Image

കൊച്ചുപുരയ്ക്കല്‍ ഫാദര്‍ കെ.ജെ. തോമസ് കൊലക്കേസും പുരോഹിതരുടെ കയ്യാമവും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 25 June, 2014
കൊച്ചുപുരയ്ക്കല്‍ ഫാദര്‍ കെ.ജെ. തോമസ് കൊലക്കേസും പുരോഹിതരുടെ കയ്യാമവും (ജോസഫ് പടന്നമാക്കല്‍)
വടക്കേ ഇന്ത്യയില്‍ ഒരു ക്രിസ്ത്യന്‍ മിഷ്യനറി കൊല്ലപ്പെട്ടാല്‍ നാടുമുഴുവന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആ വാര്‍ത്ത മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിക്കാറുണ്ട്. ഇന്ത്യാ മുഴുവന്‍ മതപീഡനമായി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്താ തലക്കെട്ടുകളില്‍ പിന്നീട് ലോകമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെടും. ഫാദര്‍ കെ. ജെ. തോമസിന്റെ കൊലപാതകം മാദ്ധ്യമങ്ങള്‍ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചില്ല. കൊല ചെയ്‌തെന്നു കരുതപ്പെടുന്ന കുറ്റാരോപിതരായവര്‍ പുരോഹിതരായതാണ് കാരണം. 2013 മാര്‍ച്ച് മുപ്പത്തിയൊന്നാം തിയതി ഫാദര്‍ കെ.ജെ. തോമസിന്റെ മൃതദേഹം ബാംഗളൂരിലെ മല്ലേശ്വരത്തുള്ള സെന്റ് പീറ്റേഴ്‌സ് സെമിനാരിയില്‍ കാഫീറ്റീരിയാക്ക് സമീപം കണ്ടെത്തി. മുഖം മുഴുവന്‍ അടികൊണ്ട് വിവര്‍ണ്ണമാക്കി, പൊട്ടിക്കാവുന്നടത്തോളം എല്ലുകള്‍ പൊട്ടിച്ച് തലയില്‍ കമ്പി വടികൊണ്ട് അടിച്ച് തലച്ചോറ് പുറത്താക്കിയ നിലയിലായിരുന്നു, മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തില്‍ തലയ്ക്കും ചങ്കിനും തലയോട്ടിക്കും മാരകമായ ചതവുകളുമുണ്ടായിരുന്നു. അക്രമ സ്ഥലത്തുനിന്നും രക്തക്കറയുള്ള ഒരു ഇരുമ്പു വടിയും കിട്ടിയിരുന്നു. ഇടത്തെ കണ്ണ്, മൂക്ക്, ചുണ്ട് ഇവകളെല്ലാം തകര്‍ത്തിരുന്നു. മരിച്ച ശരീരം വലിച്ചിഴച്ച് അദ്ദേഹം വസിച്ചിരുന്ന മുറിയുടെ മുമ്പില്‍ കൊണ്ടുവന്നതായ അടയാളങ്ങളും മൃതദേഹത്തിലുണ്ടായിരുന്നു. പുരോഹിതന്റെ ഈ കൊലപാതകം ബാംഗ്ലൂര്‍ നഗരത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. തെളിവുകളുടെ യാതൊരു തുമ്പും കിട്ടാതെ പോലീസിനും ഈ കേസ് കീറാമുട്ടിപോലെ ഒരു വെല്ലുവിളിയായി തീര്‍ന്നു.
ഒരു വര്‍ഷം മുമ്പുനടന്ന ഈ ദുരന്തമരണത്തിനു കാരണക്കാരായ രണ്ടു പുരോഹിതരടക്കം മൂന്നു പേരെ ബാംഗ്ലൂര്‍ പോലീസ് കമ്മീഷണറായ ശ്രീ ജ്യോതി പ്രകാശ് മിര്‍ജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് അടുത്തയിടയാണ്. കൊലപാതകത്തില്‍ പങ്കുണ്ടെന്നു വിശ്വസിക്കുന്ന ഗുല്‍ബെര്‍ഗിലെ കെങ്കേരി ഇടവക ഫാദര്‍ ഏലിയാസ്, അദ്ദേഹത്തിന്റെ അള്‍ത്താര സഹായി പീറ്റര്‍, മറ്റൊരു പുരോഹിതന്‍ ഫാദര്‍ വില്ല്യം പാട്രിക്ക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വളരെയധികം ആസൂത്രണം ചെയ്തായിരുന്നു ഈ കൊല നടത്തിയത്. ഫാദര്‍ തോമസിന്റെ അധീനതയിലുള്ള ചില ഡോക്കുമെന്റുകള്‍ തട്ടിയെടുത്ത് ധനപരമായ കാര്യങ്ങളില്‍ അദ്ദേഹത്തെ കുടുക്കുകയെന്നത് കൊലപാതകികളുടെ ലക്ഷ്യമായിരുന്നു. യാതൊരു മോക്ഷണവും കൊല ചെയ്ത ദിവസം സെമിനാരിയില്‍ നടന്നിട്ടില്ല. തന്മൂലം കുറ്റവാളികള്‍ സെമിനാരിയുമായി ബന്ധപ്പെട്ടവരെന്നും പോലീസ് അനുമാനിച്ചു. തലയ്ക്കടിയും, മുഖമാകെ വികൃതവുമാക്കിയ കൊലപാതകം അസൂത്രിതമായിരുന്നുവെന്നും പോലീസിനു മനസിലായി. ഇരുമ്പുവടികൊണ്ട് ഒന്നു രണ്ടു പേര്‍ തലയ്ക്കടിച്ച പാടുകളുമുണ്ടായിരുന്നു. സെമിനാരി റെക്റ്ററായിരുന്ന ഫാദര്‍ തോമസ് ഭരണപരമായ കാര്യങ്ങളിലും സ്ഥാനങ്ങള്‍ നല്കുന്നതിലും കുറ്റവാളികളായ ഈ പുരോഹിതരെ ഒരിക്കലും പരിഗണിക്കാതെയിരുന്നതും കൊലപാതകത്തിന് കാരണമായിരുന്നു. അറസ്റ്റിലായ വൈദികരുടെ മേല്‍ അധോലോക ബന്ധവും ആരോപിച്ചിട്ടുണ്ട്. ഗൂഢാലോചന, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ മറ്റു സഹവൈദികരുടെ അറസ്റ്റും ഉടനുണ്ടാകുമെന്ന് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നു. കൊലപാതകത്തെ തേയ്ച്ചു മായിച്ചു കളയാന്‍ സെമിനാരിയിലെ ഭരണതലത്തിലുള്ളവര്‍ ആഗ്രഹിച്ചിരുന്നിരിക്കണം. അവരുടെ ഭാഗത്തുനിന്നും കാര്യമായ സഹകരണം പോലീസിന് ലഭിക്കാതെയിരുന്നതും അതിനാലായിരിക്കണം.
ഫാദര്‍ തോമസിനോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്ന ഇവര്‍ സഭയുടെ അധികാരസ്ഥാനത്തുനിന്ന് അദ്ദേഹത്തെ പുകച്ചു തള്ളണമെന്നുള്ള ഗൂഢാലോചനകളിലും എര്‍പ്പെട്ടിരുന്നു. അതിനുള്ള അവസരങ്ങള്‍ക്കായി അവര്‍ കാത്തിരിക്കുകയുമായിരുന്നു. കൊല ചെയ്യുന്ന സമയം ലീതല്‍ ആയുധങ്ങളും കരുതിയിട്ടുണ്ടായിരുന്നു. കൊലയുടെ ലക്ഷണം നോക്കുമ്പോള്‍ കൊലപാതകം സ്വാഭാവിക മരണമല്ലെന്നും വ്യക്തമായിരുന്നു. കരുതിക്കൂട്ടി വളരെയധികം തന്ത്രങ്ങള്‍ മെനഞ്ഞായിരുന്നു അവരന്ന് തോമസിനെ കൊലപ്പെടുത്തിയത്. തെളിവുകളെല്ലാം നശിപ്പിച്ച് ആരും കണ്ടുപിടിക്കാത്ത രീതിയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി ഈ കേസ്സിനെ മാറ്റിയെടുക്കാനും കുറ്റവാളികള്‍ക്ക് സാധിച്ചു.
കര്‍ണ്ണാടക പോലീസ് പ്രമാദമായ ഈ കൊലകേസ്സിന്റെ അന്വേഷണവുമായി ആന്ധ്രാ , ഗോവാ, കേരളം, തമിഴ്‌നാടുകളില്‍ ചുറ്റിക്കറങ്ങി, എകദ്ദേശം രണ്ടായിരത്തോളം പേരെ ചോദ്യം ചെയ്തിരുന്നു. അവരില്‍നിന്ന് .പത്തുപേരെ തിരഞ്ഞെടുത്ത് നുണ പരിശോധന യന്ത്രമുപയോഗിച്ച് (ലൈ ഡിറ്റക്റ്റീവ് ടെസ്റ്റ്) പരീക്ഷണങ്ങളും നടത്തിയിരുന്നു. മൂന്നു പുരോഹിതരടക്കം അഞ്ചുപേരെ ഗുജറാത്തിലുള്ള ലാബ്രട്ടറിയില്‍ കൊണ്ടുപോയി നാര്‍ക്കോ അനാലീസിസ് പരീക്ഷണങ്ങള്‍ക്കും വിധേയരാക്കി. ഈ അന്വേഷണങ്ങളുടെ നൂലാമാലകളില്‍ക്കൂടിയാണ് ഫാദര്‍ ഏലിയാസിനെയും കൂട്ടരേയും നിയമത്തിന്റെ കുടുക്കില്‍പ്പെടുത്താന്‍ പോലീസിന് സാധിച്ചത്. ഇവര്‍ മൂന്നുപേരും കുറ്റം സമ്മതിച്ചതോടെ കൊലപാതകത്തിന്റെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞുകൊണ്ടിരിക്കുന്നു. കൊലപാതകം ആസൂത്രണം ചെയ്ത മറ്റു രണ്ടു പുരോഹിതരുടേയും പേരുവിവരങ്ങള്‍ ഇവര്‍മൂലം പോലീസിന് അറിയാന്‍ കഴിഞ്ഞു.
തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന ഫാദര്‍ പാട്രിക്ക് സേവിയറിന് തോമസിനെ കൊലപ്പെടുത്തിയ വിവരം അറിയില്ലായെന്ന മൊഴി അന്വേഷണത്തില്‍ മുഴുകിയിരുന്ന പോലീസിനെ സംബന്ധിച്ചടത്തോളം അവിശ്വസിനീയമായിരുന്നു. ഫാദര്‍ സേവിയറിന്റെ മൊഴിയില്‍ വന്ന വൈകൃതങ്ങള്‍ പച്ചക്കള്ളങ്ങളാണെന്നും പോലീസിനു മനസിലായി. സേവിയറിനെ നാര്‍ക്കോ അനാലീസിസിന് വിധേയമാക്കിയതോടെയാണ് സംഭവങ്ങളുടെ കള്ളികള്‍ പുറത്തു വന്നത്. അവര്‍ കൊലപാതകത്തില്‍ പങ്കുകാരായിരുന്ന വിവരം അദ്ദേഹത്തില്‍നിന്നും നാര്‍ക്കോ അനാലീസീസ് വഴിയാണ് ലഭിച്ചത്. സംഭവ ദിവസം രാത്രി രണ്ടരയ്ക്ക് ഫാദര്‍ തോമസിന്റെ നിലവിളി കേട്ടിട്ടും അടുത്ത മുറിയില്‍ താമസിച്ചിരുന്ന ഫാദര്‍ പാട്രിക്ക് സേവിയര്‍ കാര്യങ്ങള്‍ അന്വേഷിക്കാനോ പോലീസിനെ അറിയിക്കാനോ മെനക്കെട്ടില്ല. സഹവൈദികരെ രക്ഷിക്കണമെന്ന മനസായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്രാരംഭഘട്ടങ്ങളില്‍ അന്വേഷണ പുരോഗതി സാധിക്കാതിരുന്നതും ആരോപണ വിധേയരായ പുരോഹിതരുടെ കറുത്ത കൈകള്‍ അധികാരസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതുകൊണ്ടായിരുന്നു.
2013 മാര്‍ച്ച് മുപ്പത്തിയൊന്നാം തിയതി രാത്രി രണ്ടര മണി സമയത്ത് സെമിനാരിയിലെ ഇടുങ്ങിയ ഒരു ജനാലയില്‍ക്കൂടിയാണ് കുറ്റവാളികള്‍ അകത്തു പ്രവേശിച്ചത്. അന്നൊരു ഈസ്റ്റര്‍ ദിവസമായിരുന്നതുകൊണ്ട് പഠിക്കുന്നവരും പുരോഹിതരും സെമിനാരിയില്‍ കാണുകയില്ലെന്നും കുറ്റവാളികള്‍ അനുമാനിച്ചിരിക്കണം. അതിനാലാണ് അനുയോജ്യമായ ഒരു ദിവസം കണ്ടെത്തി ഈസ്റ്റര്‍ ദിവസത്തില്‍ പദ്ധതികള്‍ തയ്യാറാക്കിയത്. ഫാദര്‍ തോമസുള്‍പ്പടെ അഞ്ചുപേരേ അന്നേ ദിവസം ആ രാത്രിയില്‍ സെമിനാരിയിലുണ്ടായിരുന്നുള്ളൂ.
കൊലപാതകം നടക്കുന്ന ദിവസം എലിയാസും വില്ല്യം പാട്രിക്കും പീറ്ററും യശ്വവന്‍പൂര്‍ സര്‍ക്കിളില്‍ ഒത്തുകൂടി സെമിനാരിയിലെ ആക്രമ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. ആയുധങ്ങളും വടിയുമായി അന്നവര്‍ സെമിനാരിയിലേക്ക് നുഴഞ്ഞു കടന്നു. തോമസച്ചന്റെ മുറിയില്‍ പൂട്ടിയിട്ടിരുന്ന താഴ് തല്ലി പൊട്ടിച്ച് അകത്തുകയറി. അതിനുശേഷം ഡോക്കുമെന്റ് പേപ്പറുകള്‍ തേടാന്‍ തുടങ്ങി. മുറിയില്‍ അന്വേഷണം നടത്തുന്ന സമയം ഫാദര്‍ തോമസ് വെളിയില്‍ നിന്ന് മുറിക്കുള്ളില്‍ വരുകയും കുറ്റവാളികളെ കാണുകയും ചെയ്തു. ഡോക്കുമെന്റുകള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ ഫാദര്‍ തോമസിനെ കണ്ടയുടന്‍ പ്രതികള്‍ക്ക് അദ്ദേഹത്തോട് ഉഗ്രമായ കോപമുണ്ടായി. രേഖകള്‍ മോഷ്ടിക്കുന്നതിനിടയില്‍ അവരെ തോമസ് ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ നേരെ ബലപ്രയോഗവും കയ്യേറ്റവും തുടങ്ങി. അത് മരണത്തിലേക്ക് സംഭവിച്ചു. ആയുധധാരികളായ സഹപുരോഹിതരെ ഫാദര്‍ തോമസ് തിരിച്ചാക്രമിച്ചുമില്ല. ക്രൂരമായ കൃത്യം ചെയ്തിട്ട് യാതൊരു തെളിവുകളും അവശേഷിക്കാതെ അവര്‍ സ്ഥലം വിടുകയും ചെയ്തു. ആ രാത്രിയില്‍ പുറത്ത് അതിഘോരമായ മഴയുണ്ടായിരുന്നതുകൊണ്ട് തോമസിന്റെ കരയുന്ന ശബ്ദമോ നിലവിളിയോ ആരും കേട്ടില്ലായെന്നും പറയുന്നു. മഴ കാരണം സെമിനാരിയിലെ സെക്യൂരിറ്റി മനുഷ്യന്‍ മുറിക്കുള്ളിലായിരുന്നത് കുറ്റ വാളികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമാവുകയും ചെയ്തു.
2012 മുതല്‍ മൂന്നു വര്‍ഷത്തെ സേവനത്തിനായി ഫാദര്‍ തോമസ് സെമിനാരിയില്‍ റെക്റ്ററായി നിയമിതനായി. അദ്ദേഹത്തിന്റെ ഈ നിയമനം രണ്ടാം തവണയായിരുന്നു. ഭരണപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണനകള്‍ നല്‍കുന്നതുകൊണ്ട് പ്രതികള്‍ക്ക് അദ്ദേഹത്തോട് അമര്‍ഷവുമുണ്ടായിരുന്നു. മാറ്റങ്ങള്‍ വരുത്തി സെമിനാരിയുടെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു പ്രതികളുടെ മനസിലുണ്ടായിരുന്നത്. അതിനായി ചില തെളിവുകളും സാമ്പത്തിക ക്രമക്കേടുകളും കള്ളത്തരങ്ങളും കണ്ടുപിടിച്ച് തോമസിനെ സെമിനാരിയിലെ ഭരണ ചുമതലകളില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. അദ്ദേഹത്തെ ഒരു കുറ്റവാളിയാക്കാനുള്ള അവസരങ്ങള്‍ക്കായും പ്രതികള്‍ കാത്തിരുന്നു.
2013 ഏപ്രില്‍ ഒന്നാം തിയതി അതിരാവിലെ സമയം ഫാദര്‍ തോമസ് മരിച്ചുകിടക്കുന്നതായി കണ്ടത് സെമിനാരിയുടെ പ്രിന്‍സിപ്പോളായിരുന്ന ഫാദര്‍ പാട്രിക്ക് സേവിയറായിരുന്നു. പോലീസിനെ സംബന്ധിച്ച് ഈ കേസ് വിവാദപരവും വെല്ലുവിളിയുമായിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രിയില്‍ നിന്നും ഡല്‍ഹിയിലെ ഉന്നതരായ കോണ്ഗ്രസ് നേതാക്കളില്‍നിന്നും പ്രതികള്‍ക്കുവേണ്ടി കേസില്ലാതാക്കാന്‍ ശക്തമായ സ്വാധീനവും ഉണ്ടായിരുന്നു. പോലീസില്‍ നിന്നുള്ള കാല താമസം മൂലം കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇഷ്ടത്തിനെതിരായി പ്രവര്‍ത്തിച്ചാല്‍ തൊപ്പി തെറിക്കുമെന്ന് പോലീസും ഭയപ്പെട്ടിരുന്നു.
സെമിനാരിയിലെ സ്ഥാനമാനങ്ങള്‍ക്കുള്ള മത്സരവും അധികാര വടംവലിയും സെമിനാരിയ്ക്കുള്ളില്‍ നടക്കുന്ന ആഭ്യന്തര പോരുകളും അതിനോടനുബന്ധിച്ചുള്ള വിവരങ്ങളും പോലീസിനോട് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നു. ആ സ്ഥിതിക്ക് കൊലപാതകം സെമിനാരിയുമായി ബന്ധപ്പെട്ടവര്‍ നടത്തിയെന്ന നിഗമനത്തില്‍ എത്താന്‍ പോലീസിന് നീണ്ട അന്വേഷണങ്ങള്‍ വേണ്ടിവന്നു. കുറ്റവാളികള്‍ക്കുവേണ്ടി എല്ലാ വിധ തെളിവുകളും നശിപ്പിക്കാന്‍ അധികൃതരും കൂട്ടുനിന്നിരുന്നു. സ്വജന പക്ഷപാതത്തോടുള്ള നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളുടെ ഫയലുകളും സെമിനാരിയില്‍നിന്നും സംഭവം കഴിഞ്ഞയുടന്‍ നീക്കം ചെയ്യുകയോ കുറ്റവാളികള്‍ നശിപ്പിക്കുകയോ ചെയ്തിരിക്കാം. ഏതായാലും പോലീസിന് ലഭിച്ച വിരലടയാളം കുറ്റവാളികളുടെ വിരലുകളോട് സാമ്യമുള്ളതായിരുന്നത് അന്വേഷണ പുരോഗതിക്ക് സഹായമായി..
ഫാദര്‍ കെ.ജെ. തോമസ് തമിഴ് നാട്ടിലെ ഊട്ടി രൂപതയ്ക്കു വേണ്ടി സേവനം ചെയ്തിരുന്നു. ബാംഗ്ലൂര്‍ രൂപതയിലുള്ള പുരോഹിതര്‍ക്കിടയില്‍ തമിഴിലും കന്നഡയിലുമുള്ള ആരാധന ക്രമങ്ങള്‍ എന്നും വാക്കുതര്‍ക്കങ്ങളും വിവാദങ്ങളുമുണ്ടാക്കിയിരുന്നു. വളരെക്കാലമായി പുരോഹിതരുടെ ആരാധനക്രമങ്ങളിലുള്ള ഭാഷാവിത്യാസം രൂപതയുടെയും പ്രശ്‌നമായിരുന്നു. രണ്ടു വിഭാഗക്കാരെയും ഒരുപോലെ സന്തോഷിപ്പിച്ചുകൊണ്ട് തോമസ് അവരെ നയിക്കുകയും ചെയ്തു. എല്ലാവരുടെയും പ്രിയങ്കരനായ അദ്ദേഹം സഹ പുരോഹിതരുടെ സ്‌നേഹാദരവുകളും ബഹുമാനവും എന്നും നേടിയിരുന്നു. മുപ്പതു വര്‍ഷത്തോളം സെമിനാരിയില്‍ കര്‍മ്മനിരതനായി സേവനം അര്‍പ്പിക്കുകയും ചെയ്തു. പിറ്റേ ദിവസം പോണ്ടിച്ചേരിയില്‍ നിന്നും വരുന്ന തന്റെ സഹോദരി കന്യാസ്ത്രി, സിസ്റ്റര്‍ ജാക്വലിനെ റയില്‍വേ സ്‌റ്റേഷനില്‍ നിന്നും സ്വീകരിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു. തോമസിനെ അനേക തവണകള്‍ ടെലഫോണില്‍ വിളിച്ചിട്ട് ഉത്തരം കിട്ടായ്കയാല്‍ സിസ്റ്റര്‍ തന്നെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നും ഒരു ഓട്ടോ റിക്ഷാ പിടിച്ച് സംഭവസ്ഥലത്ത് എത്തുകയായിരുന്നു. പോലീസ് അന്ന് കൊലപാതകത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരുന്ന സമയമായതിനാല്‍ കന്യാസ്ത്രിയോട് തല്ക്കാലം തൊട്ടടുത്തുള്ള മഠത്തില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിഷ്‌കളങ്കനായ ഒരു മനുഷ്യന്‍ എന്തുകൊണ്ട് മരിച്ചുവെന്ന് സെമിനാരിയില്‍ വസിക്കുന്നവരുടെയിടയില്‍ സംസാരവിഷയമായിരുന്നു. സത്യമെന്തെന്ന് അറിയാനുള്ള ജിഞാസ അവരില്‍ പ്രകടമായിരുന്നു. 2013 ആഗസ്റ്റ് പതിമൂന്നാം തിയതി സെന്റ് പീറ്റര്‍ ഫൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്നും സംശയത്തിന്റെ മറവില്‍ താല്ക്കാലികമായി നാലു പുരോഹിതരെ പുറത്താക്കി. ആത്മീയ മേഖലകളില്‍ ചുമതലകള്‍ വഹിച്ചിരുന്ന റെക്റ്റര്‍ ഫാദര്‍ ജി. ജൊസഫ്, മുമ്പ് സ്ഥാനം വഹിച്ചിരുന്ന റെക്റ്റര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ പെരിയണ്ണന്‍, രെജിസ്റ്റ്രറാര്‍ ലൂര്‍ദ് പ്രസാദ്, ഫാദര്‍ പാട്രിക്ക് സേവിയര്‍ എന്നിവരെയാണ് പുറത്താക്കിയത്. കൊല്ലപ്പെട്ട രാത്രിയില്‍ ഇവര്‍ നാലുപേരും സെമിനാരിയിലുണ്ടായിരുന്നു. പോലീസ് ആദ്യം സംശയിച്ചിരുന്നതും ഇവരെയായിരുന്നു. ഫാദര്‍ സേവിയറിന് കൊലയില്‍ പങ്കില്ലെങ്കിലും കൊന്നത് ആരെന്ന് അദ്ദേഹത്തിന് അറിയാമെന്നുള്ള നിഗമനവും കേസന്വേഷണത്തിന് തുടക്കമിട്ടു.
ഫാദര്‍ തോമസിന്റെ മൃതദേഹം ബന്ധുജനങ്ങള്‍ ഏറ്റുവാങ്ങി ഏറ്റുമാന്നൂരുള്ള കൊടുവത്താനം സെന്റ്. ജൊസഫ്‌സ് ദേവാലയത്തില്‍ സംസ്‌ക്കരിച്ചു.
കോട്ടയം അതിരൂപതയില്‌പ്പെട്ട ഏറ്റുമാന്നൂര്‍ സെന്റ് ജോസഫ്‌സ് ഇടവകയില്‍ പഴയമ്പള്ളില്‍ (കൊച്ചുപുരയില്‍) പി. എം. ജോസഫിന്റെയും ഏലിക്കുട്ടിയുടെയും പുത്രനായി 1951 മെയ് പതിമൂന്നാം തിയതി തോമ്മാച്ചന്‍ ജനിച്ചു. ആ ഇടവകയിലെ നാട്ടുകാരുടെ അഭിമാനവും കണ്ണിലുണ്ണിയുമായിരുന്നു. മാതാപിതാക്കള്‍ ഇന്ന് ജീവിച്ചിരിപ്പില്ല. ഏറ്റുമാന്നൂരുള്ള കൊടുവത്താനം 'ടൌണ് യൂ.പി.എസ്', 'ഗവ. ഹൈസ്‌കൂള്‍' എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. മാന്നാനം കെ.ഈ.കോളേജില്‍ പ്രീ ഡിഗ്രീ പഠനശേഷം ഊട്ടി രൂപതയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 1980ല്‍ പുരോഹിതനായി. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തിലും, മദ്രാസ് യുണിവേഴ്‌സിറ്റിയില്‍ നിന്ന് പോളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദങ്ങള്‍ നേടി. മധുര കാമരാജ് യൂണി വെഴ്‌സിറ്റിയില്‍ നിന്ന് എം..എഡ് ബിരുദവും ഉണ്ട്. റോമില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ഡോക്ട്ടര്‍ ഡിഗ്രിയും ലഭിച്ചു. ബാംഗ്ലൂരും ഊട്ടിയിലുമുള്ള വിവിധ ആശ്രമങ്ങളിലും സേവനമനുഷ്ഠിച്ചു. ഫാദര്‍ തോമസ് ഒരു മികച്ച ധ്യാന ഗുരുവുംകൂടിയായിരുന്നു. നാട്ടില്‍ വരുന്ന സമയങ്ങളിലെല്ലാം സ്വന്തം മാതൃരൂപതയായ സെന്റ്. ജോസഫ്‌സ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുമായിരുന്നു. പ്രാര്‍ത്ഥനയും പഠനവും ലളിത ജീവിതവുമായി കഴിഞ്ഞ അച്ചന്റെ കൊലപാതകം നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. സിസ്റ്റര്‍ ജാക്വലിന്‍, മേരി മൂലേക്കാട്ട് (വെളിയന്നൂര്‍), ഏലീശാ ചാലയില്‍, (കുറുമുള്ളൂര്‍) എന്നിവര്‍ അച്ചന്റെ സഹോദരികളാണ്. ഫാദര്‍ തോമസിന്റെ സഹോദരന്‍ കെ.ജെ. മാത്യു മകനൊപ്പം അമേരിക്കയില്‍ താമസിക്കുന്നു. മരിക്കുന്ന ദിവസമായ ഈസ്റ്റര്‍ ദിനത്തില്‍ അദ്ദേഹം തന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചിരുന്നു. അക്കൊല്ലം ജനുവരിയിലാണ് അവസാനമായി നാട്ടിലെത്തിയത്. ശാന്തശീലനായ തോമ്മാച്ചന്റെ മരണം ഒരു നാടിനെത്തന്നെ ദുഖത്തിലാഴ്ത്തി.
ആയിരക്കണക്കിന് പുരോഹിതരെ വാര്‍ത്തെടുത്ത പവിത്രമായ പൊന്തിഫിക്കല്‍ സെമിനാരി മുടിയന്മാരായ പുരോഹിതര്‍ക്കും ജന്മം നല്‍കിയതില്‍ സങ്കോജ ഭാവത്തോടെ തല കുനിഞ്ഞിരുന്നിരിക്കാം. അവിടെയാണ് മൃദലമായി സംസാരിച്ചിരുന്ന ഈ അദ്ധ്യാപകന്‍, പ്രൊഫസര്‍, ദൈവശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന തോമസച്ചന്‍ സേവനം ചെയ്തിരുന്നത്. നല്ല മനുഷ്യനാകാന്‍ പഠിപ്പിച്ച പുരോഹിതന് സഹപ്രവര്‍ത്തകരായ പുരോഹിതരുടെ കരങ്ങള്‍കൊണ്ട് രക്തസാക്ഷിയാകേണ്ടി വന്നു. അന്നേ ദിവസം കളങ്കത്തിന്റേതായ ഒരു തിലകംകൂടി സഭയുടെ കറുത്ത അദ്ധ്യായങ്ങളില്‍ കുറിച്ചുവെച്ചു. നിത്യതയിലുറങ്ങുന്ന പ്രിയപ്പെട്ട അച്ചാ, കൈവിട്ടുപോയ അങ്ങയുടെ അഭാവം ഞങ്ങള്‍ അറിയുന്നു. മനുഷ്യത്വമെന്തെന്ന് എന്നും അങ്ങ് പഠിപ്പിക്കുമായിരുന്നു. അവസാനം അങ്ങ് എങ്ങനെ രക്തസാക്ഷിയായെന്നും അറിയില്ല. ഇത്തരം ക്രൂരമായ മരണങ്ങള്‍ കാതുകള്‍ക്കും വിശ്വസിക്കാന്‍ സാധിക്കില്ല. നീതി കിട്ടാതെ അഭയായെപ്പോലെ അങ്ങയുടെ ആത്മാവ് അലയരുതെയെന്നും അങ്ങയെ സ്‌നേഹിക്കുന്ന, കേഴുന്ന ലോകം ഇന്ന് സര്‍വ്വശക്തനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. 'ഭയപ്പെടേണ്ടാ ഞാന്‍ നിങ്ങളോടുകൂടിയുണ്ടെന്ന' ഇശയ്യായുടെ പ്രവചനവും അങ്ങയുടെ നിത്യമായ സത്യത്തിലേക്കുള്ള വഴികാട്ടിയായിരുന്നു.
കൊച്ചുപുരയ്ക്കല്‍ ഫാദര്‍ കെ.ജെ. തോമസ് കൊലക്കേസും പുരോഹിതരുടെ കയ്യാമവും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
SABU GEO 2014-06-28 09:47:39
കൊടും കൊലപാതകികൾ ആര് ആയാലും ശിഖിക്കപെടുകതന്നെ വേണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക