരെ വെറുത്തുതുടങ്ങിയതെന്ന്‌ അവര്‍ക്ക്‌ പറഞ്ഞുകൊടുത്തു. നിങ്ങളുടെ ജീവിതശൈലി വൃത്തികെട്ടതാണ്‌. ഭക്ഷണ സമ്പ്രദായം വൃത്തിഹീനമാണ്‌. ആലോചനാരീതികള്‍ വൃത്തികെട്ടതാണ്‌. അതുകൊണ്ടുതന്നെ നിങ്ങള്‍ മാറ്റത്തിനു വിധേയമാകണം....അങ്ങനെ നിരന്തരമായ അധ്വാനത്തിലൂടെ ദളിതരുടെ ജീവിതത്തെ മാറ്റിയെടുത്തു. അതായത്‌, `ശുദ്ധിയില്ലാത്ത' ദളിതനെ ബ്രാഹ്മണ്യത്തിന്റേയും സനാതന മൂല്യങ്ങളുടേയും വര്‍ണ്ണപ്രസരങ്ങളിലേക്ക്‌ കൊണ്ടുവന്ന്‌ പരിവര്‍ത്തനത്തിനു വിധേയമാക്കുന്ന, ഗുജറാത്തിലും ആദിവാസി മേഖലയിലും നടന്നുകൊണ്ടിരിക്കുന്ന നിര്‍ബ്ബന്ധിത ശുദ്ധികലശം' ആണ്‌ ഇവിടെയും നടന്നുകൊണ്ടിരിക്കുന്നത്‌.

തീവ്ര വലതുപക്ഷ നേതാക്കളായ സാധ്വി ഋതാംബരയും ഗോവിന്ദാചാര്യയുമാണ്‌ ബാബാ രാംദേവിനുവേണ്ടി രംഗത്തിറങ്ങിയതെങ്കില്‍ ഹസാരേക്ക്‌ ചുറ്റും പറന്നുനടക്കുന്നത്‌ ബി.ജെ.പി.യിലെ മിതവാദി നേതാക്കളുടെ ഒരു പട തന്നെയാണ്‌. നേരത്തെ ജന്തര്‍ മന്തറില്‍ നടന്നതും ഇപ്പോള്‍ രാംലീലയില്‍ നടത്താന്‍ നിശ്ചയിച്ചതുമൊക്കെ സന്യാസി-കച്ചവട-അരാഷ്ട്രീയവാദികളുടെ ഒരു കൂട്ടായ്‌മയാണ്‌. ഏകാധിപതികളേയും ഫാഷിസ്റ്റുകളേയും ആരാധിക്കുന്നവര്‍, കക്ഷിരാഷ്ട്രീയക്കാരെ പൂര്‍ണ്ണമായി നിരാകരിക്കുന്നവര്‍, സംവരണ വിരുദ്ധര്‍, വര്‍ഗീയ വാദികള്‍, സാമൂഹികസേവനങ്ങളെ പ്രൊഫൈല്‍ നിര്‍മ്മിതിക്ക്‌ ഉപയോഗിക്കുന്നവര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരിക എന്ന്‌ ബനിയ ബ്രാഹ്മണ അച്ചുതണ്ടിന്റെ ഒരു രാഷ്ട്രീയ തന്ത്രമായിട്ടു മാത്രമേ ഇതിനെ കാണാന്‍ പറ്റൂ.

രാംദേവിലൂടെ ഉറപ്പാക്കാന്‍ പറ്റുമായിരുന്ന പിന്നാക്ക പിന്തുണയുടെ കാര്യം തല്‍ക്കാലത്തേക്ക്‌ അവതാളത്തിലായെങ്കിലും, ബ്രാഹ്മണ ബനിയ രാഷ്ട്രീയ കൂട്ടുകെട്ടിനെ ഒരു കരക്കെത്തിക്കാന്‍ തന്നെയാണ്‌ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശ്രമം. താത്വികമായും പ്രായോഗികമായും, ഉദാരവത്‌കൃത ഇന്ത്യയിലെ അഴിമതിയും മറ്റുള്ള കുറ്റകൃത്യങ്ങളും ഇത്രത്തോളം വഷളായ രീതിയില്‍ വളരാന്‍ കാരണമായ കോര്‍പ്പറേറ്റ്‌ മേഖലയിലെ അഴിമതികളെ ഒരു കാലത്തും ഒരു വിമര്‍ശനത്തിനും പാത്രമാക്കിയിട്ടില്ല ഹസാരെ. 2ജി അഴിമതിക്കേസില്‍ വന്‍ വ്യവസായികളെ കൂട്ടിനു പുറത്തു നിര്‍ത്തി ദലിതനായ രാജയിലേക്ക്‌ മാത്രം വെളിച്ചം കേന്ദ്രീകരിച്ചു അഴിമതിവിരുദ്ധ പൊതുസമൂഹം. വലതുപക്ഷ രാഷ്ട്രീയത്തോട്‌ ഇപ്പോഴും മാനസികാഭിമുഖ്യമുള്ള ജയലളിതയെ നാട്ടില്‍ അധികാരത്തില്‍ കൊണ്ടുവരാന്‍ ഈ കൂട്ടുകെട്ടിനു കഴിഞ്ഞു. ജയലളിതയെ അഭിനന്ദിക്കാന്‍ ആദ്യമായി ക്ഷണിക്കപ്പെട്ട്‌ എത്തിയ അതിഥി നരേന്ദ്രമോഡിയായിരുന്നു എന്നത്‌ യാദൃച്ഛികമായിരുന്നു എന്ന്‌ കരുതാനാവില്ല. ബ്രാഹ്മണ-ദലിത്‌ സഖ്യത്തിലൂടെ മായാവതി അധികാരത്തിലേറിയ ഉത്തര്‍പ്രദേശില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ്‌ ഈ അഴിമതിവിരുദ്ധ സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. ഹസാരെ `അഴിമതിക്കാരി' എന്ന്‌ വിളിച്ചുപറഞ്ഞ ഒരേ ഒരു മുഖ്യമന്ത്രിയുടെ പേര്‌ മായാവതിയാണെന്നും ചേര്‍ത്ത്‌ വായിക്കേണ്ടതാണ്‌.?
ക്യാപിറ്റലിസ്റ്റ്‌ സാമ്പത്തിക വ്യവസ്ഥയെയും ഫ്യൂ ഡല്‍ മാനസികാവസ്ഥയേയും വര്‍ഗ/വര്‍ണ്ണ/ജാതി നിബദ്ധ സാമൂഹിക വ്യവസ്ഥയേയും വര്‍ക്ഷീയരാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ജുഗല്‍ബന്ദിയുടെ വരാനിരിക്കുന്ന നാളുകളിലെ തിമിര്‍പ്പിന്റെ ആമുഖമായി ഈ സമരങ്ങളെല്ലാം കാണാം. സവര്‍ണ്ണ പരികല്‌പനകളും പ്രത്യയശാസ്‌ത്ര പരിഗണനകളും ചോര്‍ന്നുപോയിട്ടില്ലാത്ത ഇന്ത്യയിലെ ലിബറല്‍ പൊതുസമൂഹത്തിന്റെമേല്‍ ഹിന്ദുത്വത്തിന്റെ പുതുരാഷ്ട്രീയ പരികല്‌പനകള്‍ക്ക്‌ മിനുപ്പേറ്റുകയാണ്‌ ഹസാരെയുടെ അഭിനവ ഗാന്ധിയന്‍ ഭാവം. രാം പുനിയാനി സൂചിപ്പിച്ചതുപോലെ ഇന്ത്യയില്‍ എപ്പോഴൊക്കെ മധ്യവര്‍ക്ഷ വരേണ്യജാതി നിയന്ത്രണത്തില്‍ അഴിമതിവിരുദ്ധ സമരങ്ങള്‍ നടന്നിട്ടുണ്ടോ, അത്‌ ജയപ്രകാശ്‌ നാരായണിന്റെ കാലത്തായാലും വി.പി. സിംഗിന്റെ കാലത്തായാലും, അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഉപയോക്താക്കളാകുകയും ചെയ്‌തത്‌ ആര്‍.എസ്‌.എസ്‌. നിയന്ത്രിക്കുന്ന വലതുപക്ഷ രാഷ്ട്രീയം തന്നെയാണ്‌.

തലച്ചോറും നീതിയും തത്വചിന്തയും പോലീസ്‌ അധികാരങ്ങളും തീരുമാനങ്ങളും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു തികഞ്ഞ ഏകാധിപതിയെയാണ്‌ ഹസാരെ സ്ഥാപിച്ച ഭാരതീയ ആചാര്‍ വിരോധി ട്രസ്റ്റില്‍ സജീവമായിരുന്ന പഴയ ട്രസ്റ്റി അണ്ണാ ആധാവിനെപ്പോലെയുള്ളവരുടെ വിവരണങ്ങളില്‍ കാണുന്നത്‌. അധികാരവും നിയന്ത്രണവും വരുതിയില്‍ വെക്കാന്‍, ആരുമായും പരിധിയില്‍ കവിഞ്ഞ്‌ അടുപ്പവും സൗഹൃദവും കാണിക്കാത്ത മനുഷ്യനെന്ന്‌ മറ്റു ചിലര്‍ ഹസാരെയെ വിശേഷിപ്പിക്കുന്നു. ഹസാരെയുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളില്‍ നടക്കുന്ന അഴിമതിയെപ്പറ്റി സുപ്രീം കോടതി ജഡ്‌ജി പി.ബി. സാവന്തിന്റെ 2005ലെ വെളിപ്പെടുത്തലുകളും കെ.എന്‍. പണിക്കരെപ്പോലെയുള്ളവരുടെ പ്രസ്‌താവനകളും നമ്മോടു പറയുന്നത്‌ ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അഴിമതിയെ ചെറുക്കാനുള്ള പോരാട്ടത്തിനു നേതൃത്വം കൊടുക്കാനുള്ള ധാര്‍മ്മികമായ ഔന്നത്യം ഹസാരെയ്‌ക്ക്‌ അവകാശപ്പെടാനില്ല എന്നുതന്നെയാണ്‌. അതേസമയം, നാശത്തിന്റെ കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന്‌ ഹസാരെ ഉയര്‍ത്തുന്ന പൊടിക്കാറ്റ്‌ ശ്വാസതടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത്‌ അവര്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണെന്നത്‌ വേറെ കാര്യം.

(കടപ്പാട്‌: മാധ്യമം)
അണ്ണാ ഹസാരെ, അവിടെയും.....ഇവിടെയും (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക