ന്യൂഡല്‍ഹി: മദ്യലഹരി ഒരു വലിയ ആസക്തിയായും
വിപത്തായും പടര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മദ്യലഹരി പകരുന്ന
സൗഹൃദ കൂട്ടങ്ങളും ക്ലബുകളും നമ്മുടെ സംസ്‌കാരത്തിന് അപമാനകരമാണെന്ന് ജോസഫ്
മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു.
സെപ്റ്റംബര്‍ 9 ന് തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ മെത്രാപ്പോലീത്താ
മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡലത്തിന്റെ
പ്രഥമ ദിനം എഴുതി തയ്യാറാക്കി അംഗങ്ങള്‍ക്കു വിതരണം ചെയ്ത് എട്ട് പേജുളള
അധ്യക്ഷ പ്രസംഗത്തിലാണ് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം മദ്യപാനത്തിന്റെ
ദൂഷ്യവശങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
മാര്‍ത്തോമ സഭയില്‍ ചുമതലാ സ്ഥാനങ്ങളില്‍ പ്രവേശിക്കുന്നവര്‍
മദ്യപാനികളാകാന്‍ പാടില്ലെന്നും, അങ്ങനെ ബോധ്യപ്പെട്ടാന്‍ തല്‍സ്ഥാനത്തു
നിന്ന് അവരെ നീക്കം ചെയ്യണമെന്ന് ഇടവകള്‍ക്ക് അയച്ച കല്പനയിലൂടെ സഭാ
ജനങ്ങളെ അറിയിച്ചിട്ടുളള കാര്യം അംഗങ്ങളെ ഓര്‍മ്മപ്പെടുത്തി.
പട്ടത്വ സമൂഹവും സുവിശേഷകരും സഭാ വിശ്വാസികളും ധൂമപാനമോ, മദ്യപാനമോ
ചെയ്യാന്‍ പാടില്ല എന്ന നിര്‍ബന്ധിത പാരമ്പര്യമാണ് സഭ പുലര്‍ത്തുന്നതെന്ന്
തിരുമേനി പറഞ്ഞു.
അടുത്ത കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച മദ്യനിരോധന നയവുമായി ബന്ധപ്പെട്ട
വിവാദങ്ങളില്‍ കുര്‍ബാനയിലെ വീഞ്ഞ് ചര്‍ച്ചാവിഷയമായത് അങ്ങേയറ്റം
നിര്‍ഭാഗ്യകരമാണ്. പൗരസ്ത്യ സഭകള്‍ കുര്‍ബാനയ്ക്കുളള വീഞ്ഞ്
തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വിവരം
രൂപപ്പെടുമായിരുന്നില്ല. വീഞ്ഞ് എന്ന അര്‍ത്ഥമല്ല, മുന്തിരി രസമെന്ന
അര്‍ത്ഥമാണ് നാം മനസ്സിലാക്കേണ്ടത്.
ക്രൈസ്തവ സഭകളെ അര്‍ത്ഥമാറിയാതെയും
വ്യക്തമായി കാര്യം ഗ്രഹിക്കാതേയും അടച്ചാക്ഷേപിക്കുന്ന സമീപനം ആരുടെ
ഭാഗത്ത് നിന്നുണ്ടായാലും അത് അഭിലഷണീയയമല്ല. മദ്യരഹിത കേരളം എന്ന സ്വപ്നം
സാക്ഷാത്കരിക്കണമെങ്കില്‍ സര്‍ക്കാരും, സന്നദ്ധ സംഘടനകളും ജനങ്ങളും
ഐക്യദാര്‍ഡ്യത്തോടെ പ്രവര്‍ത്തിക്കണമെന്നും തിരുമേനി അധ്യക്ഷ പ്രസംഗത്തില്‍
വ്യക്തമാക്കി.