Image

മനസില്‍ നിന്നു മായാതെ മാധ്യമശ്രീ (ഡി. വിജയമോഹന്‍ (മലയാള മനോരമ, രണ്ടാമത്‌ മാധ്യമശ്രീ ജേതാവ്‌)

ഡി. വിജയമോഹന്‍ (മലയാള മനോരമ, രണ്ടാമത്‌ മാധ്യമശ്രീ ജേതാവ്‌) Published on 31 October, 2014
മനസില്‍ നിന്നു മായാതെ മാധ്യമശ്രീ (ഡി. വിജയമോഹന്‍ (മലയാള മനോരമ, രണ്ടാമത്‌ മാധ്യമശ്രീ ജേതാവ്‌)
ഡി. വിജയമോഹന്‍ (മലയാള മനോരമ, രണ്ടാമത്‌ മാധ്യമശ്രീ ജേതാവ്‌)

എന്താണ്‌ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏറ്റവും അവിസ്‌മരണീയമായ അനുഭവം? പലപ്പോഴും മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്ന സ്‌ഥാപനങ്ങളില്‍ പുതു തലമുറയുമായി സംവദിക്കുമ്പോള്‍ അവര്‍ ഉന്നയിക്കാറുളള ചോദ്യമാണ്‌. എഴുതിയ ചില വാര്‍ത്തകള്‍ക്കു ലഭിച്ച സ്വീകാര്യതയും അംഗീകാരവും അതുവഴി ചിലരുടെ ജീവിതത്തിന്‌ ചെറുതായെങ്കിലും സഹായം നല്‍കാന്‍ കഴിഞ്ഞതുമാണ്‌ ഏറ്റവും അവിസ്‌മരണീയമായ കാര്യം എന്ന്‌ ഞാന്‍ പറയാറുണ്ട്‌. ഏത്‌ അവാര്‍ഡുകളെക്കാളും ബഹുമതികളെക്കാളും വലുതാണത്‌.

എന്നാല്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കു ലഭിച്ച അവാര്‍ഡുകളില്‍ അവിസ്‌മരണീയമായ ഒന്നുണ്ട്‌; മാധ്യമശ്രീ. യു.എസ്‌.എയിലെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌്‌ നോര്‍ത്ത്‌ അമേരിക്കയാണ്‌ മാധ്യമശ്രീ അവാര്‍ഡ്‌ സമ്മാനിക്കുന്നത്‌. ഐ.പി.സി.എന്‍.എയുടെ രണ്ടാമത്തെ മാധ്യമശ്രീ അവാര്‍ഡായിരുന്നു എനിക്കു ലഭിച്ചത്‌, 2012 ല്‍.

ഈ ബഹുമതി എനിക്കു ലഭിച്ചതു കൊണ്ട്‌ പറയുന്ന ഭംഗിവാക്കല്ല ഇത്‌. ശരിക്കും ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുമായി മാധ്യമശ്രീ അവാര്‍ഡിന്‌ മുമ്പു തന്നെ എനിക്ക്‌ പരിചയമുണ്ട്‌. കോഴിക്കോട്‌ മലയാള മനോരമയില്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്ന ജോര്‍ജ്‌ ജോസഫ്‌ യു.എസിലെത്തി പത്രപ്രവര്‍ത്തകനായ ശേഷം മുന്നോട്ടു വച്ച ആശയത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌ ഈ ക്ലബ്ബെന്ന്‌ എനിക്കറിയാമായിരുന്നു. കോഴിക്കോട്ട്‌ ഞങ്ങള്‍ രണ്ടുവര്‍ഷം ഒരേ താവളത്തില്‍ ഒരുമിച്ചു കഴിഞ്ഞവരാണ്‌. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ദേശീയ സമ്മേളനത്തിലേക്കു വരാന്‍ ജോര്‍ജ്‌ ജോസഫ്‌ പലവട്ടം ക്ഷണിച്ചിരുന്നു. പലവിധ കാരണങ്ങളാല്‍ അതു നടന്നില്ല. എന്നാല്‍ 2011 ല്‍ അവരുടെ നാലാമത്തെ ദേശീയ സമ്മേളനം ന്യൂജേഴ്‌സിയില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നു.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രവര്‍ത്തകരോട്‌ എനിക്കുളള ആദരവ്‌ അവര്‍ മലയാള പത്രപ്രവര്‍ത്തനത്തോട്‌ പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്‌. ഇവരില്‍ മിക്കവര്‍ക്കും യു.എസ്‌.എയില്‍ മാധ്യമ പ്രവര്‍ത്തനമല്ല മുഖ്യ ജോലി. അന്യ രാജ്യത്ത്‌ ഉപജീവനം തേടി പോകുന്നവര്‍ അങ്ങനെ ഒരു ജോലി മാത്രമേ ചെയ്യാവൂ എന്ന്‌ ശഠിക്കുന്നതും ശരിയല്ല. എന്നാല്‍ മറ്റു ജോലിത്തിരക്കുകള്‍ക്കിടക്കും മലയാള പത്രപ്രവര്‍ത്തനത്തോട്‌ അവര്‍ കാണിക്കുന്ന താല്‍പ്പര്യവും അര്‍പ്പണബോധവും ശുഷ്‌കാന്തിയും പ്രശംസാര്‍ഹമെന്നേ പറയാനാവൂ. ഇവരെയാണ്‌ കേരളം ആദരിക്കേണ്ടത്‌; മലയാള ഭാഷയെയും പത്രപ്രവര്‍ത്തനത്തെയും നിലനിര്‍ത്താന്‍ അവര്‍ ചെയ്യുന്ന സേവനത്തിന്‌.

അതുകൊണ്ടാണ്‌ മാധ്യമശ്രീ അവാര്‍ഡ്‌ അവിസ്‌മരണീയമാണ്‌ എന്ന്‌ ഞാന്‍ പറയുന്നത്‌. കാരണം ഇതു നല്‍കുന്നത്‌ പിറന്ന മണ്ണില്‍ നിന്ന്‌ ഇത്രയും അകലെ താമസിച്ച്‌ ഭാഷയെയും അക്ഷരങ്ങളെയും സ്‌നേഹിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ ആ പുരസ്‌കാരത്തിന്‌ മാറ്റുകൂടും.

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ന്യൂജേഴ്‌സി സമ്മേളനത്തില്‍ പങ്കെടുത്തുവെന്ന്‌ പറഞ്ഞുവല്ലോ. എനിക്ക്‌ തികച്ചും പുതിയ ഒരനുഭവമായിരുന്നു ആ സമ്മേളനം. 2011 ഒക്‌ടോബര്‍ 27 മുതല്‍ 30 വരെ നടന്ന സമ്മേളനം സംഘാടക മികവു കൊണ്ടും ചര്‍ച്ച ചെയ്‌ത വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും പങ്കെടുത്തവരുടെ ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും അവിസ്‌മരണീയമായി. ഒരുപക്ഷേ ഇന്ത്യയിലോ കേരളത്തിലോ പോലും ഇത്രയും സമഗ്രമായി സമകാലിക മാധ്യമ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന്‌ സംശയവും. തികച്ചും ഗൗരവമേറിയതും അതേസമയം വിജ്‌ഞാനപ്രദവും അതുപോലെ രസകരവുമായിരുന്നു പല ചര്‍ച്ചകളും. മാധ്യമരംഗം നേരിടുന്ന പല വെല്ലുവിളികളും അവിടെ ചര്‍ച്ചാ വിഷയമായി. പ്രവാസികളുടെ പല പ്രശ്‌നങ്ങളും അവിടെ ഉയര്‍ത്തപ്പെട്ടു. കേരളത്തെക്കുറിച്ചുളള പ്രവാസികളുടെ പല ആശങ്കകളും അവിടെ പരാമര്‍ശ വിഷയമായി.

ഇന്ത്യയുടെ തലസ്‌ഥാനത്ത്‌ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ലേഖകനെന്ന നിലയില്‍ യു. എസ്‌.എയിലെ മലയാളി സംഘടനകളെക്കുറിച്ച്‌ എനിക്കുണ്ടായിരുന്ന തെറ്റിദ്‌ധാരണകള്‍ തിരുത്താനും ഈ സമ്മേളനം സഹായിച്ചു. യു.എസ്‌.എയിലെ മലയാളി സംഘടനകള്‍ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുകയാണ്‌ എന്നായിരുന്നു എന്റെ ധാരണ. അവിടെ നിന്ന്‌ കിട്ടിക്കൊണ്ടിരുന്ന വാര്‍ത്തകളും അത്‌ ശരിവയ്‌ക്കുന്നതായിരുന്നു. എന്നാല്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ആ ധാരണ തിരുത്തിക്കുറിച്ചു. യു.എസ്‌.എയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്ന കാഴ്‌ചയാണ്‌ അവിടെ കണ്ടത്‌. രാഷ്‌ട്രീയമായ ചേരിതിരിവുകളോ പ്രാദേശികമായ ഭിന്നതകളോ അഭിപ്രായപരമായ കടുംപിടുത്തങ്ങളോ ഒന്നും സുഗമമായ പ്രവര്‍ത്തനത്തിന്‌ വിലങ്ങുതടിയാവരുത്‌ എന്ന കാര്യത്തില്‍ ദൃഡനിശ്‌ചയത്തോടെയാണ്‌ അവര്‍ നീങ്ങിയത്‌. കേരളത്തിന്‌ അനുകരിക്കാവുന്ന ഒരു മാതൃകയാണ്‌ ഐ.പി.സി.എന്‍.എ മുന്നോട്ടു വയ്‌ക്കുന്നത്‌.

മാധ്യമശ്രീ മാത്രമല്ല മലയാള പത്രപ്രവര്‍ത്തന രംഗത്തിന്‌ ഒരുപിടി അവാര്‍ഡുകള്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ നല്‍കുന്നുണ്ട്‌. അച്ചടി മാധ്യമങ്ങള്‍ക്കും ദൃശ്യ മാധ്യമങ്ങള്‍ക്കും ഒരുപോലെ പരിഗണനയും നല്‍കുന്നുണ്ട്‌. അവാര്‍ഡുകള്‍ നിശ്‌ചയിക്കുന്നതിലെ സുതാര്യത, നിഷ്‌പക്ഷ ത തുടങ്ങിയ കാര്യങ്ങളില്‍ കുറ്റമറ്റ സംവിധാനമാണ്‌ ഐ.പി.സി.എന്‍.എ പിന്തുടര്‍ന്നു പോരുന്നത്‌. അവ സമ്മാനിക്കുന്ന ചടങ്ങുകള്‍ പ്രൗഡഗംഭീരമാക്കാനുളള ശ്രമമാണ്‌ അതിലും ശ്‌ളാഘനീയം. കൊച്ചിയില്‍ ഞങ്ങള്‍ക്ക്‌ അവാര്‍ഡ്‌ സമ്മാനിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സി.പി.എം. ജനറല്‍ സെക്രട്ടറി പിണറായി വിജയനും ഒരേസമയം വേദിയിലെത്തിയത്‌ സംഘാടകരോടുളള സ്‌നേഹവും ആദരവും കാരണമാണ്‌. പ്രവാസി മലയാളികള്‍ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്‌ നല്‍കുന്ന സംഭാവനകള്‍ക്കുളള അംഗീകാരമാണ്‌.

ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഈ പ്രവര്‍ത്തനം ഇതേ ആവേശത്തോടെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയട്ടെ എന്ന്‌ ഞാന്‍ ആശംസിക്കുന്നു. കാരണം അവര്‍ ചെയ്യുന്നത്‌ കേരളത്തിന്റെയും മലയാളത്തിന്റെയും അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന അനുപമമായ പ്രവര്‍ത്തിയാണ്‌.
മനസില്‍ നിന്നു മായാതെ മാധ്യമശ്രീ (ഡി. വിജയമോഹന്‍ (മലയാള മനോരമ, രണ്ടാമത്‌ മാധ്യമശ്രീ ജേതാവ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക