Image

നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത്‌ ആര്‌ (അനില്‍ പെണ്ണുക്കര)

Published on 23 March, 2015
നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത്‌ ആര്‌ (അനില്‍ പെണ്ണുക്കര)
ഒരു ജലദിനം കുടി കടന്നു പോയി. ഭാവിയില്‍ കേരളം സൊമാലിയ പോലെ ആകുമെന്ന്‌ ആരോ എഴുതികണ്ടു. സത്യത്തില്‍ പേടിച്ചു.  ഈയിടെ എടയ്‌ക്കല്‍ ഗുഹ കാണാന്‍ പോയി. ബത്തേരിയില്‍ നിന്ന്‌ അമ്പലവയലിലെക്കുള്ള യാത്രയില്‍ കുറഞ്ഞത്‌ 5 ക്വാറികള്‍ എങ്കിലും കണ്ടു. കേരളം സൊമാലിയ ആകാന്‍ വലിയ താമസം ഇല്ലന്നു മനസിലായി. എടയ്‌ക്കല്‍ ഗുഹയിലേക്കുള്ള യാത്രയില്‍ വഴിയരുകില്‍ വയനാടന്‍ തേയിലയുടെ പൊടിപൊടിക്കുന്ന കച്ചവടം. ഒരുകിലോ ചായപ്പോടിക്ക്‌ 40 രൂപ മുതല്‍ 200 വരെ. എന്താണ്‌ ഈ വിലവിത്യാസം എന്ന്‌ ഒരു കച്ചവടക്കാരനോട്‌ ചോദിച്ചു. ഉത്തരം പെട്ടന്ന്‌ വന്നു.

രണ്ടിലും കീടനാശിനി ഒരുപോലെ.
കടക്കാരന്‍ ചിരിച്ചു.
ഇപ്പൊ വയനാട്ടില്‍ തേയില ഉത്‌പ്പാദനം ഉണ്ടോ.
ചേട്ടന്റെ കണ്ണില്‍ കുരുവാണോ. വരുന്നവഴി കണ്ടില്ലേ.
ഇപ്പൊ ടീ എസ്‌റെറ്റു കളിലേക്ക്‌ ആരെയും കടത്തി വിടുന്നില്ലല്ലോ.
പോകണ്ട. അത്രതന്നെ.
ഉടനെ മറ്റൊരു കച്ചവടക്കാരന്‍ വിളിച്ചു.

വരു. അവിടെ നില്‍ക്കാതെ കയറിവരു. ഇരിക്കു. ഇതാ ഒരു ചായ കുടിക്കു. ഒരു ചായ കുടിച്ചിട്ടുപോകാം എത്രവട്ടം കേട്ടതാണു നമ്മളീ ചായ സല്‍ക്കാരം!

കേരളത്തിനെ മഹാ വനങ്ങളാല്‍ ആച്ഛാദിതമാക്കാന്‍ പര്യാപ്‌തമായ ഒരു വിപ്ലവം! നോക്കുക എന്താണിത്‌? തേയിലയിട്ട്‌ തിളപ്പിച്ച്‌ പാലോ പൊടിയോ ചേര്‍ത്ത്‌ നിറം കൊടുത്ത പഞ്ചസാരയോ ശര്‍ക്കരയോ ഇട്ട്‌ മധുരിപ്പിച്ച ഒരു കപ്പ്‌ ചൂടുവെള്ളമാണ്‌ നമ്മുടെ കൈകളിലിരിക്കുന്നത്‌. അത്‌ സ്‌നേഹം പകരാന്‍, സൗഹൃദം പങ്കുവെയ്‌ക്കാന്‍, ശരീരത്തിന്‌ ഉന്മേഷമേകാന്‍, ബന്ധങ്ങളെ കുറഞ്ഞചിലവില്‍ ഊട്ടിയുറപ്പിക്കാന്‍ പലര്‍ക്കും ദിവസത്തിന്റെ മാര്‍ജിന്‍ രേഖയാകുന്നു. അതില്ലെങ്കില്‍ അടഞ്ഞുപോകുന്നു ദിനചര്യകളെല്ലാം?. ചായ ശരീരത്തിന്റെ ഘടികാരമാകുന്നു. തേയില സല്‍ക്കാരം സംസ്‌കാരമാകുന്നു. സാമ്രാജ്യമാകുന്നു. അതില്ലെങ്കില്‍ ഒന്നും (രണ്ടും) നടക്കില്ല!

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ആഗോളപാനീയമാകുന്നു ചായ. ഒന്നിരുന്നോര്‍ത്താലിത്രമേല്‍ സര്‍വ്വാതിവര്‍ത്തിയായ, മാനവസംസ്‌കാരത്തിന്റെ മാനകമായിരിക്കുന്ന ഈ ലഘുപാനീയത്തിലടങ്ങിയിരിക്കുന്നത്‌ എന്താണ്‌? എന്തെല്ലാമാണ്‌? എത്ര സങ്കീര്‍ണ്ണതയാര്‍ന്ന വസ്‌തുക്കളും ക്രിയകളുമാണ്‌ ഈ ചായക്കപ്പിനുള്ളിലിരിക്കുന്നത്‌? അതിന്റെ രാസഘടനയെന്താണ്‌? വെറും ഒരു കാട്ടുചെടിയുടെ ഇല ഉണക്കിപ്പൊടിച്ചതുമാത്രമല്ല തേയില. ആ ചെടി ജീവത്തായി മലമുകളില്‍ പരന്നു പടര്‍ന്നു പുതച്ചിരിക്കുമ്പോള്‍ രോഗബാധയുണ്ടാകാതിരിക്കാന്‍ തളിച്ച കീടനാശിനികള്‍, വളരുന്നതിനുവേണ്ടി നല്‍കിയ രാസവളങ്ങള്‍, അവയ്‌ക്കിടയില്‍ പുല്‍ച്ചെടികള്‍ വളരാതിരിക്കാന്‍ തളിച്ച റൗണ്ടപ്പ്‌പോലുള്ള കളനാശിനികള്‍, പാവപ്പെട്ട സ്‌ത്രീകള്‍ അതുപറിച്ചെടുത്തുകൊണ്ടുവരുമ്പോഴുള്ള ദുരിതങ്ങള്‍, സങ്കടങ്ങള്‍ അതു ഫാക്ടറിയിലെത്തിച്ചശേഷം ഉണക്കുന്നതിനിടയില്‍ പൂപ്പല്‍ തടയാനുള്ള വിഷങ്ങള്‍, പൊടിച്ചുവരുമ്പോള്‍ ഗന്ധത്തിന്‌, നിറത്തിന്‌ സൂക്ഷിപ്പുകാലത്തിന്‌ എല്ലാം ചേര്‍ക്കപ്പെടുന്ന കൃത്രിമവിഷവസ്‌തുക്കള്‍, ഒടുവില്‍ നഗരത്തിലെ ക്ലോറിന്‍ ചേര്‍ത്ത്‌ തിളപ്പിച്ച ഓറഞ്ച്‌ നിറമുള്ള ഊഷ്‌മള വിഷപാനീയമാകുന്നു ചായ!

എല്ലാം ചേര്‍ന്ന്‌ കൊക്കകോളയോളം അനാരോഗ്യകരമായ ഒരു പാനീയമാണ്‌ ഈ ആകര്‍ഷകമായ ചൂടോടെ, ഗന്ധത്തോടെ സൗഹൃദത്തോടെ നമ്മള്‍ക്കു മുമ്പിലിരിക്കുന്നത്‌. എങ്കിലും ചായയില്ലാതെ നമ്മള്‍ക്കൊരു ദിവസം പുലരുകയില്ല ഈ പ്രിയതരമായ വിഷപാനീയത്തിന്റെ സാമ്പത്തിക വശമെന്താണ്‌? ഇന്ത്യയിലുള്ള സര്‍വ്വചായക്കടകളുടേയും ചക്രം ചായയാകുന്നു. ചായയില്ലെങ്കില്‍ ചക്രമില്ല; ചന്ദ്രനില്‍ മനുഷ്യരുമില്ല! അങ്ങനെ നോക്കവേ ഇന്ത്യയിലെ ചായയുടെ ചക്രവര്‍ത്തി ടാറ്റ തന്നെയാകുന്നു. കോടികള്‍ മലകയറി നിരന്നുനില്‍ക്കുന്ന ഈ വാണിജ്യ സാമ്രാജ്യം ടാറ്റയെ ഇന്ത്യയുടെ മുതലാളിയാക്കുന്നു. ടാറ്റയുടെ ചായകമ്പനി പൂട്ടിയാല്‍ തട്ടുകടമുതല്‍ താജ്‌വരെ തകര്‍ന്നുവീഴും. ഒരു കാലിച്ചായയെങ്കിലും കുടിച്ചില്ലെങ്കിലെന്തു ജീവിതം? സത്യത്തില്‍ നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത്‌ ടാറ്റയാകുന്നു.

അല്ലെങ്കില്‍ മറ്റേതോ ചായകമ്പനി മുതലാളിയാകുന്നു. ഇന്ത്യയില്‍ ചായകുടി എന്ന അനാവശ്യ ശീലം വന്നുചേര്‍ന്നത്‌ ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്താണ്‌. ചൈനയിലതു സാധാരണമായിരുന്നെങ്കിലും അത്‌ വ്യവസായമാക്കിയെടുത്തത്‌ ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു. വിലപിടിച്ച മരങ്ങള്‍ വെട്ടിയെടുക്കുകയും പകരം തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ സാമ്രാജ്യത്വം ഏഷ്യമുഴുവനും വെളുപ്പിച്ചതായി സാംസ്‌കാരികാധിനിവേശ ഭൂപടം വായിച്ചാല്‍ കാണാം. കാട്‌ തേവരുടേതായിരുന്ന കാലത്ത്‌, ആനയ്‌ക്ക്‌ അറിവില്ലാതിരുന്ന കാലത്ത്‌ സായിപ്പ്‌ ഇന്ത്യയെ ചായകുടിപ്പിക്കാന്‍ പഠിപ്പിച്ചു.

ഒരു സംസ്‌കാരം ഭുഖണ്ഡങ്ങളെ കീഴടക്കിയത്‌ വെറും ചായയിലൂടെയാണ്‌. ചരിത്രം സാംസ്‌കാരിക വിനിമയം നടത്തിയത്‌ ചായക്കച്ചവടത്തിലൂടെയായിരുന്നു. മാനവകുലം വികസിക്കുന്നത്‌ അങ്ങനെയൊക്കെയാണ്‌. യുദ്ധം മാത്രമല്ല കച്ചവടവും ഒരു ജേതാവിനെയും പരാജിതനെയും സൃഷ്ടിക്കുന്നു, ഒരു ബലിമൃഗത്തെയും. ചായ ഒരു സൂചകമാണ്‌, മാനകമാണ്‌. ചായകുടിക്കുന്നത്‌ വളരെ സ്വാഭാവികമെന്നുതോന്നിക്കുന്ന ഒരു സാമൂഹിക ശീലമായിരിക്കുന്നു. ഒരു ചായകുടിക്കുന്നത്‌ അത്ര നിാരമായ ഒരപരാധമല്ല. ചായ ആരോഗ്യപരമായി ആവശ്യമോ സുരക്ഷിതമോ ആയ ഒരു ലഘുപാനീയമല്ല. സമോവറിലെ ലോഹക്കറ ചുവയ്‌ക്കുന്ന വാട്ടവെള്ളത്തിന്‌ ഗന്ധവും വര്‍ണ്ണവും പകര്‍ന്ന്‌ കാശു പിടുന്നുന്ന സൂത്രം മാത്രമല്ല ചായ. അത്‌ മാനവചരിത്രത്തിന്‌ വരുത്തിയ മാറ്റങ്ങളേക്കാള്‍ ഭീകരമാണ്‌ തേയിലകൃഷിയുടെ ഫലമായുള്ള പാരിസ്ഥിതികാഘാതം.

ഗണിതസമവാക്യങ്ങള്‍ ചേര്‍ത്തുവായിച്ചാല്‍ നമ്മള്‍ ഒരു ചായകുടിക്കുമ്പോള്‍ അതിനായി എവിടെയോ ഒരു മരം വെട്ടിമാറ്റിയിട്ടുണ്ട്‌. ഒരു സമൂഹം ചായകുടിക്കുമ്പോള്‍ ഒരു മലനിരയിലെ കാടുതന്നെ ബലിയാടാകുന്നു. ബലാല്‍സംഗം ചെയ്യപ്പെടുന്നു. കാടിനുപിറകേ പുഴയും ബലിയാടാകുന്നു. പുഴയ്‌ക്കുപിറകെ സ്വച്ഛമായൊരു ആവസവ്യവസ്ഥയും അനന്തകോടി ജീവധാരകളും അപ്രത്യക്ഷമാകുന്നു.കാടുവെട്ടി തീയിട്ട്‌ തേയിലനട്ട്‌ മൂന്നാറും നീലഗിരിയും ഡാര്‍ജിലിംഗും അടക്കി വാണ്‌ ധനികരായി സായിപ്പന്‍മാര്‍ കടന്നുപോയി. കറുമ്പന്മാരുടെ മണ്ണിനും വന്ന ജൈവിക ആഘാതങ്ങള്‍ അവര്‍ കണ്ടതേയില്ല. ഇപ്പോള്‍ നമ്മളും നമ്മുടെ ഭരണകുടവും അത്‌ കാണുന്നുമില്ല ..

സ്വന്തം ശരീരത്തേയും കാടുകളേയും ആരോഗ്യവത്തായി നിലനിര്‍ത്താന്‍ ചായകുടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ .. പകരം ജാപ്പിയോ തുളസിച്ചായയോ, കേരളത്തില്‍ പച്ചവെള്ളം കുടിക്കാവുന്ന ഇടത്താണു വാസമെങ്കില്‍ അതുതന്നെ അമൃതം! പോരാ ചായ കുടിച്ചാലേ മതിയാകൂ എന്നാകില്‍ ഒരു ചായച്ചെടിതന്നെ മുറ്റത്തു നട്ടുവളര്‍ത്തുക. ദൗര്‍ദാഗ്യവശാല്‍ അതിന്റെ കുത്തക തോട്ടങ്ങള്‍ക്കുമാത്രമായി എന്നതു നാം കാണാതെ പോകുന്നു. കാപ്പിച്ചെടിയുടെ കാര്യവും ഏതാണ്ടിതുതന്നെയാണ്‌. ഒരു മിക്‌സിയുണ്ടെങ്കില്‍ മുറ്റത്തൊരു കാപ്പിമരമുണ്ടെങ്കില്‍ മറികടക്കാവുന്നതേയുള്ളു ഈ ആര്‍ജ്ജിത ദുശ്ശീലങ്ങളെല്ലാം. സായിപ്പും, കണ്ണന്‍ദേവനും, ടാറ്റയും മാത്രമല്ല കാടുവെട്ടി തേയില നട്ട കൊള്ളക്കാര്‍, താഴെ സമതലത്തിലിരുന്ന്‌ ഒരാവശ്യവുമില്ലാതെ ചായയും കുടിച്ച്‌ ഉത്തേജനം പോരാഞ്ഞ്‌ ബീഡിയും വലിച്ച്‌, ലഹരിപോരാഞ്ഞ്‌ മദ്യവും കഴിച്ച്‌ നടക്കുന്ന നമ്മളും ഈ കേസില്‍ ഒന്നാം പ്രതിയാണ്‌. ഡാമുകളേക്കാളധികം കാടും മരവും നശിപ്പിച്ചത്‌ തേയില വ്യവസായമാണ്‌. ആയതിനാല്‍ ഒരു ചായക്കോപ്പയ്‌ക്കു ചുറ്റുമിരുന്ന്‌ കാടുവെട്ടരുത്‌, കയ്യേറരുത്‌ എന്നൊക്കെ പറയാന്‍ സമതല വാസികളായ നമ്മള്‍ക്ക്‌ ധാര്‍മ്മികാവകാശമില്ല.

എങ്കിലും ഒരു ഉളുപ്പുമില്ലാതെ നാം ഗീര്‍വാണം അടിക്കും ...അതാണ്‌ മലയാളി ...

വയനാടില്‍ നിന്ന്‌ തിരികെ വരുമ്പോള്‍ വഴിയരുകില്‍ ഒരു സ്‌ത്രീയെ കണ്ടു.കയ്യുടെ മുട്ട്‌ മുതല്‍ താഴേക്ക്‌ വെളുത്ത പാടുള്ള സ്‌ത്രീ ..എന്‍ഡോ സള്‍ഫാന്റെ ഇര....

നാളെ ...ചായ കുടിക്കുമ്പോള്‍ കയ്യിലേക്ക്‌ വെറുതെ ഒന്ന്‌ നോക്കണം ...ചെറിയ പാടുകള്‍ ..ഏയ്‌ ...തോന്നലാകാം ...
നിങ്ങളൊരു ചായകുടിക്കുമ്പോള്‍ ചിരിക്കുന്നത്‌ ആര്‌ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക