Image

മദ്യ നയം: സുധീരന്റെ പ്രസ്താവന

Published on 19 December, 2014
മദ്യ നയം: സുധീരന്റെ പ്രസ്താവന
ആഗസ്ത് 21 ലെ യു.ഡി.എഫ് യോഗത്തില്‍ ഈ നയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോള്‍ത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ അതിനെ സമ്പൂര്‍ണമായി അഭിമാനപൂര്‍വം സ്വീകരിക്കുകയാണ് ചെയ്തത്. ഈ നയം നടപ്പാക്കാന്‍ മന്ത്രിസഭ ഉത്സാഹപൂര്‍വം നടപടി സ്വീകരിച്ചുവരവെ, അതിന് ഉത്തേജനം നല്‍കാനും ജനപിന്തുണ വിപുലമാക്കാനുമാണ് ലഹരിമുക്ത കേരളം എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യവുമായി താന്‍ ജനപക്ഷയാത്ര നടത്തിയത്. ജനങ്ങള്‍ വലിയ പിന്തുണ ഈ യാത്രയ്ക്ക് നല്‍കി.

മദ്യവും മറ്റും നാടിനെ നശിപ്പിക്കുന്നതില്‍ ജനങ്ങളാകെ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഈ നയം നടപ്പാക്കിയത്. ഇത് ജനങ്ങളില്‍ പുതിയൊരു പ്രത്യാശയും പ്രതീക്ഷയും നല്‍കി. ഈ ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തില്‍ നിന്ന് സര്‍ക്കാര്‍ വ്യതിചലിക്കുന്നത്.

രണ്ട് വകുപ്പ് സെക്രട്ടറിമാര്‍ രണ്ടുദിവസംകൊണ്ട് ആരുടെയൊ തിരക്കഥയനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്മയകരമാണ്. 418 ബാറുകള്‍ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും അത് വിലയിരുത്തുന്നതിന് പൊതുസ്വീകാര്യതയുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തിട്ടുള്ള റിപ്പോര്‍ട്ടിന് എന്ത് വിശ്വാസ്യതയാണുള്ളത്?.

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹിക പീഡനം, വാഹനാപകടം, കുറ്റകൃത്യം എന്നിവ കുറഞ്ഞതും തൊഴിലാളികളുടെ കുടുംബജീവിതത്തില്‍ വന്ന സമാധാനവും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നാക്കം പോയതെന്നത് ദൗര്‍ഭാഗ്യകരമാണ്. മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടതാണെന്ന ന്യായമായ ആവശ്യത്തെ കെ.പി.സി.സി. നേരത്തെ പിന്തുണച്ചതാണ്. സര്‍ക്കാര്‍ ആത്മാര്‍ഥമായി വിചാരിച്ചാല്‍ അതിന് പോംവഴി കാണാന്‍ കഴിയും. ഇത്തരം കാര്യങ്ങള്‍ ആലോചിക്കാതെ അടഞ്ഞ ബാറുകള്‍ തുറക്കാനുള്ള വ്യഗ്രതയാണ് കാണുന്നത്. ബാറുകള്‍ തുറന്നാലേ വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വരൂവെന്ന് പറയുന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കില്ല.

മദ്യത്തിന്റെ ലഭ്യത കുറക്കുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി തുടങ്ങുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയമായ സമ്പൂര്‍ണ മദ്യനിരോധനമെന്ന ലക്ഷ്യം നേടാനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകും - പ്രസ്താവനയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക