Image

ഭീഷണി; ഹൈകോടതി ഇടപെട്ടു, പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ രജിസ്റ്റര്‍ വിവാഹം

Published on 28 February, 2015
ഭീഷണി; ഹൈകോടതി ഇടപെട്ടു, പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ രജിസ്റ്റര്‍ വിവാഹം

കൊച്ചി: മത തീവ്രവാദ ഭീഷണി മൂലം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന ഹോസ്റ്റലില്‍ സബ് രജിസ്ട്രാറെ വിളിച്ചുവരുത്തി ഹൈകോടതി ഇടപെടലില്‍ വിവാഹം. വ്യത്യസ്ത മതസമുദായത്തില്‍പെട്ട കാസര്‍കോട് സ്വദേശികളായ യുവതീ യുവാക്കളുടെ വിവാഹമാണ് സബ് രജിസ്ട്രാര്‍ ഹോസ്റ്റലിലത്തെി രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. മകള്‍ അശ്വനിയെ(19) കാസര്‍കോട് ചെങ്ങള സന്തോഷ് നഗര്‍ സ്വദേശി തന്‍വീര്‍ എന്ന 22കാരന്‍ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയാണ് അപൂര്‍വമായ വിവാഹ നടത്തിപ്പിലൂടെ തീര്‍പ്പാക്കിയത്.
പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിനൊപ്പം താന്‍ സ്വമേധയാ പോയതാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ബദിയടുക്ക സബ് രജിസ്്രടാര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. മത തീവ്രവാദികളുടെ ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടി അറിയിച്ചതിനാല്‍ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ ഹോസ്റ്റലിലേക്ക് വിട്ടു. എന്നാല്‍, ഹോസ്റ്റലില്‍ വന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി പിന്നീട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി അറിയിച്ചു. സമാന സംഘം യുവാവിനെയും വാട്‌സ് ആപ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായും കോടതിയെ ബോധ്യപ്പെടുത്തി. ഇക്കാര്യം പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചു.
ഭീഷണിയുള്ളതിനാല്‍ വിവാഹം എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ ഉത്തരവിടണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. ഇരുവരുടെയും അഭ്യര്‍ഥനയും ബദിയടുക്കയില്‍ വിവാഹം നടന്നാലുള്ള സംഘര്‍ഷ സാധ്യതയും പരിഗണിച്ച് വിവാഹം എറണാകുളത്തെ ഹോസ്റ്റലില്‍ നടത്താന്‍ ജസ്റ്റിസ് വി.കെ. മോഹനന്‍, ജസ്റ്റിസ് പി.ഡി. രാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിന് സബ് രജിസ്ട്രാറെ എറണാകുളത്തേക്ക് കൊണ്ടുവരാനും നിര്‍ദേശിച്ചു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 25ന് ഹോസ്റ്റലിലത്തെിയ ബദിയടുക്ക സബ് രജിസ്ട്രാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് കൈമാറി.
വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കവേ വിവാഹം നടന്നതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടോം ജോസഫ് പടിഞ്ഞാറേക്കര കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയേയും കാമുകന്‍ തന്‍വീറിനെയും ഭീഷണിപ്പെടുത്തിയതിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലും കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷനിലും രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും ബദിയടുക്ക മേഖലയില്‍ ഇതുസംബന്ധിച്ച് സംഘര്‍ഷാവസ്ഥയുണ്ടെന്നും എ.ഡി.ജി.പി ബോധിപ്പിച്ചു. പെണ്‍കുട്ടിയെയും തന്‍വീറിനെയും ഭീഷണിപ്പെടുത്തിയ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കാനും ഹൈകോടതി പൊലീസിന് നിര്‍ദേശം നല്‍കി.
http://www.madhyamam.com/news/342807/150228

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക