വത്തിക്കാന്‍: ലോകത്ത് വധശിക്ഷക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സമാന്തരമായി ജീവപര്യന്തത്തിനെതിരെയും ശബ്ദമുയരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജീവപര്യന്തം ശിക്ഷ വിധിക്കുകയെന്നത് ഒരു തരത്തില്‍ വധശിക്ഷ നടപ്പാക്കുന്നതുപോലെയാണെന്നും ഈ രീതി ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് പീനല്‍ ലോയുടെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില രാജ്യങ്ങളിലെങ്കിലും ജീവപര്യന്തം തടവ് വിധിക്കുന്നത് ഭരണകൂടത്തിന്‍െറ പീഡനത്തിന് സൗകര്യം ചെയ്യുന്നുണ്ട്. അതിനാല്‍, ഈ ശിക്ഷാ രീതിക്കെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. വധശിക്ഷക്കെതിരാകുന്നതുപോലെതന്നെ മനുഷ്യാവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിന് ജീവപര്യന്തം ശിക്ഷയിലെ വ്യവസ്ഥകള്‍ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. വത്തിക്കാന്‍ പീനല്‍ കോഡില്‍ ഈ നിയമം ഇനി അധികകാലമുണ്ടാകില്ല. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതോടെ എല്ലാറ്റിനും പരിഹാരമായി എന്ന ധാരണ വ്യാപകമാണ്. ഇത് എല്ലാ അസുഖങ്ങള്‍ക്കും ഒരേ മരുന്ന് നിര്‍ദേശിക്കുന്നതുപോലെയാണ്.
കത്തോലിക്ക വിഭാഗങ്ങള്‍ വധശിക്ഷയെ അപരാധമായി കാണുന്നുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദി ആക്രമണങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വിചാരണയോ, ശിക്ഷയോ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ വെക്കുന്നതിന് ഈ രീതി സൗകര്യം ചെയ്യുന്നുണ്ട്. ലോകത്തിന്‍െറ പല ഭാഗങ്ങളിലും ഇത്തരത്തില്‍ നിരവധി പേര്‍ പീഡനം അനുഭവിക്കുന്നുണ്ട്.
ലോകസമൂഹങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുന്ന പക്ഷം ഇത്തരം ചൂഷണങ്ങള്‍ നിലക്കും. മാനുഷിക മൂല്യങ്ങള്‍ എല്ലാറ്റിനും മുകളിലാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.